കെപിസിസി നിർദേശം അവഗണിച്ച് ജ്യോതികുമാർ ചാമക്കാലയുടെ പേരിൽ ഫ്ലക്സ് ബോർഡുകൾ തയ്യാറാക്കി. അതേസമയം, പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിക്ക് വീണ്ടും സീറ്റ് നൽകുന്ന കാര്യത്തിൽ പ്രാദേശിക എതിർപ്പും സിറോ മലബാർ സഭയുടെ നിലപാടും കാരണം കോൺഗ്രസിൽ ആശയക്കുഴപ്പം രൂക്ഷമായി.
തിരുവനന്തപുരം: ആരും സ്വയം പ്രഖ്യാപിത സ്ഥാനാർഥികളാകരുതെന്ന് കെപിസിസി കർശന നിർദേശം നൽകിയെങ്കിലും ജ്യോതികുമാർ ചാമക്കാലയുടെ പേരിൽ ഫ്ലക്സ് ബോർഡുകൾ തയ്യാറാക്കി. തൊടുപുഴയിലാണ് ജ്യോതികുമാർ ചാമക്കാലയുടെ പേരിൽ ഫ്ലക്സ് ബോർഡ് തയാറാക്കുന്നത്. അതേസമയം, ഫ്ലക്സ് ബോർഡുകളിൽ മണ്ഡലത്തിന്റെ പേരില്ലെന്നതും ശ്രദ്ധേയം. ഏകദേശം 1500 ബോർഡുകൾ തയ്യാറാക്കിയെന്ന് തൊഴിലാളി പറയുന്നു. നേരത്തെ കണ്ണൂരിൽ സ്ഥാനാർഥിയാകുമെന്ന കെ. സുധാകരന്റെ പ്രസ്താവനക്കെതിരെ കെപിസിസി രംഗത്തെത്തിയിരുന്നു. ആരും സ്വയം സ്ഥാനാർഥിയായി പ്രഖ്യാപിക്കേണ്ടെന്നും പാർട്ടി നേതൃത്വം തീരുമാനിച്ച് അറിയിക്കുമെന്നുമായിരുന്നു കെപിസിസി പറഞ്ഞത്. ജ്യോതികുമാര്‍ ചാമക്കാലയെ പത്തനാപുരത്ത് പരിഗണിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരള കോണ്‍ഗ്രസ് ബി സ്ഥാനാര്‍ഥി കെ.ബി. ഗണേഷ് കുമാറാണ് പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
എല്‍ദോസിനെ തള്ളണോ കൊള്ളണോ എന്നറിയാതെ കോണ്‍ഗ്രസ്
പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിക്ക് വീണ്ടും സീറ്റ് നൽകുന്ന കാര്യത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം കനക്കുന്നു. പ്രാദേശിക പാർട്ടി ഘടകങ്ങളിൽ നിന്നുള്ള എതിർപ്പിനൊപ്പം സിറോ മലബാർ സഭ നിലപാടും കൂടി ചേർന്നതോടെയാണ് എൽദോസിൻ്റെ സീറ്റ് ത്രിശങ്കുവിലായത്. സീറോ മലബാർ സഭ നിർദ്ദേശിച്ച മനോജ് മൂത്തേടന് സാധ്യത ഏറിയതോടെ പ്രാദേശിക പാർട്ടി ഘടകങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമം എൽദോസ് കുന്നപ്പിള്ളിയും തുടങ്ങി.
തൃപ്പൂണിത്തുറയൊഴികെ മറ്റെല്ലായിടത്തും സിറ്റിംഗ് എംഎൽഎമാർ വീണ്ടും മത്സരിക്കുമെന്ന് കരുതിയിടത്തു നിന്നാണ് കോൺഗ്രസിൽ പെരുമ്പാവൂർ പ്രതിസന്ധി ഉടലെടുത്തത്. എൽദോസ് കുന്നപ്പിള്ളിൽ വീണ്ടും മത്സരിക്കുന്നതിൽ പ്രാദേശിക ഘടകങ്ങൾക്കുള്ള എതിർപ്പ് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലുണ്ടായിരുന്നു. എംഎൽഎയ്ക്കെതിരെ ഉള്ള പീഡന കേസടക്കം ചൂണ്ടിക്കാട്ടി ചില പരാതികളും പാർട്ടിക്ക് മുന്നിലെത്തിയിരുന്നു. ഇതിനൊപ്പം സിറോ മലബാർ സഭയുടെ എതിർപ്പ് കൂടി വന്നതോടെയാണ് കുന്നപ്പിള്ളിക്ക് വീണ്ടും സീറ്റ് നൽകുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ആശയക്കുഴപ്പം ഉടലെടുത്തത്.
