ഫിഫ ക്ലബ് ലോകകപ്പിൽ ഇന്റർ മയാമിയെ എതിരില്ലാത്ത നാല് ഗോളിന് പിഎസ്ജി തകർത്തു. 

ന്യൂയോര്‍ക്ക്: ഫിഫ ക്ലബ് ലോകകപ്പില്‍ ഇന്റര്‍ മയാമിയെ തകര്‍ത്ത് പിഎസ്ജി ക്വാര്‍ട്ടര്‍ ഫൈനലില്‍. എതിരില്ലാത്ത നാല് ഗോളിനാണ് പിഎസ്ജിയുടെ ജയം. യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍ക്കൊത്ത കളി പുറത്തെടുത്ത പിഎസ്ജി ആറാം മിനിറ്റില്‍ സ്‌കോറിംഗിന് തുടക്കമിട്ടു. യാവോ നെവസായിരുന്നു സ്‌കോറര്‍. 39-ാം മിനിറ്റില്‍ മിനിറ്റില്‍ നെവസിന്റെ രണ്ടാം ഗോള്‍. 44-ാം മിനിറ്റില്‍ തോമസ് അവിലാസിന്റെ സെല്‍ഫ്ൃ ഗോള്‍ പിഎസ്ജിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഇടവേളയ്ക്ക് തൊട്ടുമുന്നേ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി അഷ്‌റഫ് ഹക്കീമി.

മെസ്സിയുടെ മുന്‍ ക്ലബായ പി എസ് ജിയുടെ പോസ്റ്റിലേക്ക് മൂന്ന് ഷോട്ടുതിര്‍ക്കാണ മാത്രമേ ഇന്റര്‍ മയാമിക്ക് കഴിഞ്ഞുള്ളൂ. മറ്റൊരു മത്സരത്തില്‍ ഫ്‌ലെമംഗോയെ രണ്ടിനെതിരെ നാല് ഗോളിന് തകര്‍ത്ത് ബയേണ്‍ മ്യൂണിക്ക് ക്ലബ് ഫുട്‌ബോള്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍. ഹാരി കെയ്‌ന്റെ ഇരട്ട ഗോളുകളാണ് ബയേണിന് കരുത്തായത്. ആറാം മിനിറ്റില്‍ തന്നെ സെല്‍ഫ് ഗോളിലൂടെ ബയേണ്‍ മുന്നിലെത്തിയിരുന്നു. പത്താം മിനിറ്റില്‍ ഹാരി കെയ്‌ന്റെ ഗോളില്‍ ബയേണ്‍ ലീഡുയര്‍ത്തി. ആദ്യ പകുതിയില്‍ഒന്നിനെതിരെ മൂന്ന് ഗോളിന് ബയേണ്‍ മുന്നിലായിരുന്നു. എഴുപത്തി മൂന്നാം മിനിറ്റില്‍ ഹാരി കെയ്ന്‍ രണ്ടാം ഗോളും നേടി ടീമിന്റെ വന്‍ ജയം ഉറപ്പിച്ചു.

ഇന്റര്‍ മിലാന്‍ ഇന്നിറങ്ങും

ഫിഫ ക്ലബ് ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്റര്‍ മിലാന്‍ ഇന്ന് ബ്രസീലിയന്‍ ക്ലബ് ഫ്‌ലുമിനെന്‍സിനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം തുടങ്ങുക. ഇന്റര്‍ മിലാന്‍ ഗ്രൂപ്പ് ഇയില്‍ ഒന്നാം സ്ഥാനക്കാരായും ഫ്‌ലുമിനെന്‍സ് ഗ്രൂപ്പ് എഫില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായുമാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റി നാളെ രാവിലെ ആറരയ്ക്ക് സൗദി ക്ലബ് അല്‍ ഹിലാലുമായി ഏറ്റുമുട്ടും.

YouTube video player