സെപ്‌തംബര്‍ 26ന്‌ നടക്കുന്ന ഇന്ത്യ-പാനമ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന്‌ ബെംഗളുരു ശ്രീ കാണ്‌ഠീരവ സ്‌റ്റേഡിയം വേദിയാകും. 2023 സാഫ്‌ ചാമ്പ്യന്‍ഷിപ്പിന്‌ ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ആദ്യമായിട്ടാണ്‌ ബെംഗളുരുവില്‍ കളിക്കുന്നത്‌. പാനമക്ക്‌ പിന്നാലെ ബ്രസീലാണ്‌ ഇന്ത്യയുടെ അടുത്ത എതിരാളി.

ന്യൂഡല്‍ഹി: സെപ്‌തംബര്‍ 26ന്‌ നടക്കുന്ന ഇന്ത്യ-പാനമ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന്‌ ബെംഗളുരു ശ്രീ കാണ്‌ഠീരവ സ്‌റ്റേഡിയം വേദിയാകും. 2023 സാഫ്‌ ചാമ്പ്യന്‍ഷിപ്പിന്‌ ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ആദ്യമായിട്ടാണ്‌ ബെംഗളുരുവില്‍ കളിക്കുന്നത്‌. മൂന്ന്‌ വര്‍ഷം മുമ്പ്‌ സാഫ്‌ കപ്പ്‌ ഫൈനലില്‍ കുവൈത്തിനെ തോല്‍പ്പിച്ച്‌ ഇന്ത്യ ചാമ്പ്യന്‍മാരായതിന്റെ ഓര്‍മകള്‍ ശ്രീകാണ്‌ഠീരവ സ്‌റ്റേഡിയത്തിനുണ്ട്‌. ഫിഫ റാങ്കിംഗില്‍ 44 താം സ്ഥാനത്തുള്ള പാനമയുമായുള്ള മത്സരം ഇന്ത്യന്‍ ടീമിന്‌ ശക്തിദൗര്‍ബല്യങ്ങള്‍ തിരിച്ചറിയാനുള്ള വേദിയാകും. സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യമായ പാനമ കഴിഞ്ഞ ലോകകപ്പ്‌ കളിച്ചിരുന്നു. ഗ്രൂപ്പ്‌ റൗണ്ടില്‍ എല്ലാ മത്സരവും തോറ്റ്‌ പുറത്തായ പാനമ എതിരാളികളെ വിറപ്പിച്ചിരുന്നു. തിരക്കു പിടിച്ച ഫിഫ അന്താരാഷ്ട്ര മത്സര വിന്‍ഡോയില്‍ ലോകകപ്പ്‌ ടീമിനെതിരെ തുടക്കത്തില്‍ തന്നെ നേരിടാന്‍ ലഭിച്ചത്‌ ഇന്ത്യക്ക്‌ നേട്ടമാണ്‌. പാനമക്ക്‌ പിന്നാലെ ബ്രസീലാണ്‌ ഇന്ത്യയുടെ അടുത്ത എതിരാളി. ഒക്ടോബര്‍ മൂന്നിന്‌ കൊല്‍ക്കത്തയിലാണ്‌ ബ്രസീലുമായിട്ടുള്ള മത്സരം.

ഫിഫ റാങ്കിംഗില്‍ മുന്നിലുള്ള ടീമുകളെ ബെംഗളുരുവില്‍ തോല്‍പ്പിച്ച ചരിത്രം ഇന്ത്യക്കുണ്ട്‌. 2001 ല്‍ ഫിഫ ലോകകപ്പ്‌ യോഗ്യതാ മത്സരത്തില്‍ ഇന്ത്യ റാങ്കിംഗില്‍ 54 സ്ഥാനം മുകളിലുള്ള യു എ ഇയെ എതിരില്ലാത്ത ഒരു ഗോളിന്‌ തോല്‍പ്പിച്ചിരുന്നു. 25 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ബെംഗളുരു നഗരം ഒരിക്കല്‍ കൂടി, ഉയര്‍ന്ന റാങ്കിലുള്ള എതിര്‍ടീമിനെ വരവേല്‍ക്കുകയാണ്‌. ബെംഗളുരുവിന്‌ ഇന്ത്യന്‍ ഫുട്‌ബോളുമായി ആഴത്തിലുള്ള ഹൃദയബന്ധമുണ്ട്‌. 2023 സാഫ്‌ ചാമ്പ്യന്‍ഷിപ്പിനിടെ അത്‌ രാജ്യത്തുള്ളവര്‍ക്ക്‌ ബോധ്യപ്പെട്ടതാണ്‌. പാനമക്കെതിരായ അന്താരാഷ്ട്ര മത്സരം ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക്‌ എന്നും മികച്ച ഓര്‍മകള്‍ സമ്മാനിക്കുന്നതായിരിക്കു. മത്സരം കാണാന്‍ എത്തുന്നവര്‍ക്ക്‌ ബെംഗളുരുവില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്നും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ ഐ എഫ്‌ എഫ്‌) വൈസ്‌ പ്രസിഡന്റും കര്‍ണാടക സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായ എന്‍ എ ഹാരിസ്‌ അറിയിച്ചു.