ഫിഫ ക്ലബ് ലോകകപ്പ് കലാശപോരിൽ പിഎസ്‌ജിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ചെൽസി കിരീടം നേടി. ചെൽസിയുടെ രണ്ടാം ക്ലബ് ലോകകപ്പ് കിരീടമാണിത്.
ന്യൂജേഴ്സി: ഫിഫ ക്ലബ് ലോകകപ്പ് കിരീടത്തിൽ വീണ്ടും മുത്തമിട്ട് ചെൽസി. കലാശപോരിൽ ഫ്രഞ്ച് കരുത്തരായ പിഎസ്‌ജിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് ചെല്‍സിയുടെ കിരീടധാരണം.യൂറോപ്യൻ ഫുട്ബോളിലെ പ്രതാപകാലത്തിലേക്ക് തിരിച്ചെത്തുന്നതുകൂടിയായി ചെല്‍സിയുടെ വിജയം.
ക്ലബ് ലോകകപ്പിൽ ചെൽസിയുടെ രണ്ടാം കിരീടമാണിത്. 2021ല്‍ ഏഴ് ക്ലബ്ബുകളുമായി തുടങ്ങിയ ക്ലബ്ബ് ലോകകപ്പില്‍ ആദ്യം ചാമ്പ്യൻമാരായതും ചെല്‍സിയായിരുന്നു. ഇത്തവണ 32 ടീമുകളുമായാണ് ഫിഫ ക്ലബ്ബ് ലോകകപ്പ് വിപുലീകരിച്ചത്. ഫ്രഞ്ച് ലീഗും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കി ട്രിപ്പിൾ തികയ്ക്കാനെത്തിയ പിഎസ്‌ജി ചെൽസിക്ക് മുന്നില്‍ കളി മറക്കുന്ന കാഴ്ചയാണ് ഗ്രൗണ്ടില്‍ കണ്ടത്. 22- ാം മിനുട്ടിൽ ആദ്യ വെടിപൊട്ടിച്ച് കോൾ പാമർ. മാലോ ഗുസ്തോയുടെ ഷോട്ട് പി എസ് ജി ഡിഫന്‍ഡര്‍ ലൂക്കാസ് ബെറാള്‍ഡോ തടുത്തിട്ടതില്‍ നിന്ന് ലഭിച്ച റീബൗണ്ടില്‍ നിന്നായിരുന്നു പാമറുടെ ഗോൾ. ആദ്യ ഗോളിന്‍റെ ഷോക്ക് മാറും മുൻപേ 30ാം മിനിറ്റില്‍ പാമറിന്‍റെ ഡബിൾ.
43- മിനുട്ടിൽ ഫ്രഞ്ച് പടയെ ഞ്ഞെട്ടിച്ച് ബ്രസീലിയൻ താരം ജാവാ പെഡ്രോ. മൂന്നാം ഗോളിന് വഴിയൊരുക്കിയതും പാമര്‍ തന്നെ. രണ്ടാം പകുതിയിൽ പിഎസ്‌ജിയുടെ നീക്കങ്ങളെല്ലാം ലക്ഷ്യം തെറ്റിയപ്പോള്‍ ലൂയിസ് എൻറികെയുടെ കണക്കുകൂട്ടൽ തെറ്റിച്ച് മെറ്റ് ലൈഫിൽ ചെൽസി ആഘോഷം തുടങ്ങിയിരുന്നു.
കരുത്തരായ റയല്‍ മാഡ്രിഡിനെയും ബയേണ്‍ മ്യൂണിക്കിനെയും തോല്‍പ്പിച്ച് ഫൈനലിലെത്തിയ പി എസ് ജിയുടെ നിഴല്‍ മാത്രമായിരുന്നു കിരീടപ്പോരില്‍ ചെല്‍സിക്കെതിരെ കണ്ടത്. 86-ാം മിനിറ്റില്‍ ജോവോ നെവസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരായി ചുരുങ്ങിയ പി എസ് ജിയുടെ ആശ്വാസഗോള്‍ പ്രതീക്ഷകളും അവിടെ അവസാനിച്ചു.
ചെല്‍സി താരം മാക് കുക്കുറെല്ലയുടെ മുടിയില്‍ പിടിച്ചു വലിച്ചതിനാണ് വാര്‍ പരിശോധനക്ക് ശേഷം നെവസിന് റഫറി ചുവപ്പുകാര്‍ഡ് നല്‍കിയത്. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അടക്കം 81,188 കാണികളാണ് ക്ലബ്ബ് ലോകകപ്പ് ഫൈനല്‍ കാണാനായി മെറ്റ്ലൈഫ് സ്റ്റേഡിയത്തിലെത്തിയത്.


