ഒരുലക്ഷം അഭയാര്‍ത്ഥികളെ സൃഷ്ടിച്ച് എത്യോപ്യന്‍ ആഭ്യന്തരയുദ്ധം: ജയിച്ചെന്ന് സര്‍ക്കാര്‍ ഇല്ലെന്ന് വിമതര്‍
എത്യോപ്യയിലെ ആഭ്യന്തരയുദ്ധത്തില്‍ വിജയം നേടിയെന്ന് പ്രധാനമന്ത്രി അബി അഹമ്മദിന്‍റെ പ്രഖ്യാപനത്തിന് ശേഷവും രാജ്യത്ത് ഇരുവിഭാഗവും ഏറ്റുമുട്ടല്‍ തുടരുന്നതായി റിപ്പോര്‍ട്ട്. ഇതിനിടെ എത്യോപ്യയിലെ വിമത മേഖലയായ ടിഗ്രേയിലെ നേതാവ് ഡിബ്രെഷൻ ജെബ്രെമൈക്കൽ, സമാധാനത്തിന് നോബല്‍ സമ്മാനം ലഭിച്ച പ്രധാനമന്ത്രി അബി അഹമ്മദിനോട് “ഭ്രാന്ത് അവസാനിപ്പിക്കാനും” സൈന്യത്തെ പിൻവലിക്കാനും ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ ആഭ്യന്തര യുദ്ധം വിജയിച്ചെന്ന് അവകാശപ്പെട്ട് രണ്ട് ദിവസത്തിന് ശേഷവും ആഭ്യന്തരയുദ്ധം തുടരുന്നതായി അദ്ദേഹം അസോസിയേറ്റഡ് പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പേരാട്ടം അവസാനിച്ചിട്ടില്ലെന്നും തങ്ങള്‍ക്ക് വിജയ പ്രതീക്ഷയുണ്ടെന്നും ഡിബ്രെഷൻ ജെബ്രെമൈക്കൽ അവകാശപ്പെട്ടു.
ആറ് ദശലക്ഷം ജനങ്ങള്‍ ജീവിക്കുന്ന പ്രദേശത്തിന്‍റെ സ്വയം നിർണ്ണയത്തിന് വേണ്ടിയാണ് എത്യോപ്യയിലെ ആഭ്യന്തരയുദ്ധം. അധിനിവേശക്കാർ പുറത്തുപോകുന്നതുവരെ ഇത് തുടരുമെന്ന് ടിഗ്രേയൻ നേതാവ് ഡിബ്രെഷൻ ജെബ്രെമൈക്കൽ പറഞ്ഞു.
“ആക്രമണകാരികളോട് പോരാടുന്ന ടൈഗ്രേയിലെ മെക്കെല്ലുമായി ഞാൻ അടുപ്പത്തിലാണ്,” ജെബ്രെമൈക്കൽ പറഞ്ഞു, റോയിട്ടേഴ്‌സ് വാർത്താ ഏജൻസിക്ക് നല്‍കിയ സന്ദേശത്തില്‍ സർക്കാറിന്‍റെത് വഞ്ചനാപരമായ അവകാശവാദമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍ വടക്കൻ മേഖലയിലെ വിമത സേനയ്‌ക്കെതിരായ ഒരു മാസത്തോളം നീണ്ട പോരാട്ടത്തില്‍ ഒരു സിവിലിയനെ പോലും ഫെഡറൽ സൈന്യം കൊന്നിട്ടില്ലെന്ന് പ്രധാമന്ത്രി അബി അഹമ്മദ് പാർലമെന്‍റിൽ പറഞ്ഞു.
നിരവധി സിവിലിയന്മാർ കൊല്ലപ്പെടുകയോ വ്യോമാക്രമണത്തിന്‍റെ ലക്ഷ്യമാക്കപ്പെടുകയോ ചെയ്തെന്ന് വിതമ പക്ഷം ആരോപിച്ചു. എത്യോപ്യൻ ഫെഡറൽ സേനയ്‌ക്കൊപ്പം പോരാടുന്ന ചില എറിത്രിയൻ സൈനികരെ തടവുകാരനാക്കിയിട്ടുണ്ടെന്ന് ജെബ്രെമൈക്കൽ അവകാശപ്പെട്ടു.
