ഫുട്ബോളില്‍ ഗോള്‍കീപ്പര്‍ക്ക് എട്ട് സെക്കന്‍ഡില്‍ കൂടുതല്‍ പന്ത് കൈവശം വെക്കാനാവില്ലെന്ന നിയമം ഫിഫ ക്ലബ്ബ് ലോകകപ്പ് മുതല്‍ നടപ്പിലാക്കും. 

സൂറിച്ച്: ഫുട്ബോളില്‍ പുതിയ നിയമ മാറ്റത്തിന് കളമൊരുങ്ങുന്നു. ഗോള്‍ കീപ്പര്‍ക്ക് എട്ട് സെക്കൻഡില്‍ കൂടുതല്‍ പന്ത് കൈവശം വെക്കാനാവില്ലെന്ന നിയമമാണ് ഇന്ന് ആരംഭിക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് മുതല്‍ കര്‍ശനമായി നടപ്പിലാക്കാനൊരുങ്ങുന്നത്. ഗോള്‍ കീപ്പര്‍മാര്‍ സമയം പാഴാക്കുന്നത് തടയാൻ ഇന്‍റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷൻ ബോര്‍ഡാണ് പുതിയ നിമയം നടപ്പാക്കുന്നത്. ക്ലബ്ബ് ലോകകപ്പില്‍ നടപ്പാക്കുന്ന നിയമം ജൂലൈ ഒന്നുമുതല്‍ മറ്റ് മത്സരങ്ങള്‍ക്കും ബാധകമാക്കും.

Add Asianetnews as a Preferred SourcegooglePreferred

എന്താണ് 8 സെക്കന്‍ഡ് നിയമം

പുതിയ നിയമം അനുസരിച്ച് മത്സരത്തില്‍ ഗോള്‍ കീപ്പര്‍ക്ക് എട്ട് സെക്കന്‍ഡില്‍ കൂടുതല്‍ പന്ത് കൈവശം വെക്കാനാവില്ല. എട്ട് സെക്കന്‍ഡില്‍ കൂടുതല്‍ പന്ത് കൈവശം വെച്ചാല്‍ എതിര്‍ ടീമിന് റഫറി കോര്‍ണര്‍ കിക്ക് അനുവദിക്കും. സമയം പാഴാക്കാനായി മുമ്പ് ഗോള്‍ കീപ്പര്‍മാര്‍ പന്ത് കൂടുതല്‍ സമയം കൈവശം വെച്ചാല്‍ റഫറിമാര്‍ മഞ്ഞക്കാര്‍ഡ് നല്‍കുകയാണ് ചെയ്തിരുന്നത്. ഇതാണ് ഇനി മുതല്‍ മാറാന്‍ പോകുന്നത്.

ആറ് സെക്കന്‍ഡില്‍ കൂടുതല്‍ ഗോൾ കീപ്പര്‍ പന്ത് കൈവശം വെച്ചാല്‍ എതിര്‍ ടീമിന് ഇൻഡയറക്ട് ഫ്രീ കിക്ക് അനുവദിക്കാന്‍ നിലവില്‍ നിയമമുണ്ടായിരുന്നെങ്കിലും ഇത് നടപ്പിലാക്കുക ബുദ്ധിമുട്ടായിരുന്നു. അതാണിപ്പോല്‍ പരിഷ്കരിച്ച് എട്ട് സെക്കന്‍ഡ് ആക്കിയത്. പുതിയ നിയമം നടപ്പിലാക്കുന്നതോടെ പന്ത് കൂടുതല്‍ സമയം കൈവശം വെച്ചാല്‍ ഗോള്‍ കീപ്പര്‍ക്ക് കാര്‍ഡ് നല്‍കില്ല, പകരം എതിര്‍ ടീമിന് കോര്‍ണര്‍ കിക്ക് അനുവദിക്കും. എന്നാല്‍ ഇതേ തെറ്റ് വീണ്ടും വീണ്ടും അവര്‍ത്തിച്ചാല്‍ റഫറിക്ക് കാര്‍ഡ് നല്‍കാന്‍ അധികാരമുണ്ട്.

പന്ത് ഗോള്‍ കീപ്പറുടെ കൈവശം വരുന്ന സമയം മുതല്‍ റഫറി സ്റ്റോപ് വാച്ചില്‍ സമയം കണക്കാക്കും. പന്ത് കൈവശം വെക്കുകയെന്നാല്‍ ഗോള്‍ കീപ്പറുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള സമയമാണ് കണക്കിലെടുക്കുക. ഗോള്‍ കീപ്പറുടെ കൈയില്‍ പന്തെത്തി അഞ്ച് സെക്കന്‍ഡ് പിന്നിട്ടാല്‍ കൈ ഉയര്‍ത്തി റഫറി മുന്നറിയിപ്പ് നല്‍കും. ഇതിനുശേഷവും പന്ത് റിലീസ് ചെയ്തില്ലെങ്കില്‍ കോര്‍ണര്‍ അനുവദിക്കും.

വിജയം ഉറപ്പായ മത്സരങ്ങളില്‍ എതിര്‍ ടീമിന് ഗോളസവരം നിഷേധിക്കാനും സമയം പാഴാക്കാനുമായി ഗോള്‍ കീപ്പര്‍മാര്‍ പന്ത് കൂടുതല്‍ സമയം കൈവശംവെക്കുന്നത് കളിയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നത് തടയാനാണ് പുതിയ നിയമം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക