വെള്ളമടി, അടി, ഇടി; യൂറോ ഫൈനലില്‍ ലണ്ടന്‍ യുദ്ധക്കളമാക്കിയ 49 ആരാധകര്‍ അറസ്റ്റില്‍
ആരാധകര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ മുതല്‍ കുപ്പിയേറും പൊതുമുതല്‍ നശിപ്പിക്കലും വര്‍ണവെറിയും വരെ ലണ്ടനില്‍ നടന്നു. ആരാധകരെ നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ 19 പൊലീസുകാര്‍ക്ക് പരിക്കുപറ്റി.
വെംബ്ലി: ഇറ്റലിയും ഇംഗ്ലണ്ടും തമ്മിലുള്ള യൂറോ കപ്പ് ഫൈനലില്‍ അക്ഷരാര്‍ഥത്തില്‍ യുദ്ധക്കളമാവുകയായിരുന്നു ലണ്ടന്‍ നഗരം. ആരാധകരുടെ ഏറ്റുമുട്ടല്‍ മുതല്‍ കുപ്പിയേറും പൊതുമുതല്‍ നശിപ്പിക്കലും വര്‍ണവെറിയും വരെ നടന്നു. യൂറോ ഫൈനല്‍ ദിനത്തെ അക്രമസംഭവങ്ങളില്‍ 49 പേരെ അറസ്റ്റ് ചെയ്‌തെന്നാണ് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസിന്‍റെ സ്ഥിരീകരണം. അക്രമസംഭവങ്ങളില്‍ 19 പൊലീസുകാര്‍ക്ക് പരിക്കേറ്റു.
അതേസമയം യൂറോ ഫൈനലിനോട് അച്ചടക്കത്തോടെ സഹകരിച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞു മെട്രോപൊളിറ്റന്‍ പൊലീസ്.
യുദ്ധക്കളമായി വെംബ്ലിയുടെ മുറ്റം
യൂറോ കലാശപ്പോരിന് മുമ്പേ ഇംഗ്ലീഷ് ആരാധകര്‍ വലിയ പരാക്രമങ്ങളാണ് ലണ്ടന്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ലെസ്റ്റര്‍ സ്‌ക്വയറില്‍ ആരാധകരുടെ അതിരുവിട്ട ചെയ്‌തികളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ടിക്കറ്റില്ലാത്തവര്‍ വെംബ്ലിയിലേക്ക് യാത്ര ചെയ്യരുതെന്ന് പൊലീസ് നേരത്തെ ആരാധകരോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഈ മുന്നറിയിപ്പ് മറികടന്നെത്തിയ ആരാധകര്‍ ട്രെയിനില്‍ മുതല്‍ പാട്ടും ബഹളവുമായാണ് കലാശപ്പോരിന് വെംബ്ലിയിലേക്ക് എത്തിയത്.
മത്സരത്തിന് രണ്ട് മണിക്കൂര്‍ മുമ്പേ വെംബ്ലിക്ക് മുന്നില്‍ തടിച്ചുകൂടിയ ടിക്കറ്റില്ലാതെ ഒരു സംഘം ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു. വെംബ്ലിക്ക് പുറത്ത് മദ്യപാനവുമായി ഇവര്‍ അഴിഞ്ഞാടി. ആരാധകര്‍ തമ്മിലടിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേര്‍ക്ക് തിരിയുകയും ചെയ്‌തതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ കുപ്പിയേറ് നടന്നതായി മറ്റൊരു വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ടിക്കറ്റില്ലാത്ത ആര്‍ക്കും സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വെംബ്ലി അധികൃതര്‍ സ്ഥിരീകരിച്ചതായി മെട്രോപൊളിറ്റന്‍ പൊലീസ് വ്യക്തമാക്കി. സ്റ്റേഡിയത്തിന് പുറത്തും നഗരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ഇറ്റാലിയന്‍ ആരാധകര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമമുണ്ടായതായി വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സാമൂഹ്യമാധ്യമങ്ങളിലും തെമ്മാടിത്തം
പെനാല്‍റ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളിന് ഇറ്റലി വിജയിച്ചതോടെ സാമൂഹ്യമാധ്യമങ്ങളിലും ഇംഗ്ലീഷ് ആരാധകരില്‍ ചിലര്‍ വെറുതെയിരുന്നില്ല. കിക്ക് നഷ്‌ടപ്പെടുത്തിയ ഇംഗ്ലീഷ് താരങ്ങളായ മാര്‍ക്കസ് റാഷ്‌ഫോർഡ്, ജേഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവർക്കെതിരെ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ വംശീയാധിക്ഷേപമുണ്ടായി. ഇതിനെ ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ അപലപിച്ചു. വംശീയാധിക്ഷേപ സംഭവങ്ങളില്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
കൂടുതല്‍ യൂറോ വാര്‍ത്തകള്‍
വെംബ്ലിയില്‍ നീലകടലിരമ്പം, അസൂറികളുടേത് രണ്ടാം യൂറോ കിരീടം; ഇംഗ്ലണ്ട് കാത്തിരിക്കണം
'ഇറ്റ്‌സ് കമിംഗ് ഹോം', വീണ്ടും തോറ്റുപോയൊരു പാട്ട്; തറവാടുമുറ്റത്തും കണ്ണീരണിഞ്ഞ് ഇംഗ്ലണ്ട്
ചരിത്രം കുറിച്ച് ഇറ്റലി ഗോളി ഡോണറുമ്മ, യൂറോയുടെ താരം; ഗോള്‍ഡണ്‍ ബൂട്ട് റൊണാള്‍ഡോയ്‌ക്ക്
തോല്‍വിയറിയാതെ 34 മത്സരങ്ങള്‍; സ്വപ്‌നക്കുതിപ്പില്‍ റെക്കോര്‍ഡിനരികെ ഇറ്റലി!
ഇറ്റാലിയൻ ദേശീയ ഗാനത്തെ കൂവി; യൂറോ കലാശപ്പോരിലും പുലിവാല്‍ പിടിച്ച് ഇംഗ്ലീഷ് ആരാധകര്‍, വിവാദം
ഇംഗ്ലീഷ് താരങ്ങള്‍ പെനാല്‍റ്റി പാഴാക്കിയ സംഭവം; ഉത്തരവാദിത്വം തനിക്കെന്ന് സൗത്‌ഗേറ്റ്
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona