ഒരു ദിവസം ഒരു ലക്ഷം യാത്രക്കാര്‍; റെക്കോഡിട്ട് കൊച്ചി മെട്രോ
കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ്. വ്യാഴാഴ്ച (12.9.2019) 9 മണി വരെയുള്ള കണക്കുപ്രകാരം യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയും യാത്രക്കാര്‍ കൊച്ചി മെട്രോയില്‍ കയറുന്നത്.
ഓണക്കാലമായതിനാലാണ് കൂടുതല്‍ യാത്രക്കാര്‍ എത്തിയത്. ഇതിന് മുന്‍ ഈ മാസം ഏഴാം തീയതിയാണ് കൊച്ചി മെട്രോയില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍പ്പേര്‍ കയറിയത്. അന്ന് 99,680 യാത്രക്കാരാണ് യാത്ര ചെയ്തത്.
ഓണത്തിന്‍റെ തിരക്ക് പരിഗണിച്ച് സെപ്റ്റംബര്‍ 10,11,12 തീയതികളില്‍ മെട്രോയുടെ അവസാന സര്‍വ്വീസിന്‍റെ സമയം നീട്ടിയിരുന്നു.
ആലുവയിൽ നിന്നും തൈക്കൂടത്ത് നിന്നും രാത്രി 11 മണിക്ക് അവസാന ട്രെയിൻ പുറപ്പെടുന്ന രീതിയിൽ ആണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
നിലവില്‍ രാത്രി പത്തിനാണ് സര്‍വ്വീസ് അവസാനിക്കുന്നത്. മഹാരാജാസ് മുതൽ തൈക്കൂടം വരെ സർവീസ് ദീർഘിപ്പിച്ചതും നിരക്കിൽ ഇളവ് വരുത്തിയതുമാണ് യാത്രക്കാരുടെ എണ്ണം കൂടാൻ കാരണം.
മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാത സെപ്റ്റംബർ മൂന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സർപ്പിച്ചത്.
മഹാരാജാസ് ഗ്രൗണ്ട് മുതൽ തൈക്കൂടം വരെ 5.5 കിലോമീറ്റർ ആണ് പാതയുടെ നീളം. പുതിയ പാത ഉൾപ്പടെതോടെ കൊച്ചി മെട്രോയുടെ ആകെ ദൂരം 23.81 കിലോമീറ്ററായി.
മഹാരാജാസ് - തൈക്കൂടം പാതയിലെ അഞ്ച് സ്റ്റേഷനുകൾ വന്നതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 21 ആയി വർധിച്ചു.
റോഡുകളുടെ ശോചനീയാവസ്ഥയും വാഹന ഗതാഗതക്കുരുക്കുകളും ആളുകളെ കൂടുതലായി മെട്രോയെ ആശ്രയിക്കാന്‍ പ്രേയരിപ്പിച്ചു.