അർജന്റൈൻ ഇതിഹാസം ലിയോണൽ മെസിയുടെ കൊൽക്കത്ത സന്ദർശനത്തിന് ശേഷം സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വൻ സംഘർഷം.
കൊല്‍ക്കത്ത: അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശത്തിന് ശേഷം സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ സംഘര്‍ഷം. മെസി സ്‌റ്റേഡിയം വിട്ടതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. പരിപാടിയില്‍ മെസി പങ്കെടുത്തയുടനെ തന്നെ വേദി വിട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. 10 മിനിറ്റിനപ്പറം മെസി സ്റ്റേഡിയത്തില്‍ നിന്നിരുന്നില്ല. മെസിയെ കാണാനായില്ലെന്ന് ആരോപിച്ച് കാണികള്‍ സ്റ്റേഡിയത്തിലെ സീറ്റുകള്‍ തല്ലിത്തകര്‍ക്കുകയും മൈതാനത്ത് കുപ്പികള്‍ എറിയുകയും ചെയ്തു. പൊലീസിന് ജനങ്ങളെ നിയന്ത്രിക്കാനും സാധിച്ചില്ല.
5000 രൂപ മുതല്‍ 25,000 രൂപ വരെ നല്‍കി ടിക്കറ്റെടുത്താണ് തങ്ങള്‍ പ്രദര്‍ശനം മത്സരം കാണാന്‍ വന്നത്. എന്നാല്‍, പത്ത് മിനിറ്റിനകം മെസി മടങ്ങിയതോടെ സ്റ്റേഡിയത്തില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. 11.15 ഓടെയാണ് മെസി സ്റ്റേഡിയത്തിലേക്ക് എത്തിയത്. പത്ത് മിനിറ്റകം തന്നെ മെസി മടങ്ങുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേഡിയത്തില്‍ സംഘര്‍ഷമുണ്ടായതോടെ മുന്‍ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കും ബോളിവുഡ് താരം ഷാരൂഖ് ഖാനും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും സ്റ്റേഡിയത്തിനുള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല.
സാള്‍ട്ട് ലേക്കില്‍ ആരാധകരെ അഭിസംബോധന ചെയ്യാതെയാണ് മെസ്സി ഗ്രൗണ്ട് വിട്ടത്. ഇതോടെ പ്രകോപിതരായ കാണികള്‍ കുപ്പി ഉള്‍പ്പെടെ കൈയിലുണ്ടായിരുന്നവ സ്റ്റേഡിയത്തിലേക്ക് എറിയുകയും കസേരകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സംഘാടകനായ സതാദ്രു ദത്തയും ബംഗാള്‍ മന്ത്രി അരൂപ് ബിശ്വാസും മെസ്സിയുടെ കൂടെയുണ്ടായിരുന്നു. ആളുകള്‍ കൂടിനിന്നതിനാല്‍ പ്രസ് ബോക്സില്‍നിന്ന് പോലും മെസ്സിയെ കാണാന്‍ കഴിഞ്ഞില്ലെന്നാണ് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്.
താരത്തോടുള്ള ആദരമായി ലോകകപ്പും കൈയിലേന്തി നില്‍ക്കുന്ന 70 അടി ഉയരമുള്ള കൂറ്റന്‍ പ്രതിമയുടെ അനാച്ഛാദനം ഇന്ന് കൊല്‍ക്കത്തയില്‍ നടന്നിരുന്നു. ഹൈദരാബാദിലെയും മുംബൈയിലെയും പരിപാടികള്‍ക്കുശേഷം രാജ്യതലസ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയാണ് മെസി മടങ്ങുക. ഇന്റര്‍ മയാമിയില്‍ മെസ്സിയുടെ സഹതാരങ്ങളായ ലൂയിസ് സുവാരസും (ഉറുഗ്വായ്) റോഡ്രിഗോ ഡി പോളും (അര്‍ജന്റീന) കൂടെയുണ്ട്.
