ലോക്ഡൗണ്‍ മൂലം മദ്യമില്ല; പൈനാപ്പിളില്‍ അഭയം കണ്ടെത്തി ഒരു നാട്!
മദ്യം കിട്ടാതായതോടെ പരമ്പരാഗതമായ രീതിയില്‍ 'പൈനാപ്പിള്‍ വാറ്റ്' ഉണ്ടാക്കുകയാണ് സൗത്ത് ആഫ്രിക്കന്‍സ് എന്നാണ് അറിയുന്നത്. കിലോക്കണക്കിന് പൈനാപ്പിളാണത്രേ ആളുകള്‍ ഇതിനായി വാങ്ങിക്കൊണ്ടുപോകുന്നത്. പൈനാപ്പിളും പഞ്ചസാരയും ഈസ്റ്റും മാത്രം ചേര്‍ത്താണ് സംഗതി തയ്യാറാക്കുന്നത്. പരമ്പരാഗതമായ ഇതിന്റെ 'റെസിപ്പി' ലോക്ഡൗണ്‍ ആയതോടെ സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയായിരുന്നത്രേ
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ പോലുള്ള കര്‍ശന നടപടികളാണ് മിക്ക രാജ്യങ്ങളിലുമേര്‍പ്പെടുത്തിയിട്ടുള്ളത്. അവശ്യസേവനങ്ങളല്ലാതെ മറ്റൊന്നും ലഭ്യമല്ലാത്ത ഈ സാഹചര്യത്തില്‍ മദ്യപിക്കുന്നവരുടെ കാര്യം വളരെ പരിതാപകരം തന്നെ. എങ്ങും മദ്യം കിട്ടാനില്ല, ബാറുകളും തുറക്കുന്നില്ല. നമ്മുടെ നാട്ടിലാണെങ്കില്‍ വാറ്റ് സജീവമായിട്ടുണ്ടെന്ന വാര്‍ത്തകളായിരുന്നു ഈ ദിവസങ്ങളില്‍ പുറത്തുവന്നത്. എന്നാല്‍ നിയമവിരുദ്ധ പ്രവര്‍ത്തനമായതിനാല്‍ തന്നെ കടുത്ത നടപടികളാണ് ഇത് പിടിക്കപ്പെട്ടാല്‍ ഇവിടെ നേരിടേണ്ടിവരിക.
അതേസമയം പഴച്ചാറുകളില്‍ നിന്ന് വാറ്റുണ്ടാക്കുന്ന രീതി നിയമവിരുദ്ധമായി കണക്കാക്കാത്ത പല രാജ്യങ്ങളുമുണ്ട്. അവിടങ്ങളിലെ ഇപ്പോഴത്തെ സ്ഥിതിഗതികളെന്തായിരിക്കും! എന്തായാലും സൗത്ത് ആഫ്രിക്കയിലെ കാര്യം കുശാലാണെന്നാണ് കേള്‍വി.
മദ്യം കിട്ടാതായതോടെ പരമ്പരാഗതമായ രീതിയില്‍ 'പൈനാപ്പിള്‍ വാറ്റ്' ഉണ്ടാക്കുകയാണ് സൗത്ത് ആഫ്രിക്കന്‍സ് എന്നാണ് അറിയുന്നത്. കിലോക്കണക്കിന് പൈനാപ്പിളാണത്രേ ആളുകള്‍ ഇതിനായി വാങ്ങിക്കൊണ്ടുപോകുന്നത്. പൈനാപ്പിളും പഞ്ചസാരയും ഈസ്റ്റും മാത്രം ചേര്‍ത്താണ് സംഗതി തയ്യാറാക്കുന്നത്. പരമ്പരാഗതമായ ഇതിന്റെ 'റെസിപ്പി' ലോക്ഡൗണ്‍ ആയതോടെ സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയായിരുന്നത്രേ.
ഡിമാന്‍ഡ് കൂടിയതോടെ പൈനാപ്പിളിന്റെ വില ഇവിടങ്ങളില്‍ ഇരട്ടിയായിരിക്കുകയാണിപ്പോള്‍. പൈനാപ്പിളും പഞ്ചസാരയും ഈസ്റ്റും ഒന്നിച്ച് പാക്കേജായി വില്‍പന നടത്തുന്ന കേന്ദ്രങ്ങളും കുറവല്ലെന്നാണ് റിപ്പോര്‍ട്ടുകളിലെ സൂചന.
(പൈനാപ്പിളും ഈസ്റ്റും പഞ്ചസാരയും ഒരുമിച്ച് സൂപ്പർമാർക്കറ്റിൽ വിൽപനയ്ക്ക് വച്ചിരിക്കുന്നു...)
'ഈ ലോക്ഡൗണ്‍ കാലം ജനങ്ങള്‍ക്ക് വളരെയധികം ദുരിതങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളും നല്‍കുന്നുണ്ട്. അതിനെ മറികടക്കാന്‍ വൈകുന്നേരങ്ങളില്‍ അല്‍പം ലഹരിയില്‍ അഭയം തേടുകയാണവര്‍. അഞ്ചാഴ്ചയായി ഇവിടെ മദ്യം ലഭിക്കാതായിട്ട്. ബാറുകളും അടഞ്ഞുകിടക്കുകയാണല്ലോ. ഈയൊരു സാഹചര്യത്തിലാണ് പരമ്പരാഗതമായ പൈനാപ്പിള്‍ വാറ്റിന്റെ റെസിപ്പി എല്ലാവരും പരീക്ഷിക്കാന്‍ തുടങ്ങിയത്...'- കേപ്ടൗണ്‍ പ്രസിഡന്റ് സമാന്ത നോളന്‍ പറയുന്നു.
Also Read:- വാറ്റ് ചാരായത്തില്‍ ഹാൻഡ് സാനിറ്റൈസർ ചേർത്ത് കുടിച്ച യുവതിയും സഹോദരനും മരിച്ചു...
യഥാര്‍ത്ഥത്തില്‍ ഈ വാറ്റ്, എടുത്തുവയ്ക്കും തോറും രുചിയും ഗുണവും കൂടുന്നതാണത്രേ. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പരമാവധി ഒരാഴ്ച വച്ച ശേഷം തന്നെ ആളുകള്‍ ഇതുപയോഗിച്ച് തുടങ്ങുകയാണ്. സംഗതി കേട്ടറിഞ്ഞത് പോലെയല്ല 'കിടിലന്‍' ആണെന്നെല്ലാമാണ് ഇവിടത്തുകാരുടെ പ്രതികരണങ്ങള്‍. ഇനി, ലോക്ഡൗണ്‍ കഴിഞ്ഞാലും പൈനാപ്പിള്‍ വാറ്റ് സ്ഥിരമാക്കാനാണ് വലിയൊരു വിഭാഗം ആളുകളുടേയും ആലോചനയെന്നും കേള്‍ക്കുന്നു.