ഓഗസ്റ്റ് പകുതിയോടെ ബ്രസീൽ ടീം ജനറൽ സൂപ്പർവൈസർ സെർജിയോ ഡിമാസ് ഡി ഒലിവേരയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കൊൽക്കത്തയിലെത്തി സ്റ്റേഡിയവും പരിശീലന ഗ്രൗണ്ടും പരിശോധിച്ചിരുന്നു.
കൊൽക്കത്ത: ഇന്ത്യയും ബ്രസീലും തമ്മിൽ ഒക്ടോബർ 3ന് കൊൽക്കത്തയിലെ വിവേകാനന്ദ യുവഭാരതി ക്രീരംഗനിൽ (സാൾട്ട് ലേക്ക് സ്റ്റേഡിയം) നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തിന്‍റെ ഗ്രൗണ്ടിനെക്കുറിച്ചുയര്‍ന്ന ആശങ്കകൾക്ക് വിരാമം. സ്റ്റേഡിയത്തിലെ പിച്ചിന്‍റെ നിലവാരത്തിൽ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ തൃപ്തി അറിയിച്ചതായി സിബിഎഫ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡി ടിവി റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റ് പകുതിയോടെ ബ്രസീൽ ടീം ജനറൽ സൂപ്പർവൈസർ സെർജിയോ ഡിമാസ് ഡി ഒലിവേരയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കൊൽക്കത്തയിലെത്തി സ്റ്റേഡിയവും പരിശീലന ഗ്രൗണ്ടും പരിശോധിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷം പിച്ചിന്‍റെ അവസ്ഥയിൽ സംഘം അതൃപ്തി പ്രകടിപ്പിക്കുകയും ആശങ്കകൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ(എഐഎഫ്എഫ്) അറിയിക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
തുടർന്ന് എഐഎഫ്എഫ്, പശ്ചിമ ബംഗാൾ കായിക വകുപ്പ്, ബ്രസീൽ പ്രതിനിധികൾ എന്നിവർ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. നിലവിലെ പിച്ചിന്‍റെ മെച്ചപ്പെട്ട അവസ്ഥയിൽ തൃപ്തരാണെന്നും മത്സരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ബ്രസീൽ എഫ്എ ഇപ്പോൾ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
1977-ൽ ഈഡൻ ഗാർഡൻസിൽ മോഹൻ ബഗാനെതിരെ പെലെ കളിച്ചതിന് ശേഷം ഒരു ബ്രസീലിയൻ ദേശീയ ടീം താരം ഇന്ത്യയിലെത്തുന്നത് കൊൽക്കത്തൻ ഫുട്ബോൾ ആരാധകർക്ക് ആവേശമായി മാറുകയാണ്. 2026 ലോകകപ്പിന് ശേഷം ആദ്യമായാണ് ബ്രസീൽ ഒരു അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നത്. ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായി സെപ്റ്റംബർ 25, 29 തീയതികളിൽ ബ്രസീൽ ഓസ്ട്രേലിയക്കെതിരെയും ഒക്ടോബറിന് ശേഷം നവംബറിൽ ജപ്പാൻ, സിംഗപ്പൂർ ടീമുകൾക്കെതിരെയും ഏഷ്യൻ പര്യടനത്തിന്‍റെ ഭാഗമായി കളിക്കും
ഇന്ത്യക്കെതിരായ സൗഹൃദ മത്സരത്തിനുള്ള ബ്രസീല്‍ ടീം:
ഗോൾകീപ്പർമാർ: ഹ്യൂഗോ സൂസ, പെഡ്രോ മൊറിസ്കോ, ഒട്ടാവിയോ.
പ്രതിരോധ നിര: ആർതർ ഡയസ്, ഡഗ്ലസ് സാന്റോസ്, ഗബ്രിയേൽ മഗൽഹേസ്, ജെയർ, മാർക്വിന്യോസ്, മാത്യൂസിന്യോ, മൗറോ ജൂനിയർ, വിറ്റർ റെയിസ്, വെസ്ലി.
മധ്യനിര: ആൻഡ്രി സാന്റോസ്, ബ്രെനോ ബിഡൺ, ബ്രൂണോ ഗുയിമാറസ്, ഡാനിലോ സാന്റോസ്, ഡഗ്ലസ് ലൂയിസ്, ഗബ്രിയേൽ ബോണ്ടെമ്പോ.
മുന്നേറ്റ നിര: എൻഡ്രിക്, എസ്തേവോ, ജോവോ പെഡ്രോ, പെഡ്രോ, റാഫിന്യ, റയാൻ, സാമുവൽ ലിനോ, വിനീഷ്യസ് ജൂനിയർ.