യൂറോ കപ്പ്: ജൈത്രയാത്ര തുടരാന്‍ അസൂറികള്‍, എതിരാളികള്‍ വെയ്‌ല്‍സ്
ഗ്രൂപ്പ് ജേതാക്കളുടെ തലപ്പൊക്കത്തോടെ പ്രീ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്യാൻ ഇറ്റലി ഇറങ്ങുന്നു
റോം: യൂറോ കപ്പിൽ ഗ്രൂപ്പ് എയിൽ ഇന്ന് ആദ്യ രണ്ട് സ്ഥാനക്കാരുടെ പോരാട്ടം. രാത്രി 9.30ന് തുടങ്ങുന്ന മത്സരത്തിൽ വെയ്‌ൽസ് ആണ് അപരാജിതരായ ഇറ്റലിയുടെ എതിരാളികൾ. റോമിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് പോരാട്ടം.
രണ്ട് കളികളിൽ ആറ് ഗോളും ആറ് പോയിന്‍റുമായി ഗ്രൂപ്പ് ജേതാക്കളുടെ തലപ്പൊക്കത്തോടെ പ്രീ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്യാൻ ഇറ്റലി ഇറങ്ങുന്നു. തുർക്കി, സ്വിറ്റ്സര്‍ലന്‍ഡ് ടീമുകൾക്ക് എതിരെ നേടിയ ആധികാരിക ജയം ഇന്ന് വെയ്‌ൽസിനെതിരെയും തുടരുക എന്നതാകും അസൂറിപ്പടയുടെ ലക്ഷ്യം. ഗ്രൂപ്പ് എയിലെ രണ്ടാമനാണ് വെയ്‌ൽസ്. ഓരോ ജയവും സമനിലയുമായി നാല് പോയിന്‍റ് സമ്പാദ്യം.
2016 യൂറോ കപ്പിൽ സെമി പിടിച്ച ബസ് പാർക്കിങ് ശൈലിയല്ല ഇത്തവണ വെയ്‌ൽസിന്‍റേത്. ആക്രമണ സ്വഭാവം കാട്ടുന്നു പലപ്പോഴും. ഇറ്റലിക്ക് എതിരെ സമനില എങ്കിലും പിടിച്ച് പ്രീ ക്വാർട്ടർ ഉറപ്പിക്കുകയാകും വെയ്‌ൽസിന്റെ ലക്ഷ്യം. അവസാനം ഏറ്റുമുട്ടിയ ഒമ്പത് മത്സരങ്ങളിൽ ഒന്നുപോലും സമനിലയിൽ ആയിട്ടില്ല. ഏഴ് എണ്ണം ഇറ്റലിയും രണ്ട് എണ്ണം വെയ്‌ൽസും ജയിച്ചു.
റെക്കോര്‍ഡിന് ഒപ്പമെത്താന്‍
ഇവരുടേയും നേർക്കുനേർ കണക്കിൽ ഗോൾ മഴയുടെ നനവ് ഉണ്ട്. ഒടുവിൽ ഏറ്റുമുട്ടിയ മൂന്ന് കളികളിൽ 11 ഗോളുകളാണ് പിറന്നത്. എല്ലാം ഇറ്റലി വക. അവസാന പത്ത് മത്സങ്ങളിൽ ഒന്നിൽ പോലും ഇറ്റലി ഗോൾ വഴങ്ങിയിട്ടില്ല. ഇന്നുകൂടി ജയിച്ചാൽ പരാജയമറിയാതെ 30 മത്സരങ്ങൾ പൂർത്തിയാക്കാം ഇറ്റലിക്ക്. 1935-39 കാലത്താണ് ഇറ്റലി ഇതിന് മുമ്പ് തോൽവി അറിയാതെ 30 മത്സരങ്ങൾ പൂർത്തിയാക്കിയത്.
കൂടുതല്‍ യൂറോ വാര്‍ത്തകള്‍...
മൊറേനൊ പെനാല്‍റ്റി തുലച്ചു; സ്‌പെയ്‌നിന് പോളണ്ടിന്റെ സമനിലപ്പൂട്ട്
രണ്ട് ഗോളുകള്‍ ദാനം നല്‍കി, ബാക്കി ജര്‍മനി അടിച്ചു; പോര്‍ച്ചുഗലിന് ദാരുണ തോല്‍വി
ഹംഗറി കുഞ്ഞന്‍ ടീമല്ല! ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ചുകെട്ടി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona