- Home
- Sports
- Cricket
- 'ഇത്രയും അവസരമൊന്നും ആർക്കും കിട്ടില്ല' ലോകകപ്പ് പ്ലേയിംഗ് ഇലവനില്‍ നിന്ന് സഞ്ജുവിനെ വെട്ടിനിരത്തി മുന്‍ ചീഫ് സെലക്ടര്‍
'ഇത്രയും അവസരമൊന്നും ആർക്കും കിട്ടില്ല' ലോകകപ്പ് പ്ലേയിംഗ് ഇലവനില്‍ നിന്ന് സഞ്ജുവിനെ വെട്ടിനിരത്തി മുന്‍ ചീഫ് സെലക്ടര്‍
സെഞ്ചുറിയടക്കം തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഇഷാൻ കിഷൻ സഞ്ജുവിനേക്കാൾ ബഹുദൂരം മുന്നിലാണെന്ന് മുൻ താരം ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ശ്രീകാന്ത് തിരഞ്ഞെടുത്ത ലോകകപ്പ് പ്ലേയിംഗ് ഇലവനിൽ സഞ്ജുവിന് സ്ഥാനമില്ല.

വിനയായത് മോശം ഫോം
ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര സഞ്ജുവിന് നിർണ്ണായകമായിരുന്നു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ബാറ്റിംഗ് നിരയിൽ ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചിട്ടും അത് മുതലാക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്.
ഇഷാന്‍ കിഷന്‍റെ രണ്ടാമൂഴം
തിലക് വർമ്മയുടെ അഭാവത്തിൽ മൂന്നാം നമ്പറില്‍ ഇറങ്ങിയ ഇഷാൻ കിഷൻ തകർപ്പൻ പ്രകടനമാണ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ കാഴ്ചവെച്ചത്. 53.75 ശരാശരിയിൽ 215 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ, അഞ്ചാം ടി20യിൽ സെഞ്ച്വറിയും നേടി. 231.18 എന്ന മിന്നുന്ന സ്‌ട്രൈക്ക് റേറ്റാണ് ഇഷാനെ സഞ്ജുവിനേക്കാൾ ബഹുദൂരം മുന്നിലെത്തിച്ചത്.
ഇത്രയും അവസരങ്ങൾ ആർക്കും ലഭിക്കില്ല
കഴിഞ്ഞ വർഷം ആർച്ചറുടെ ബൗൺസറുകൾക്ക് മുന്നിൽ പതറിയത് മുതൽ സഞ്ജുവിന്‍റെ ഫോം ചോദ്യചിഹ്നമാണെന്ന് ശ്രീകാന്ത് തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. മറ്റാർക്കും ലഭിക്കാത്തത്ര അവസരങ്ങൾ സഞ്ജുവിന് ലഭിച്ചു കഴിഞ്ഞു. 10 ഇന്നിംഗ്സുകളിൽ അവസരം ലഭിച്ചിട്ടും സ്കോർ ചെയ്യാൻ സാധിച്ചില്ല. എന്നാൽ ഇഷാൻ കിഷൻ മാച്ച് വിന്നിംഗ് ഇന്നിംഗ്സുകളിലൂടെ ടീമിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. നിലവിൽ ഇരുവരും തമ്മിൽ ഒരു താരതമ്യത്തിന് പോലും പ്രസക്തിയില്ലെന്നും ശ്രീകാന്ത് തുറന്നടിച്ചു.
ഹോം ഗ്രൗണ്ടിലും നിരാശ
ആദ്യ നാലു കളികളിലെ ക്ഷീണം തീര്‍ക്കാന്‍ കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആദ്യമായി ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാനിറങ്ങിയെങ്കിലും സഞ്ജുവിന് നിരാശയായിരുന്നു. ആറ് പന്തില്‍ ആറ് റണ്‍സെടുത്ത് സഞ്ജു പുറത്തായി. എഡ്ജിലൂടെ ലഭിച്ച ഒരു ബൗണ്ടറി മാത്രമാണ് സഞ്ജുവിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്.
ഇടംകൈയന്‍മാരുടെ ആധിക്യം
ശ്രീകാന്ത് തെരഞ്ഞെടുത്ത ലോകകപ്പ് പ്ലേയിംഗ് ടോപ് ഓര്‍ഡറിലെ ആദ്യ നാലുപേില്‍ മൂന്ന് പേരും ഇടം കൈയന്‍മാരാണെന്നത് മാത്രമാണ് ടീം മാനേജ്മെന്‍റിന് മുന്നിലെ വെല്ലുവിളി. അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിവര്‍ ഇടം കൈയന്‍മാരാണ്. ഇത് ടീം ബാലൻസിനെ ബാധിച്ചേക്കാം. സൂര്യകുമാര്‍ യാദവ് മാത്രമാണ് ടോപ് ഫോറിലെ ഏക വലംകൈയന്‍ ബാറ്റര്‍. സഞ്ജുവിന് പകരം ഇഷാന്‍ കിഷനെ കീപ്പറായി ശ്രീകാന്ത് തെരഞ്ഞെടുത്തെങ്കിലും അവസാന ടി20യിൽ ഇഷാൻ കിഷന്‍റെ കീപ്പിംഗ് സഞ്ജുവിനോളം മികവുള്ളതായിരുന്നില്ലെന്നതും ടീം മാനേജ്മെന്‍റിന് മുന്നിലെ തവേദനയാണ്.
കുല്‍ദീപും പുറത്ത്
ശ്രീകാന്ത് തെരഞ്ഞെടുത്ത ഇന്ത്യയുടെ ലോകകപ്പ് പ്ലേയിംഗ് ഇലവനിൽ സ്പിന്നർ കുൽദീപ് യാദവിനും സ്ഥാനമില്ല. വരുൺ ചക്രവർത്തിയെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നറായും അക്സർ പട്ടേലിനെ ഓൾറൗണ്ടറായും ശ്രീകാന്ത് ടീമിലുള്‍പ്പെടുത്തിയെന്നതും ശ്രദ്ധേയമാണ്.
ശ്രീകാന്ത് തിരഞ്ഞെടുത്ത ഇന്ത്യയുടെ ലോകകപ്പ് പ്ലേയിംഗ്
അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ),റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