മൂന്നാഴ്ചയിലേറെ നീണ്ട പോരാട്ടത്തിന്‍റെ തുടക്കത്തിൽ എത്യോപ്യയ്ക്കൊപ്പം എറിത്രിയൻ സൈനികര്‍ പങ്കെടുക്കുന്നില്ലെന്നായിരുന്നു എറിത്രിയൻ സർക്കാര്‍ പറഞ്ഞത്. നവംബർ 4 ന് യുദ്ധം ആരംഭിച്ചത് മുതൽ ടിഗ്രേ മേഖലയിലേക്കുള്ള ഫോൺ, ഇൻറർനെറ്റ് കണക്ഷനുകള്‍ നിശ്ചലമായിരുന്നു. അതിനാല്‍ യുദ്ധം തുടരുകയാണോയെന്ന് പരിശോധിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നെന്ന് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വടക്കൻ മേഖലയിലെ സര്‍ക്കാറിന്‍റെ വിജയപ്രഖ്യാപനത്തിന് ഒരു ദിവസം കഴിഞ്ഞ്, ടിഗ്രേയിലെ വിമത സേന ഒരു സൈനിക വിമാനം വെടിവച്ചിട്ടെന്നും ആക്സം പട്ടണം തിരിച്ചുപിടിച്ചെന്നും അവകാശപ്പെട്ടു. സൈനിക വിമാനത്തിന്‍റെ പൈലറ്റിനെ പിടികൂടിയതായും ഡിബ്രെഷൻ ജെബ്രെമൈക്കൽ റോയിട്ടേഴ്സിനോട് പറഞ്ഞു. എന്നാല്‍ വിമത പക്ഷത്തിന്‍റെ ഈ അവകാശവാദത്തിന് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
2018 ൽ അബി അധികാരത്തിൽ വരുന്നതുവരെ മൂന്ന് പതിറ്റാണ്ടായി കേന്ദ്രസർക്കാരിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന വംശീയ അധിഷ്ഠിത പാർട്ടിയായിരുന്നു ട്രിഗ്രേയുടെ ഭരണം കൈയാളിയിരുന്നത് ടിപിഎൽഎഫ് എന്ന സായുധ വിഭാഗമായിരുന്നു. ടിപിഎൽഎഫിനെ തകര്‍ത്ത് രാജ്യത്തിന്‍റെ ഏകീകരണത്തിനുള്ള ശ്രമമാണ് അബു അഹമ്മദിന്‍റെതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
ആഭ്യന്തരയുദ്ധത്തിന് പ്രശ്നപരിഹാരമായി മധ്യസ്ഥത വഹിക്കാമെന്ന അന്താരാഷ്ട്ര വാഗ്ദാനങ്ങള്‍ പ്രധാനമന്ത്രി അബി നിരസിച്ചു. ഫെഡറൽ സൈന്യം ടിഗ്രേയൻ തലസ്ഥാനമായ മെക്കല്ലെയുടെ നിയന്ത്രണം ഏറ്റെടുത്തെന്നും ടിപിഎൽഎഫ് കുറ്റവാളികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനുള്ള ശ്രമത്തിലാണ് ഫെഡറൽ പോലീസും പ്രധാമന്ത്രി അബി അഹമ്മദ് പറഞ്ഞു.
രാജ്യദ്രോഹക്കുറ്റം, അനധിത സ്വത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് ടിപിഎൽഎഫ് 17 സൈനിക ഉദ്യോഗസ്ഥർക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ ടിവി റിപ്പോർട്ട് ചെയ്തു.
ടിപിഎൽഎഫുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മറ്റ് 117 മുതിർന്ന ഉദ്യോഗസ്ഥർക്ക് ഇതിനകം അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. എന്നാല്‍ ഏതെങ്കിലും ടിപിഎൽഎഫ് നേതാക്കൾ കീഴടങ്ങുകയോ പിടിക്കപ്പെടുകയോ ചെയ്തെന്ന് സര്‍ക്കാര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
എന്നാല്‍ ഒരു ശവക്കുഴിയില്‍ ഒന്നിലധികം മൃതദേഹങ്ങള്‍ അടക്കിയ നിലയില്‍ 70 ശവക്കുഴികൾ ടിഗ്രേയിലെ ഹുമേര പട്ടണത്തിൽ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ടിപിഎൽഎഫ് അനുകൂല പോരാളികളാണ് കൊല്ലപ്പെട്ടതെന്ന് സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മെക്കലിലെ പെട്ടെന്നുള്ള സൈനിക വിജയം പോരാട്ടത്തിന്‍റെ അന്ത്യം കുറിക്കില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. അബി അഹമ്മദിന്‍റെ വിജയ പ്രഖ്യാപനത്തിന് തൊട്ട് പുറകേ ടൈഗ്രേയിൽ നിന്ന് അയൽരാജ്യമായ എറിത്രിയയുടെ തലസ്ഥാനമായ അസ്മാരയിലേക്ക് റോക്കറ്റ് ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്. നാശനഷ്ടത്തെ കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ അസ്മാരയില്‍ ആറ് സ്ഫോടനങ്ങള്‍ നടന്നതായി യുഎസ് എംബസി റിപ്പോര്‍ട്ട് ചെയ്തു.
എത്യോപ്യൻ സർക്കാരിനെ പിന്തുണച്ച് എറിട്രിയന്‍ സൈന്യം ടൈഗ്രേയിലേക്ക് കടന്നെന്ന് ടിപിഎൽഎഫ് ആരോപിച്ചതിന് തൊട്ടുപുറകേയായിരുന്നു റോക്കറ്റാക്രമണം.
