വീട്ടില്‍ വിഷു കണി ഒരുക്കിയതോടൊപ്പം വിരമിക്കല്‍ മത്സരത്തിലെ ജേഴ്‌സിയും പിന്നില്‍ കാണാം. 2003ല്‍ ഹൈദരാബാദില്‍ നടന്ന ആഫ്രോ ഏഷ്യന്‍ ഗെയിംസിന് ശേഷമാണ് വിജയന്‍ വിരമിക്കുന്നത്.

തിരുവനന്തപുരം: മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. ഫേസ്ബുക്കില്‍ തന്റെ ഔദ്യോഗിക പേജിലൂടെയാണ് വിജയന്‍ ആശംസ നേര്‍ന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ... മനസ്സുകളില്‍ നന്മയുടെ സ്‌നേഹത്തിന്റെ സമൃദ്ധിയുടെ സമാധാനത്തിന്റെ കണിക്കൊന്നകള്‍ പൂത്തുലയട്ടെ. വിഷു ആശംസകള്‍.'' ഇതിഹാസതാരം കുറിച്ചിട്ടു. പോസ്റ്റ് കാണാം..

വീട്ടില്‍ വിഷു കണി ഒരുക്കിയതോടൊപ്പം വിരമിക്കല്‍ മത്സരത്തിലെ ജേഴ്‌സിയും പിന്നില്‍ കാണാം. 2003ല്‍ ഹൈദരാബാദില്‍ നടന്ന ആഫ്രോ ഏഷ്യന്‍ ഗെയിംസിന് ശേഷമാണ് വിജയന്‍ വിരമിക്കുന്നത്. ടൂര്‍ണമെന്റില്‍ അണിഞ്ഞ ജേഴ്‌സിയാണ് ചുവരില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍ ഉസ്‌ബെക്കിസ്ഥാനോട് തോല്‍ക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ വിഷു ആശംസ

എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പുതിയ പുലരിയെ വരവേല്‍ക്കുന്ന വിഷു ആഘോഷം നാടിന്റെ കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും കരുത്ത് വര്‍ധിപ്പിക്കുന്നതാകട്ടെ എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രാധാന്യം വിഷു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നഷ്ടപ്പെട്ടു കൊണ്ടിരുന്ന നാടിന്റെ കാര്‍ഷിക പാരമ്പര്യത്തെ ആവേശപൂര്‍വ്വം നാമിന്നു തിരിച്ചു പിടിക്കുകയാണ്. നെല്‍കൃഷിയും പച്ചക്കറി ഉത്പാദനവുമെല്ലാം വീണ്ടും മികവിലേയ്ക്കുയരുന്നു. സമൂഹത്തിന്റെ ഐക്യം എക്കാലത്തേക്കാളും പ്രസക്തമായ ഈ ഘട്ടത്തില്‍ സ്‌നേഹവും സാഹോദര്യവും നിറഞ്ഞ മനസ്സോടെ ഒത്തൊരുമിച്ച് നമുക്ക് വിഷു ആഘോഷിക്കാം. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികളുടെ നാളുകള്‍ മറികടന്നു പുതിയ കുതിപ്പിനായി കേരളം തയ്യാറെടുക്കുകയാണ്. നാടിന്റെ സമഗ്രവും സര്‍വതലസ്പര്‍ശിയുമായ ക്ഷേമവും വികസനവും ഉറപ്പു വരുത്താന്‍ നമുക്ക് കൈകോര്‍ക്കാം. വിഷുവിന്റെ സന്ദേശം പരസ്പരം പങ്കു വച്ച് ശോഭനമായ പുതിയ കാലത്തേയ്ക്ക് ഉറച്ച കാല്‍വയ്പുകളുമായി മുന്നേറാമെന്നും മുഖ്യമന്ത്രി വിഷു സന്ദേശത്തില്‍ പറഞ്ഞു.

ഗവര്‍ണറുടെ വിഷു ആശംസ

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് എന്റെ ഹൃദ്യമായ വിഷു ആശംസകള്‍. ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ഒരുമയുടെയും കൈനീട്ടം നല്കി വിഷു നമ്മെ അനുഗ്രഹിക്കട്ടെ- ഗവര്‍ണര്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞതിങ്ങനെ.