വട്ടപ്പാറ സ്ഥിരം അപകട മേഖല; ലോഡുമായി വന്ന ലോറി മറിഞ്ഞ് രണ്ട് മരണം
മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ തമിഴ്നാട്ടില്‍ നിന്ന് കമ്പികയറ്റിവന്ന ലോറി മറിഞ്ഞ് ലോറി ഡ്രൈവറും ക്ലീനറും മരിച്ചു. 30 അടി താഴ്ചയിലേക്ക് മറിഞ്ഞ ലോറിക്കടിയില്‍ നിന്ന് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. നിർമ്മാണാവശ്യത്തിനുള്ള കമ്പിയുമായി വന്ന ലോറി ഇന്നലെ രാത്രിയോടെയാണ് അപകടത്തിൽപ്പെട്ടത്. രാത്രി തന്നെ നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിലെ കമ്പി മുഴുവൻ മാറ്റാതെ കുടുങ്ങിയവരെ പുറത്തെടുക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു ലോറി മറിഞ്ഞ് കിടന്നത്.
രാവിലെ ഏതാണ്ട് ഏഴരയോടെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇരുവരും ഇന്നലെ അപകട സമയത്ത് തന്നെ മരിച്ചിരിക്കാനാണ് സാധ്യതയെന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ പറഞ്ഞു. ( കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക. )
നാലര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞത്. ചരക്ക് ലോറി ഏതാണ്ട് 30 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്.
ലോറി മറിയുന്നതിനിടെ ഡ്രൈവറുടെയും ക്ലീനറുടെയും മുകളിലേക്ക് കമ്പികളും മറിഞ്ഞ് വീണു. നാട്ടുകാരും പൊലീസും വളരെയേറെ നേരം നീണ്ട ശ്രമകരമായ പ്രവര്‍ത്തിയിലൂടെ ഇരുവരെയും പുറത്തെടുക്കുകയായിരുന്നു.
പക്ഷേ, അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. വളാഞ്ചേരി വട്ടപ്പാറ വളവിലെ സാങ്കേതിക പിഴവ് മാറ്റി അപകട സാധ്യത കുറയ്ക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ടെങ്കിലും ഇതുവരെയായും പരിഹാരമൊന്നുമായില്ല.