ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഇന്ത്യ എ-ശ്രീലങ്ക എ മത്സരത്തിന് ശേഷമുണ്ടായ കൈയ്യാങ്കളിയിൽ വൈഭവ് സൂര്യവംശിക്കെതിരെ നടപടി വേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു. 

ദാംബുള്ള: ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഇന്ത്യ എ-ശ്രീലങ്ക എ മത്സരത്തിന് ശേഷം ഗ്രൗണ്ടിൽവെച്ച് ശ്രീലങ്കൻ താരങ്ങളുമായി കൈയ്യാങ്കളിയിലേര്‍പ്പെട്ട സംഭവത്തില്‍ കൗമാര താരം വൈഭവ് സൂര്യവംശിക്കെതിരെ നടപടിയെടുക്കേണ്ടെന്ന് ബിസിസിഐ തീരുമാനം. എന്നാൽ, വൈഭവിനെ നിരന്തരം അധിക്ഷേപിക്കുകയും തർക്കത്തിന് കാരണക്കാരനാകുകയും ചെയ്ത ലങ്കൻ താരം വിഷേൻ ഹാലംബാഗെയ്ക്കെതിരെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് കർശന നടപടിയെടുത്തുവെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ദാംബുള്ളയിൽ നടന്ന മത്സരത്തില്‍ സൂപ്പർ ഓവറില്‍ ഇന്ത്യ എ ടീം തോറ്റതിന് തൊട്ടുപിന്നാലെയായിരുന്നു ഇരുടീമിലെയും താരങ്ങൾ തമ്മിൽ മൈതാനത്ത് കടുത്ത വാക്പോരിലും കൈയ്യാങ്കളിയിലും ഏര്‍പ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മത്സരശേഷം 15-കാരനായ വൈഭവ് സൂര്യവംശി എതിര്‍ താരവുമായി കൈയാങ്കളിക്ക് മുതിർന്നതിനാൽ ബിസിസിഐ കൗമാര താരത്തിന് കാരണംകാണിക്കൽ നോട്ടീസോ മുന്നറിയിപ്പോ നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത്തരം റിപ്പോര്‍ട്ടുകളെ ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ പൂർണ്ണമായി തള്ളി. കളിക്കാർ കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കട്ടെ എന്നാണ് ബിസിസിഐ നിലപാട്. മറ്റ് ബാഹ്യവിഷയങ്ങളിലേക്ക് അവരുടെ ശ്രദ്ധ നഷ്ടപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ദേവ്ജിത് സൈക്കിയയുടെ പ്രതികരണം.

ലങ്കൻ താരത്തിന് കടുത്ത ശിക്ഷ, ഡിക്‌വെല്ലയ്ക്കും പിഴ

അതേസമയം, തർക്കത്തിന് കാരണക്കാരനായ വിഷേൻ ഹാലംബാഗെയ്ക്കെതിരെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് കടുത്ത നടപടിയെടുത്തതായി ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു. ജൂൺ 9-ന് നടന്ന ആദ്യ മത്സരത്തിലും കഴിഞ്ഞ തിങ്കളാഴ്ച നടന്ന മത്സരത്തിലും ഹാലംബാഗെ വൈഭവിനെ തുടർച്ചയായി ആധിക്ഷേപിച്ചിരുന്നു. ഐസിസിയുടെ നേരിട്ടുള്ള അച്ചടക്ക പരിധിയിൽ വരുന്ന ടൂർണമെന്‍റ് അല്ലാത്തതിനാൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തന്നെയാണ് മാച്ച് റഫറി പ്രദീപ് ജയപ്രകാശിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ താരങ്ങൾക്ക് പിഴയും ശിക്ഷയും വിധിച്ചതെന്നാണ് റിപ്പോര്‍ട്ട്. തർക്കം പരിഹരിക്കാൻ ഇടപെട്ട ശ്രീലങ്ക എ ടീം വിക്കറ്റ് കീപ്പറും സീനിയർ താരവുമായ നിരോഷൻ ഡിക്‌വെല്ലയ്ക്കും പിഴ ചുമത്തിയിട്ടുണ്ട്. എന്നാൽ ഇത് ഈ കൈയാങ്കളിയുമായി ബന്ധപ്പെട്ടല്ലെന്നും മത്സരത്തിനിടെ താരം ചെയ്ത മറ്റൊരു അച്ചടക്ക ലംഘനത്തിനാണെന്നും റിപ്പോർട്ടില്‍ പറയുന്നു.

ജൂൺ 9-ന് നടന്ന മത്സരത്തിൽ തന്നെ ഹാലംബാഗെ വൈഭവ് സൂര്യവംശിയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യ എ ടീം സൂപ്പർ ഓവറിൽ ബാറ്റിങ്ങിനായി ഇറങ്ങിയപ്പോൾ ഈ സ്ലെഡ്ജിങ് പരിധിവിട്ടു. വീട്ടിൽ പോകൂ, ഇത് നിങ്ങളുടെ ഐപിഎൽ അല്ല എന്ന രീതിയിലുള്ള കടുത്ത പരിഹാസ വാക്കുകളാണ് ലങ്കൻ താരം ഇന്ത്യൻ ഓപ്പണർക്കെതിരെ പ്രയോഗിച്ചതെന്നാണ് വിവരം. ഇതാണ് മത്സരശേഷം കൈയ്യാങ്കളിയിലേക്ക് നയിച്ചത്. ഇന്ത്യ എ ടീമിനെതിരെയുള്ള ആവേശകരമായ വിജയം ഇത്തരം മോശം പെരുമാറ്റം കാരണം നിഴലിലായതിൽ ശ്രീലങ്കൻ ക്യാമ്പിലെ ഭൂരിഭാഗം താരങ്ങൾക്കും മാനേജ്‌മെന്‍റിനും കടുത്ത അതൃപ്തിയുണ്ട്. സംഭവത്തിൽ ശ്രീലങ്കൻ ടീം ഔദ്യോഗികമായി ഇന്ത്യയോട് മാപ്പ് ചോദിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും വൈഭവിനെ പൂർണ്ണമായി സംരക്ഷിക്കുന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക