- Home
- Sports
- Cricket
- 'കളിക്കിടെ ഫോണില്‍ കളി', ഇന്ത്യ-പാക് പോരാട്ടത്തിനിടെ സർഫറാസ് കുടുങ്ങി; ഐസിസി നിയമം ലംഘിച്ചെന്ന് പരാതി
'കളിക്കിടെ ഫോണില്‍ കളി', ഇന്ത്യ-പാക് പോരാട്ടത്തിനിടെ സർഫറാസ് കുടുങ്ങി; ഐസിസി നിയമം ലംഘിച്ചെന്ന് പരാതി
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടെ പാക് ടീം മെന്റർ സർഫറാസ് അഹമ്മദ് മൊബൈൽ ഫോൺ ഉപയോഗിച്ചത് വിവാദമായി. ഐസിസിയുടെ അഴിമതി വിരുദ്ധ നിയമങ്ങളുടെ ലംഘനമാണിത്.

സര്‍ഫറാസിന്‍റെ ഫോണ്‍ ഉപയോഗം
അണ്ടർ 19 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിനിടെ മുൻ പാക് നായകനും പാക് ടീം മെന്‍ററുമായ സർഫറാസ് അഹമ്മദ് മൊബാല്‍ ഫോണ്‍ ഉപയോഗിച്ചത് വിവാദത്തിൽ. മത്സരത്തിനിടെ ഡ്രസ്സിങ് റൂമിന് സമീപം മത്സരം കണ്ടുകൊണ്ടിരുന്ന സര്‍ഫറാസ് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതാണ് ചർച്ചയാകുന്നത്.
ഐസിസി നിയമങ്ങളുടെ ലംഘനം
ഐസിസിയുടെ കർശനമായ അഴിമതി വിരുദ്ധ നിയമങ്ങളുടെ ലംഘനമാണിതെന്ന ആരോപണം ശക്തമാണ്.
എന്താണ് ഐസിസി നിയമം?
ഐസിസിയുടെ 'പ്ലേയേഴ്സ് ആൻഡ് മാച്ച് ഒഫീഷ്യൽസ് ഏരിയ' നിയമപ്രകാരം, കളി നടക്കുന്ന സമയത്ത് ഡ്രസ്സിങ് റൂമിലോ പരിസരത്തോ കളിക്കാർക്കോ ടീം ഒഫീഷ്യൽസിനോ ആശയവിനിമയോപാധികള്‍ ഒന്നും ഉപയോഗിക്കാൻ അനുവാദമില്ല. ഐസിസി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 4.1.1 അനുസരിച്ച് മത്സരസമയത്ത് കളിക്കാരോ പരിശീലകരോ സപ്പോര്‍ട്ട് സ്റ്റാഫോ ടീമുമായി ബന്ധപ്പെട്ടവരോ മൊബൈല്‍ ഫോണോ മറ്റ് ആശയവിനിമയ ഉപാധികളോ യാതൊരു കാരണവശാലും കൈവശം വയ്ക്കാനോ ഉപയോഗിക്കാനോ പാടില്ല.
ലാപ്ടോപ്പിനും വിലക്ക്
ഐസിസി നിമയം ആര്‍ട്ടിക്കിള്‍ 4.2.2 നിയമം ലാപ്‌ടോപ്പ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വിലക്കുണ്ട്. മത്സരത്തിനിടയിൽ പുറത്തുനിന്നുള്ളവരുമായി ബന്ധപ്പെടുന്നത് വഴി ഒത്തുകളി പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കാതിരിക്കാനാണ് ഈ മുൻകരുതൽ.
സർഫറാസിന് ഇളവ് ലഭിക്കുമോ?
സാധാരണയായി ടീം മാനേജർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു ഫോൺ ഉപയോഗിക്കാൻ അനുവാദമുണ്ട്. എന്നാൽ മെന്‍റർ എന്ന നിലയിൽ സർഫറാസിന് ഈ ഇളവ് ബാധകമാണോ എന്നത് ഐസിസി പരിശോധിക്കും. സർഫറാസ് ഫോൺ ഉപയോഗിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഐസിസി അഴിമതി വിരുദ്ധ വിഭാഗം പാക് ടീം മാനേജ്‌മെന്‍റിനോട് വിശദീകരണം തേടിയേക്കും.
സര്‍ഫറാസിനെ കാത്തിരിക്കുന്നത് പിഴയോ വിലക്കോ
കുറ്റം തെളിയിക്കപ്പെട്ടാൽ സർഫറാസിന് പിഴയോ അല്ലെങ്കിൽ നിശ്ചിത മത്സരങ്ങളിൽ നിന്ന് വിലക്കോ നേരിടേണ്ടി വന്നേക്കാം. അണ്ടര്‍ 19 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ സിക്സ് പോരാട്ടത്തിൽ പാകിസ്ഥാന്‍ ഇന്ത്യയോട് 58 റണ്‍സ് തോൽവി വഴങ്ങിയതിന് പിന്നാലെ വന്ന വിവാദം പാകിസ്ഥാൻ ടീമിന് വലിയ തിരിച്ചടിയാണ്.
കണക്കും കടവും തീര്‍ത്ത് ഇന്ത്യൻ കൗമാരപ്പട
അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്ഥാനെ 58 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ സെമിയിലെത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം 33.3 ഓവറില്‍ മറികടന്നാല്‍ മാത്രമെ പാകിസ്ഥാന് നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയെ മറികടന്ന് സെമിയിലെത്താനാവുമായിരുന്നുള്ളു. എന്നാല്‍ 46.2 ഓവറില്‍ 194 റണ്‍സിന് ഓള്‍ ഔട്ടായ പാകിസ്ഥാന്‍ 58 റണ്‍സ് തോല്‍വിയോടെ സെമിയിലെത്താതെ പുറത്തായി.
ഏഷ്യാ കപ്പ് തോല്‍വിക്ക് മധുരപ്രതികാരം
അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ഇന്ത്യയുടെ ജയം. ഇന്ത്യക്ക് പുറമെ ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ ടീമുകളാണ് അണ്ടര്‍ 19 ലോകകപ്പ് സെമിയിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

