ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു; ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാരും ആനപ്രേമികളും
കാലിൽ ആഴത്തിലുള്ള മുറിവ് അടക്കം അസുഖങ്ങൾ ഉണ്ടായിരുന്ന ഗജരാജന്‍ അമ്പലപ്പുഴ വിജയകൃഷ്ണന് കൃത്യസമയത്ത് ചികിത്സ നല്‍കാതെ എഴുന്നള്ളിപ്പിന് കൊണ്ടുപോയതാണ് ആന ചരിയാനുള്ള കാരണമെന്നാണ് ആനപ്രേമികള്‍ ആരോപിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് വിജയകൃഷ്ണന്‍ ചരിഞ്ഞത്
തിരുവിതാകൂര്‍ ദേവസ്വം ബോർഡിന്‍റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു. മതിയായ ചികിത്സ കിട്ടാത്തതിനെ തുടർന്നാണ് അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞതെന്നാണ് ആരോപണം. ഇന്ന് ഉച്ചയോടെയാണ് ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞത്.
ഇതോടെ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും വരെ ആനയുടെ സംസ്കാര ചടങ്ങുകൾ നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി ആളുകൾ അമ്പലപ്പുഴ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടി.
നാട്ടുകാരുടെയും ആനപ്രേമികളുടെയും പങ്കാളിത്തത്തോടെ വലിയ പ്രതിഷേധമാണുണ്ടായത്. കാലിൽ ആഴത്തിലുള്ള മുറിവ് അടക്കം അസുഖങ്ങൾ ഉണ്ടായിരുന്ന വിജയകൃഷ്ണനെ ദേവസ്വം ബോർഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് കൊണ്ടുപോയിയെന്നാണ് ആരോപണം.
ചികിത്സ ഉറപ്പാക്കണമെന്ന് ദേവസ്വം ഉദ്യോഗസ്ഥരോട് ഹൈന്ദവ സംഘടനകളും ആനപ്രേമി കൂട്ടായ്മയും പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആനയ്ക്ക് ചികിത്സ ഉറപ്പാക്കിയില്ലെന്ന് മാത്രമല്ല പാപ്പന്‍റെ ക്രൂരപീഡനം അടക്കം ഏറ്റുവാങ്ങേണ്ടി വന്നെന്നാണ് പരാതി.
ജനുവരി മാസത്തിൽ അമ്പലപ്പുഴയിൽ നിന്ന് എഴുന്നള്ളിപ്പിനായി കൊണ്ടുപോയ ആനയെ കഴിഞ്ഞ ദിവസമാണ് തിരികെ കൊണ്ടുവന്നത്. ആനയ്ക്ക് ചികിത്സ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുംവരെ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. സ്ഥലത്ത് വൻ പൊലീസ് സന്നാഹവും ക്യാമ്പ് ചെയ്യുന്നുണ്ട്.