എറിത്രിയയും എത്യോപ്യയുമായി നിലനിന്നിരുന്ന പതിറ്റാണ്ടുകള്‍ നീണ്ടയുദ്ധത്തിന് അറുതിവരുത്തിയതിനായിരുന്നു 2019 ല്‍ എത്യോപ്യന്‍ പ്രധാനമന്ത്രി അബു അഹമ്മദിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനിക്കപ്പെട്ടത്.
എന്നാല്‍ എത്യോപ്യയുടെ അധികാരത്തില്‍ മുപ്പത് വര്‍ഷത്തോളം ഒപ്പമുണ്ടായിരുന്ന ടിപിഎൽഎഫ് പിന്നീട് അകന്നു. തങ്ങളുടെ അധികാരത്തിന് പരിധിയിലുള്ള 10 പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സ്വയം ഭരണത്തിനുള്ള ശ്രമം ടിപിഎൽഎഫ് ആരംഭിച്ചതാണ് ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു. ടിഗ്രേ കേന്ദ്രമാക്കി ഭരിക്കുന്ന ടിപിഎൽഎഫ് തങ്ങളുടെ പ്രദേശമെന്ന് അവകാശപ്പെട്ട സ്ഥലത്ത് സ്വന്തം നിലയില്‍ തെരഞ്ഞെടുപ്പ് നടത്തിയത് സര്‍ക്കാരും വിമതരും തമ്മില്‍ അസ്വാരസ്യങ്ങള്‍ വളര്‍ത്തി.
യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥർ എത്യോപ്യയ്ക്കുള്ള ബജറ്റ് പിന്തുണ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ആഫ്രിക്കൻ രാജ്യത്തിന്റെ ടൈഗ്രേ മേഖലയിലെ ഒരു മാസത്തെ സംഘർഷം കാരണം.
ആഭ്യന്തരയുദ്ധം തുടരുന്നതിനിടെ യൂറോപ്യന്‍ യൂണിയന് എത്യോപ്യയ്ക്കുള്ള സഹായധനം മരവിപ്പിക്കുമെന്ന് അറിയിച്ചു. 815 ദശലക്ഷം യൂറോയാണ് ഇതുവഴി എത്യോപ്യയ്ക്ക് നഷ്ടമാകുക.
ഇത് രാജ്യത്തെ ബജറ്റിന്റെ 13 ശതമാനം വരുമെന്നാണ് കണക്ക്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ സഹായധനം നിഷേധിക്കപ്പെട്ടാല്‍ അത് രാജ്യത്തിന്റെ സാമ്പത്തിക നിലയെ അടിമുടി തകര്‍ക്കുമെന്ന് കണക്കാക്കപ്പെടുന്നു.
ഇതിനിടെ എത്യോപ്യയില്‍ നിന്ന് സുഡാനിലേക്ക് രക്ഷപ്പെട്ട അഭയാര്‍ത്ഥികള്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ ഏറെ ദുരിതത്തിലാണെന്ന് യുഎന്നിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. യുഎന്നിന്റെ കണക്ക് പ്രകാരം ഏതാണ്ട് 1,00,000 മേലെ ആളുകള്‍ അഭയാര്‍ത്ഥികളായി പലഭാഗത്തേക്ക് നീങ്ങിയിരിക്കാമെന്നാണ്.
ആഭ്യന്തരയുദ്ധം രൂക്ഷമായതിനാല്‍ അഭയാര്‍ത്ഥികളുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് യുഎന്‍ വക്താവ് ബാബര്‍ ബലോച്ച് അല്‍ ജസീറയോട് പറയുന്നു. പല അഭയാര്‍ത്ഥികളും ജലവും ഭക്ഷണവും അന്വേഷിച്ച് ക്യാമ്പുകള്‍ വിടുന്നതായും അദ്ദേഹം പറഞ്ഞു.
അഭയാര്‍ത്ഥികളായ കുട്ടികളുടെ അവസ്ഥ ഏറെ ദയനീയമാണ്. അവശ്യമായ ഭക്ഷണമോ വെള്ളമോ മരുന്നുകളോ ഇല്ലാതെയാണ് ക്യാമ്പുകളില്‍ കുട്ടികള്‍ കഴിയുന്നത്. ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ 20 ലക്ഷം വരുന്ന ടിഗ്രേയിലെ ജനങ്ങള്‍ സഹായങ്ങള്‍ക്കായി അലയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തരയുദ്ധത്തിന് ശേഷം ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് കരുതപ്പെടുന്നു. 43,000 ത്തിലധികം പേർ അയൽരാജ്യമായ സുഡാനിലേക്ക് പലായനം ചെയ്തു. ഇന്ന് ആഫ്രിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ അഭയാർഥി ജനസംഖ്യ എത്യോപ്യയിലാണ്. സൈനികർ സിവിലിയന്മാരെ ആക്രമിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.