അസമില്‍ എന്‍ആര്‍സിക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് തല്ലിച്ചതയ്ക്കുന്നു എന്ന കുറിപ്പോടെ പ്രചരിച്ച വീഡിയോയുടെ സത്യമെന്ത്?

ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ പ്രതിഷേധക്കാരെ പൊലീസ് തല്ലിച്ചതയ്ക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കയതിന് പിന്നാലെ അസമിലെ പ്രതിഷേധക്കാരെ പൊലീസ് മര്‍ദ്ദിക്കുന്നു എന്ന പേരില്‍ പ്രചരിച്ച വീഡിയോ വൈറലായിരുന്നു. എന്നാല്‍ വീഡിയോയുടെ സത്യം അന്വേഷിച്ച് പോകുമ്പോള്‍ തെളിയുന്നതോ മറ്റൊരു യാഥാര്‍ത്ഥ്യവും.

'അസമില്‍ എന്‍ആര്‍സി നടപ്പാക്കിയിരിക്കുന്നു. ആളുകളെ വീടുകളില്‍ കയറി പിടികൂടുകയാണ്. മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയില്ല. അതുകൊണ്ട് കഴിയുന്നത്ര ജനങ്ങളിലേക്ക് ഈ വീഡിയോ എത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്' എന്ന് ഹിന്ദിയില്‍ എഴുതിയ കുറിപ്പിനൊപ്പമാണ് ഫേസ്ബുക്കില്‍ ഈ വീ‍ഡിയോ പങ്കുവെച്ചത്. സെയ്ദ് സമദ് എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്. ജനങ്ങളെ തല്ലിച്ചതയ്ക്കുന്ന പൊലീസുകാരെയും രക്ഷപ്പെടാന്‍ ഓടുന്ന ജനങ്ങളുമാണ് വീഡിയോയിലുള്ളത്. 

എന്നാല്‍ എന്‍ആര്‍സിക്ക് പിന്നാലെ പ്രചരിച്ചതെന്ന രീതിയില്‍ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് പക്ഷേ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇത് അസമില്‍ നിന്നുള്ള വീഡിയോ അല്ലെന്നും ഏഴുവര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുള്ളതാണെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോയില്‍ കാണുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമില്‍ ആര്‍എബി എന്ന് എഴുതിയിരിക്കുന്നത് സൂക്ഷ്മ പരിശോധനയില്‍ വ്യക്തമായിരുന്നു. ബംഗ്ലാദേശ് പൊലീസിന്‍റെ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയനാണ് ഇതെന്നും ഗൂഗിളില്‍ തെരഞ്ഞതോടെ വ്യക്തമായി. ഇതിന് സമാനമായി പ്രചരിക്കുന്ന മറ്റൊരു വീഡിയോയില്‍ പടവുകളില്‍ വീണു കിടക്കുന്ന ഒരു മനുഷ്യനെ കാണാം. ഇതേ ദൃശ്യം തന്നെ അസമിലേതെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോയിലും ഉള്‍പ്പെട്ടിട്ടുണ്ട്. 

Read More: പൗരത്വ നിയമ ഭേദഗതി: പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത സദ്‌ഗുരുവിന്‍റെ വീഡിയോയില്‍ നുണകളെന്ന് ടൈംസ് നൗ

മതനിന്ദ വിലക്കുന്ന നിയമവുമായി ബന്ധപ്പെട്ട് 2013 മെയ് ആറിന് ധാക്കയില്‍ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ വീഡിയോയാണിത്. ഹെഫാസത്-ഇ-ഇസ്ലാം എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന്‍റെ വീഡിയോയാണ് അസമിലേതെന്ന രീതിയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. എന്‍ആര്‍സി വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമാകുന്ന പശ്ചാത്തലത്തില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയാണിത്.