ഹെയ്തിക്കെതിരായ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ, ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ലക്ഷ്യമിട്ട് ബ്രസീൽ ഇന്ന് സ്കോട്ലൻഡിനെ നേരിടുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന നെയ്മർ പകരക്കാരനായി കളിച്ചേക്കും.
മിയാമി: മൊറോക്കോയോട് ഏറ്റ സമനിലയുടെ ക്ഷീണം ഹെയ്തിയുമായുള്ള വിജയത്തോടെയാണ് ബ്രസീൽ തീർത്തത്. ഇന്ന് സ്കോട്ലാന്റുമായുള്ള മത്സരത്തിനിറങ്ങുമ്പോൾ ജയത്തോടെ ഗ്രൂപ് ചാമ്പ്യന്മാരായി മുന്നേറാനാണ് ആൻസലോട്ടിയുടെയും കുട്ടികളുടെയും പദ്ധതി. ഫിറ്റ്നസ് വീണ്ടെടുത്ത നെയ്മർ വീണ്ടും കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ ആരാധകർ.
കൂടുതൽ നേരം കളിക്കുന്നത് വീണ്ടും പരിക്കുകൾ വരുത്തിവയ്ക്കാനുള്ള സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ നെയ്മർ ആദ്യ ഇലവനിൽ കളിക്കാതെ ഇമ്പാക്ട് സബ് ആയി അറുപത് മിനിറ്റിന് ശേഷം ഇറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നെയ്മർ ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നത്.
ഹെതിക്കെതിരായ മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീൽ. ആദ്യ ഇലവനിൽ മാറ്റങ്ങളുമായി ഇറങ്ങിയപ്പോൾ എതിരില്ലത്തെ മൂന്ന് ഗോളുകളുടെ വിജയമാണ് ബ്രസീൽ കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയത്. വിനീഷ്യസിന്റെ മിന്നും ഫോമാണ് ബ്രസീലിന്റെ കരുത്ത്. കൂടാതെ മത്തിയാസ് കുന്യയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പരിക്കേറ്റ റഫീഞ്ഞയുടെ അസാന്നിധ്യം ബ്രസീലിന് നിരാശയാണ്. ആദ്യ മത്സരത്തിലും റഫീഞ്ഞയ്ക്ക് തിളങ്ങാൻ സാധിച്ചിരുന്നില്ല. അതേസമയം മൊറോക്കോയോട് തോൽവിയും ഹെയ്തിയോട് ജയവും നേടിയാണ് സ്കോട്ലാന്റ് എത്തുന്നത്. നോക്കൗട്ട് സാധ്യതകൾ നിലനിർത്താൻ സ്കോട്ലാന്റിനും ജയം അനിവാര്യമാണ്.



