ഹോങ്കോംഗും ആദ്യരണ്ടുകളിയും ജയിച്ചാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇരുടീമിനും ആറ് പോയിന്റ് വീതമാണെങ്കിലും ഗോള്‍ശരാശരിയില്‍ ഹോങ്കോംഗ് ഒന്നും ഇന്ത്യ രണ്ടും സ്ഥാനങ്ങളില്‍.

കൊല്‍ക്കത്ത: എഷ്യന്‍ കപ്പ് ഫുട്‌ബോള്‍ (Asian Cup) യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായക പോരാട്ടം. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ ഇന്ത്യ (Indian Football) രാത്രി എട്ടരയ്ക്ക് ഹോങ്കോംഗിനെ നേരിടും. കൊല്‍ക്കത്തയിലാണ് മത്സരം. ഏഷ്യന്‍ കപ്പ് യോഗ്യതയ്ക്ക് തൊട്ടരികിലാണ് ഇന്ത്യ. കംബോഡിയെയും അഫ്ഗാനിസ്ഥാനെയും (Afghanistan) തോല്‍പിച്ച ആത്മവിശ്വാസം സുനില്‍ ഛേത്രിയും സംഘത്തിനും കൂട്ടിനുണ്ട്.

ഹോങ്കോംഗും ആദ്യരണ്ടുകളിയും ജയിച്ചാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇരുടീമിനും ആറ് പോയിന്റ് വീതമാണെങ്കിലും ഗോള്‍ശരാശരിയില്‍ ഹോങ്കോംഗ് ഒന്നും ഇന്ത്യ രണ്ടും സ്ഥാനങ്ങളില്‍. ഹോങ്കോംഗിനെ തോല്‍പിച്ചാല്‍ ആധികാരികമായി ഇന്ത്യക്ക് ഫൈനല്‍ റൗണ്ടില്‍ സ്ഥാനം ഉറപ്പിക്കാം. സമനില വഴങ്ങുകയോ തോല്‍ക്കുകയോ ചെയ്താല്‍ മറ്റ് ഗ്രൂപ്പുകളിലെ മത്സരഫലങ്ങള്‍ക്കായി കാത്തിരിക്കണം.

പെറുവിനെ മറികടന്നു, ഓസ്‌ട്രേലിയ ഫിഫ ലോകകപ്പിന്; ന്യൂസിലന്‍ഡ് ഇന്ന് കോസ്റ്ററിക്കയ്‌ക്കെതിരെ

ആറ് ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരും മികച്ച അഞ്ച് രണ്ടാംസ്ഥാനക്കാരുമാണ് 2023ലെ ഏഷ്യന്‍ കപ്പിന് യോഗ്യത നേടുക. 13 ടീമുകള്‍ ഇതിനോടകം യോഗ്യത ഉറപ്പക്കിക്കഴിഞ്ഞു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ സ്‌കോറിംഗ് മികവിലേക്കാണ് ഇന്ത്യ വീണ്ടും ഉറ്റുനോക്കുന്നത്. ഫിഫ റാങ്കിംഗില്‍ ഇന്ത്യ 106-ാം റാങ്കിലാണ്. ഹോങ്കോംഗ് 147-ാം സ്ഥാനത്തും. 

ഇരുടീമും ഏറ്റുമുട്ടിയത് 15 കളിയില്‍. ഇന്ത്യ ഏഴിലും ഹോങ്കോംഗ് നാലിലും ജയിച്ചു. നാല് കളി സമനിലയില്‍. 1993ന് ശേഷം ഇന്ത്യക്ക് ഹോങ്കോംഗിനെ തോല്‍പിക്കാനായിട്ടില്ല.

'അവന്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ള ക്രിക്കറ്ററായി'; ഇന്ത്യന്‍ താരത്തെ പ്രകീര്‍ത്തിച്ച് സുനില്‍ ഗവാസ്കര്‍

കംബോഡിയയെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോല്‍പ്പിച്ചത്. സുനില്‍ ഛേത്രി ഇരട്ടഗോള്‍ നേടിയിരുന്നു. രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളിനും തോല്‍പ്പിച്ചു. ആ മത്സരത്തിലും ഛേത്രി ഗോള്‍ നേടി. വിജയഗോള്‍ മലയാളി താരം സഹുല്‍ അബ്ദുള്‍ സമദിന്റെ വകയായിരുന്നു.