തൃശൂര്‍ പൂരത്തിന് സേവാ ഭാരതിക്ക് വിലക്കെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകൾ പ്രചരിക്കുന്നു.
കഴിഞ്ഞ തവണത്തെ തൃശൂര്‍ പൂരം വിവാദങ്ങളെ തുടർന്ന് ഇത്തവണ കുറ്റമറ്റ രീതിയിലാണ് ദേവസ്വം ബോര്‍ഡ് പൂരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിനിടെയാണ് പൂരാഘോഷത്തില്‍ നിന്നും സേവാ ഭാരതിക്കും മത ചിഹ്നങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകൾ പ്രചരിച്ചത്. ഈ വാര്‍ത്തയുടെ വസ്തുത പരിശോധിക്കാം.
വസ്തുതാ പരിശോധന
'സേവാ ഭരതിക്ക് വിലക്ക്' എന്ന പത്രകട്ടിംഗ് ഉൾപ്പെടുത്തിക്കൊണ്ടാണ് വാര്‍ത്തകൾ പ്രചരിക്കുന്നത്. 'തൃശൂർ പൂരം സേവാ ഭാരതിക്ക് വിലക്കി' എന്ന തരത്തിലുള്ള പത്രകട്ടിംഗാണ് പ്രചരിക്കുന്നത്. ക്ഷേത്രത്തിൽ മത ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്ന് ദേവസ്വം മന്ത്രി പറഞ്ഞിരുന്നെന്നും. ഹിന്ദു സംഘടന എന്ന നിലയിലാണ് സേവാഭാരതിക്ക് കമ്യൂണിസ്റ്റ് സർക്കാർ വിലക്കേർപ്പെടുത്തിയതെന്നും ചിലർ സമൂഹ മാധ്യമ കുറിപ്പില്‍ ആരോപിച്ചു. എന്നാല്‍ പത്രകട്ടിംഗിലെ വാര്‍ത്തയില്‍ തന്നെ ദേവസ്വം ബോര്‍ഡിന്‍റെ സ്ഥലത്താണ് വിലക്കെന്നും അതിന് പുറത്ത് സേവാഭാരതി കുടിവെള്ള, ഭക്ഷണ വിതരണം നടത്തുന്നുണ്ടെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.
എന്നാല്‍, ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ അത്തരമൊരു വിലക്ക് സര്‍ക്കാര്‍ തലത്തിലോ ദേവസ്വമോ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമായി. മാത്രമല്ല, കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ അധീനതയിലുള്ള തേക്കിൻകാട് മൈതാനം അടക്കമുള്ള പ്രദേശത്ത്, എല്ലാ പൂരക്കാലത്തും ശുദ്ധജല വിതരണം അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങൾ നടത്തുന്നത് ദേവസ്വം ബോർഡ് തന്നെയാണ്. മറ്റ് മത - രാഷ്ട്രീയ സംഘടനകൾക്ക് അതിനുള്ള അനുമതി നല്‍കാറില്ല.
അതേസമയം അത്തരമൊരു വിലക്കിനെ കുറിച്ച് തങ്ങൾക്ക് വിവരമൊന്നുമില്ലെന്നാണ് സേവാ ഭാരതി, ഉത്തര കേരളത്തിന്‍റെ ചുമതലയുള്ള യു എന്‍ ഹരിദാസ്, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞത്. തങ്ങൾക്ക് അത്തരം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇത്തവണത്തെ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്നങ്ങളുമില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നിഗമനം
2025 -ലെ തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നുമില്ല. ദേവസ്വം ബോര്‍ഡിന്‍റെ സ്ഥലത്ത് മറ്റ് രാഷ്ട്രീയ മത സംഘടനകൾക്ക് പ്രവര്‍ത്തനത്തിന് അനുമതിയില്ലെങ്കിലും ദേവസ്വത്തിന്‍റെ സ്ഥലത്തിന് പുറത്ത് പൊതു സ്ഥലത്ത് അത്തരം പ്രവര്‍ത്തനങ്ങൾക്ക് തടസങ്ങളൊന്നും തന്നെയില്ല.
അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവും ദേവസ്വം മന്ത്രി വാസവനും തൃശൂർ പൂരത്തിന്‍റെ ഭാഗമായി നടുവില്‍ സ്വാമിയാര്‍ മഠത്തിന് സമീപത്തൊരുക്കിയ സേവാ ഭാരതി സ്റ്റാൾ സന്ദര്‍ശിക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


