പുറത്താക്കപ്പെട്ട ഫ്‌ളിക്കിന് പകരക്കാരനെ തേടി ജര്‍മ്മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. ലിവര്‍പൂള്‍ കോച്ച് യൂര്‍ഗന്‍ ക്ലോപ്പ് വാഗ്ദാനം നിരസിച്ചതോടെ ജൂലിയന്‍ നഗെല്‍സ്മാനാണ് സാധ്യതകളില്‍ മുന്നില്‍.

മ്യൂനിച്ച്: തുടര്‍തോല്‍വികള്‍ക്ക് പിന്നാലെയാണ് ഹാന്‍സി ഫ്‌ളിക്കിനെ പരിശീലക സ്ഥാനത്ത് നിന്ന് ജര്‍മനി പുറത്താക്കിയത്. ജര്‍മന്‍ ക്ലബ് ബയേണ് മ്യൂനിക്കിന് വലിയ വിജയങ്ങള്‍ സമ്മാനിച്ച ഫ്‌ളിക്ക് പക്ഷേ ദേശീയ ടീമില്‍ വമ്പന്‍ പരാജയമായി. പരിശീലിപ്പിച്ച 25 മത്സരങ്ങളില്‍ ജയിക്കാനായത് 12 മത്സരങ്ങള്‍ മാത്രമാണ്. അവസാന അഞ്ചില്‍ നാലിലും തോല്‍വി. 1926ല്‍ മുഖ്യ പരിശീലകന്‍ എന്ന സ്ഥാനം രൂപീകരിച്ചതിന് ശേഷം ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്താക്കുന്ന ആദ്യ കോച്ചാണ് ഹാന്‍സി ഫ്‌ളിക്ക്. താല്‍കാലിക കോച്ച് റൂഡി വോളര്‍ക്ക് കീഴിലാണ് ജര്‍മ്മനി സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിനെ നേരിട്ടത്.

പുറത്താക്കപ്പെട്ട ഫ്‌ളിക്കിന് പകരക്കാരനെ തേടി ജര്‍മ്മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. ലിവര്‍പൂള്‍ കോച്ച് യൂര്‍ഗന്‍ ക്ലോപ്പ് വാഗ്ദാനം നിരസിച്ചതോടെ ജൂലിയന്‍ നഗെല്‍സ്മാനാണ് സാധ്യതകളില്‍ മുന്നില്‍. സ്ഥിരം പരിശീലകനായി ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആദ്യ പേരുകാരന്‍ ലിവര്‍പൂള്‍ കോച്ച് യൂര്‍ഗന്‍ ക്ലോപ്പായിരുന്നു. എന്നാല്‍ വാഗ്ദാനം ക്ലോപ് നിരസിച്ചു. ഇപ്പോള്‍ മുന്‍ ബയേണ്‍ പരിശീലകന്‍ ജൂലിയന്‍ നഗെല്‍സ്മാന് പുറകെയാണ് ജര്‍മനി. ബയേണുമായി പിരിഞ്ഞതിന് ശേഷം പിഎസ്ജിയില്‍ നിന്നും ചെല്‍സിയില്‍ നിന്നും സൗദിയില്‍ നിന്നും ഓഫറുകളുണ്ടായിട്ടും നഗെല്‍സ്മാന് അതൊന്നും സ്വീകരിച്ചില്ല. 

ജര്‍മന്‍ ടീമിനൊപ്പം ചേരാന്‍ മുപ്പത്തിയഞ്ചുകാരനായ നഗെല്‍സ്മാനും താല്‍പര്യമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നെതര്‍ലന്‍ഡ്‌സിന്റെ വിഖ്യാത പരിശീലകന്‍ ലൂയിസ് വാന്‍ ഗാല്‍, ജര്‍മന്‍ ഇതിഹാസം മിറോസ്ലോവ് ക്ലോസെ എന്നിവരെയും ജര്‍മ്മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പരിഗണിക്കുന്നുണ്ട്. 2024 യൂറോകപ്പ് ജര്‍മനിയില്‍ വച്ചാണ് നടക്കുന്നത്. തുടരെ രണ്ട് ലോകകപ്പുകളില്‍ ഗ്രൂപ്പ് ഘട്ടത്തിലും, കഴിഞ്ഞ യൂറോ കപ്പില്‍ പ്രീ ക്വാര്‍ട്ടറിലും പുറത്തായ ജര്‍മനിക്ക് ഈ ടൂര്‍ണമെന്റ് അഭിമാനപോരാട്ടമാണ്. ഇതിനാല്‍ ടീമിനെ ഉടന്‍ സജ്ജമാക്കേണ്ടത് അനിവാര്യവുമായി.

പാക് ടീമില്‍ ഐക്യമില്ല, തന്നിഷ്ടം പോലെയാണ്! ഏഷ്യാ കപ്പ് തോല്‍വിക്ക് പിന്നാലെ കടുത്ത വിമര്‍ശനവുമായി മുന്‍ താരം