'ആ നിമിഷം മകളുടെ കാലിൽ വീണ് മാപ്പ് പറഞ്ഞ് കരയണം എന്ന് തോന്നിപ്പോയി.'
അവതാരകയായും നടിയായും പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് ശില്‍പ ബാല. യൂട്യൂബ് വ്‌ളോഗുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തന്റെ വിശേഷങ്ങള്‍ ശില്‍പ പങ്കുവെക്കാറുണ്ട്. മകളുടെ അരങ്ങേറ്റ ദിവസത്തിൽ തനിക്കു സംഭവിച്ച ഒരു പിഴവിനെക്കുറിച്ചും അത് വളരെയധികം വിഷമിപ്പിച്ചതിനെക്കുറിച്ചുമാണ് ശിൽപ പുതിയ വീഡിയോയിൽ സംസാരിക്കുന്നത്.
''കഴിഞ്ഞ ദിവസം തക്കിട്ടുവിന്റെ അരങ്ങേറ്റമായിരുന്നു. ആഭരണമൊക്കെ ഇട്ടാണ് അവൾ പ്രാക്ടീസ് ചെയ്തതു തന്നെ. അരങ്ങേറ്റ ദിവസം അതൊന്നും ഭാരമാകാതെ തോന്നാനാണ് അങ്ങനെ ചെയ്തത്. അങ്ങനെ ആ ദിവസം എത്തി. ഡാൻസ് ക്ലാസിൽ വച്ച് മേക്കപ്പിട്ടതിനു ശേഷമാണ് അരങ്ങേറ്റം നടക്കുന്നിടത്തേക്ക് പോകുന്നത്. ഡാൻസ് സ്കൂളും വീടും അടുത്തടുത്താണെങ്കിലും, അരങ്ങേറ്റം നടക്കുന്നത് അല്പം ദൂരെയാണ്. ചിലങ്ക കിട്ടിയ ഉടനെ അത് കാലിൽ കെട്ടി തരാൻ അവൾ പറഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ വേണ്ട, ചിലങ്ക കെട്ടിയാൽ പിന്നെ ചെരുപ്പിടാൻ കഴിയില്ല എന്നു പറഞ്ഞ് ഞാൻ തടഞ്ഞു. അരങ്ങേറ്റസ്ഥലത്തു വെച്ച് ചിലങ്ക കെട്ടിത്തരാം എന്നും പറഞ്ഞു.
അരങ്ങേറ്റം നടക്കുന്ന ഇടത്തേക്ക് പോകുന്നതിന് മുൻപ് എനിക്കൊന്ന് കുളിച്ച് ഫ്രഷ് ആവണം എന്ന് തോന്നി. പെട്ടെന്ന് റെഡിയായി ഇറങ്ങി. പക്ഷേ യാത്ര പാതി ദൂരം പിന്നിട്ടപ്പോഴാണ്, ചിലങ്ക വീട്ടിൽ വെച്ചുമറന്നു എന്ന് ഓർക്കുന്നത്. ഉടനെ പോർട്ടർ ബുക്ക് ചെയ്‍തുവെങ്കിലും അതിനുള്ള സമയമില്ല. തിരിച്ച് വീട്ടിൽ പോയി എടുക്കാനും സാധിക്കില്ല, പ്രോഗ്രാം തുടങ്ങി കഴിഞ്ഞു. മകൾ ചിലങ്കയില്ലാതെ അരങ്ങേറ്റം ചെയ്യുന്നത് എനിക്ക് വിഷയമല്ല, പക്ഷേ എല്ലാവരും ചിലങ്കയിട്ട് കളിക്കുമ്പോൾ അവൾക്ക് എന്ത് തോന്നും, അവളതെങ്ങനെ എടുക്കും എന്നൊക്കെയുള്ള വിഷമമായിരുന്നു. അവളുടെ കോൺഫിഡൻസ് ഇല്ലാതാകുമോ എന്ന ഭയമായി. ഓവർ ഡ്രാമറ്റിക് ആയ എന്നിലെ അമ്മയ്ക്ക് അതൊരു വലിയ കാര്യം തന്നെയാണ്. ആ നിമിഷം തക്കിട്ടുവിന്റെ കാലിൽ വീണ് മാപ്പ് പറഞ്ഞ് കരയണം എന്ന് തോന്നിപ്പോയി.
പെർഫോമൻസ് കഴിഞ്ഞ്, മേക്കപ്പ് ഓരോന്ന് അഴിച്ചുവെയ്ക്കുമ്പോൾ, തക്കിട്ടുവിന് അമ്മയോട് ദേഷ്യമുണ്ടാവും, ചിലങ്ക മറന്നുവച്ചത് വലിയ തെറ്റായിപ്പോയെന്ന് ഞാൻ അവളോട് പറഞ്ഞു. അമ്മേ ചിലങ്ക ഇടാത്തത് കാരണം എനിക്കിന്ന് രണ്ട് ഗുണങ്ങളുണ്ടായി. ഒന്ന് ചിലങ്ക ഇട്ടില്ല എന്ന് ആരും കാണാതിരിക്കാൻ ഞാൻ നന്നായി അരമണ്ഡലം ഇരുന്നാണ് ഡാൻസ് ചെയ്‍തത്. കാൽ ഉയർത്തേണ്ട സ്ഥലത്ത് നന്നായി ഉയർത്തുകയും ചെയ്‍തു എന്നാണ് അവൾ മറുപടി പറഞ്ഞത്. ആ മറുപടി കേട്ട് ഞാനവളെ വാരിപ്പുണർന്ന് ഉമ്മവെച്ചു.
