വിധിയെഴുതിയ വിരുത്; ഹീറോയായി ആഡം ഫോന്‍ഡ്രേ
മുംബൈ ഒറ്റ ഗോളിന് എഫ്‌സി ഗോവയെ പരാജയപ്പെടുത്തിയപ്പോള്‍ ഇഞ്ചുറി ടൈമിലെ പെനാൽറ്റി ഗോളാണ് വിധിയെഴുതിയത്.
മഡ്‌ഗാവ്: ഐഎസ്‌എല്ലിൽ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി നാടകീയ ജയം സ്വന്തമാക്കിയിരുന്നു. മുംബൈ ഒറ്റ ഗോളിന് എഫ്‌സി ഗോവയെ പരാജയപ്പെടുത്തിയപ്പോള്‍ ഇഞ്ചുറി ടൈമിലെ പെനാൽറ്റിയാണ് വിധിയെഴുതിയത്.
ഗോള്‍ പിറക്കാതെ നാടകീയമായാണ് 90 മിനുറ്റുകള്‍ കടന്നുപോയത്. 40-ാം മിനുറ്റില്‍ ഡാനിയല്‍ സന്‍റാനെയെ ഫൗള്‍ ചെയ്‌തതിന് ഗോവയുടെ തലാങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ ഗോവ വിയര്‍ത്തപ്പോള്‍ മത്സരം ഗോള്‍രഹിതമായി. 71-ാം മിനുറ്റില്‍ കളത്തിലെത്തിയ ഒഗ്‌ബച്ചേക്ക് മുംബൈയെ മുന്നിലെത്തിക്കാനും കഴിഞ്ഞില്ല. എന്നാല്‍ ഗോള്‍രഹിത സമനിലയില്‍ മത്സരം അവസാനിക്കും എന്ന് പ്രതീക്ഷിച്ചിരിക്കേ ഇഞ്ചുറിടൈമില്‍ മുംബൈയുടെ ഭാഗ്യം തെളിഞ്ഞു.
'എന്‍റെ ഹീറോ ഇനിയില്ല'; മറഡോണയ്‌ക്ക് വൈകാരിക യാത്രയപ്പുമായി ഗാംഗുലി
ബിബിന്‍ സിങിന്‍റെ ഹെഡര്‍ ലെനി റോഡ്രിഗസ് കൈകൊണ്ട് തടുത്തതോടെ റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ചൂണ്ടി. കിക്കെടുത്ത ആഡം ഫോന്‍ഡ്രേ ഗോളി നവാസിനെ കബളിപ്പിച്ച് വലയിലാക്കി. തൊണ്ണൂറ്റിനാലാം മിനിറ്റിൽ കളിയുടെ വിധി നിര്‍ണായിച്ച ഗോളോടെ ഫോന്‍ഡ്രേ ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. ഐഎസ്എല്ലില്‍ ഫോന്‍ഡ്രേയുടെ ആദ്യ ഗോളാണിത്.
'എന്‍റെ ഉള്ളില്‍ വല്ലാത്ത സങ്കടവും നഷ്ടബോധവുമാണ് ഇപ്പോള്‍'; മറഡോണയുടെ ഓര്‍മയിൽ രഞ്ജിനി
സീസണില്‍ മുംബൈ സിറ്റിയുടെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഒറ്റഗോളിന് തോറ്റ മുംബൈയുടെ തിരിച്ചുവരവ്. മൂന്ന് പോയിന്‍റുമായി പട്ടികയില്‍ അഞ്ചാമതാണ് നിലവില്‍ മുംബൈ സിറ്റി. ഒരു സമനിലയും തോല്‍വിയുമായി എഫ്‌സി ഗോവ ഏഴാമതാണ്.
ആദ്യ ജയം കാത്ത് ബ്ലാസ്റ്റേഴ്‌സ്; എതിരാളി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്