2010 ലോകകപ്പിലെ പോൾ നീരാളിയെപ്പോലെ, ഇത്തവണയും മൃഗങ്ങൾ ഫുട്ബോൾ ഫലം പ്രവചിക്കുന്നു. വരാനിരിക്കുന്ന ജർമ്മനി-കുറസോവ മത്സരത്തിൽ ആരുടെ പ്രവചനമാണ് ശരിയാവുകയെന്ന് കണ്ടറിയണം.
2010 ലോകകപ്പിൽ മത്സരഫലം പ്രവചിച്ച പോൾ നീരാളിയെ ഓർമയില്ലേ. 2010 വേൾഡ് കപ്പിലെ ജർമനിയുടെ മത്സര ഫലങ്ങൾ കൃത്യമായി പ്രവചിച്ചതിലൂടെയാണ് പോൾ നീരാളി ശ്രദ്ധേയമാകുന്നത്. മുന്നിൽവച്ചിരിക്കുന്ന രണ്ട് പെട്ടികളിൽ ഇരു ടീമുകളെയും പ്രതിനിധീകരിച്ച് ഭക്ഷണം വയ്ക്കുകയും അതിൽ നിന്ന് ഏതിൽ നിന്നാണോ നീരാളി ഭക്ഷണം എടുക്കുന്നത് ആ ടീം ജയിക്കുമെന്നായിരുന്നു പോൾ നീരാളിയുടെ പ്രവചനം. 2008 ലെ യൂറോ കപ്പിൽ ജർമ്മനിയുടെ ആറ് മത്സരങ്ങളിൽ 4 എണ്ണവും, 2010 ലോകകപ്പിലെ ജർമ്മനിയുടെ എല്ലാ മത്സരങ്ങളും നീരാളി കൃത്യമായി പ്രവചിച്ചു. ജൂലൈ 11ന് നടക്കുന്ന 2010 ലോകകപ്പിന്റെ ഫൈനലിൽ സ്പെയിൻ ഹോളണ്ടിനെ തോൽപ്പിക്കുമെന്നും പോൾ നീരാളി പ്രവചിച്ചിരുന്നു.
അതുപോലെ ഇക്കുറി ഫലം പ്രവചിക്കാൻ രണ്ട് പേരെ കളത്തിലിറക്കിയിരിക്കുകയാണ് ജർമനിയിലെ ഒരു മൃഗശാല. താരകും വാൾട്ടറും. ജർമ്മനിയിലെ കോളോൺ മൃഗശാലയിലെ താരങ്ങളാണ് ഇരുവരും. പന്തുകളോട് പ്രത്യേക ഇഷ്ടമാണ് ഏഷ്യൻ ആനയായ താരകിന്. പന്ത് കൊണ്ട് ഒരു പ്രവചന പരീക്ഷണം നടത്താമെന്ന് ജീവനക്കാരനൊരു ഐഡിയ. അങ്ങനെയാണ് ഇത്തവണത്തെ പ്രവചനം. രാജ്യങ്ങളുടെ കൊടികൾ പതിപ്പിച്ച പന്തുകൾ താരകിന് നൽകി നോക്കി. ജർമ്മനി- കുറസോവ മത്സരഫലമാണ് ആദ്യം പ്രവചിച്ചത്. ജർമ്മനിയുടെ ബോൾ ചവിട്ടിപ്പൊട്ടിച്ച് താരക് ജർമനിക്ക് ജയം പ്രവചിച്ചു. അതുകൊണ്ട് ജയം ജർമ്മനിക്കെന്ന് ജീവനക്കാർ പറയുന്നു. വാൾട്ടർ എന്ന ഒറാങ്ക് ഉട്ടാൻ പ്രവചിച്ചത് പക്ഷേ ജയം കുറോസോവയ്ക്ക് എന്നാണ്.
വാൾട്ടറിന് ഭക്ഷണം നിറച്ച രണ്ട് പെട്ടികളാണ് നൽകിയത്. രണ്ട് പെട്ടികളും എടുത്തുപോയ വാൾട്ടർ ഭക്ഷണം എടുത്തത് കുറസോവയുടെ പെട്ടിയിൽ നിന്നാണ്. ഞായറാഴ്ചയാണ് ജർമനി- കുറോസോവ മത്സരം. താരകിന്‍റെ പ്രവചനമാണോ അതോ വാൾട്ടറിന്‍റെ പ്രവചനമാണോ ശരിയെന്ന് കാത്തിരുന്ന് കാണാം.



