സുബീറ ഫര്‍ഹത്തിന്‍റെ കൊലപാതകം; വിവാഹമോചന ദ്രവ്യത്തിന് പണം കണ്ടെത്താനെന്ന് പ്രതി
മലപ്പുറം വളാഞ്ചേരിയില്‍ മാർച്ച് 10 മുതല്‍ കാണാതായ സുബീറ ഫര്‍ഹത്തിന്‍റെ മൃതദേഹം കണ്ടെത്തി. കൊല നടത്തിയ ശേഷം കുഴിച്ചിട്ട മൃതദേഹം അഴുകിയ നിലയിലാണ്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സമീപവാസി അന്‍വര്‍ പൊലീസിനോട് കുറ്റം സമ്മതിച്ചു. സുബീറയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കാനാണ് കൊല നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. സംഭവസ്ഥലത്തെത്തി പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. റിപ്പോര്‍ട്ട് പ്രശാന്ത് നിലമ്പൂര്‍. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ മുബഷീര്‍.
മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുര ചോറ്റൂരിലാണ് സംഭവം. കഴിഞ്ഞ മാർച്ച് 10 മുതലാണ് കിഴക്കപറമ്പാട്ട് കബീറിൻറെ മകൾ സുബീറ ഫര്‍ഹത്തിനെ കാണാതായത്.
വെട്ടിച്ചിറയിലെ ഡെന്‍റൽ ക്ലിനിക്കിലെ സഹായിയായി ജോലി ചെയ്യുന്ന സുബീറ ഫർഹത്ത് സംഭവ ദിവസം ജോലിക്കെത്തിയില്ലെന്ന് പറഞ്ഞ് ക്ലിനിക്കിലെ ഡോക്ടര്‍ വീട്ടുകാരെ വിവരമറിച്ചതിനെ തുടർന്നാണ് യുവതിക്കായി അന്വേഷണം ആരംഭിച്ചത്. കാണാതായതിന് ശേഷം സുബീറയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായത് അന്വേഷണത്തെ കാര്യമായി ബാധിച്ചിരുന്നു. (സുബീറയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പുറത്തിറക്കിയ അറിയിപ്പ്)
പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഫോൺ വിവരങ്ങളും പരിശോധിച്ചു. സംഭവ ദിവസം രാവിലെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്കിറങ്ങിയ സുബീറയുടെ ദൃശ്യങ്ങൾ തൊട്ടപ്പുറത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. എന്നാല്‍, സംശയാസ്പദമായ രീതിയിൽ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇതേ തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പി പി കെ എ സുരേഷ് ബാബുവിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കുന്നതിനിടെയാണ് സുബീറയുടെ വീട് സമീപത്ത് നിന്ന് അഴുകിയ നിലയില്‍ കുഴിച്ചിട്ട മൃദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തുമ്പോഴേക്കും സുബീറയെ കാണാതായി 40 ദിവസം കഴിഞ്ഞിരുന്നു. തുടര്‍ന്ന്, അതുവരെ, പൊലീസിനൊപ്പം നിന്ന് അന്വേഷണത്തെ സഹായിച്ചിരുന്ന അന്‍വറിനെ പൊലീസ് സംശയാസ്പദമായി അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് കുറ്റം സമ്മതിച്ചു.
പൊലീസ് മൃതദേഹം കുഴിച്ചിട്ടിരിക്കുമോ എന്ന അന്വേഷണത്തില്‍ മണ്ണ് മാറ്റി പരിശോധിക്കുമ്പോള്‍ അന്‍വര്‍ പലപ്പോഴും അത് തടസ്സപ്പെടുത്തുകയും പൊലീസിനെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം മറ്റ് സ്ഥലങ്ങളില്‍ പരിശോധിക്കാന്‍ പ്രയരിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് പൊലീസിന് ഇയാളില്‍ സംശയം തോന്നിച്ചത്.
സുബീറയുടെ സ്വര്‍ണ്ണം മോഷ്ടിക്കാനായിരുന്നു കൊല നടത്തിയതെന്നാണ് പ്രതി സമ്മതിച്ചത്. കൊല്ലപ്പെടുമ്പോള്‍ സൂഹീറയുടെ ദേഹത്ത് മൂന്നര പവന്‍ സ്വര്‍ണ്ണമായിരുന്നു ഉണ്ടായിരുന്നത്.
അന്‍വര്‍ നേരത്തെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍, ഈ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ഇയാള്‍ക്ക് മുന്‍ ഭാര്യയ്ക്ക് വിവാഹ മോചന സമയത്തുണ്ടാക്കിയ കരാര്‍ പ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടായിരുന്നു. ഈ പണം കണ്ടെത്താനായിട്ടായിരുന്നു കൊലയെന്നാണ് പ്രതി പൊലീസിനോട് സമ്മതിച്ചത്.
കൊല നടത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടിയ ഇയാള്‍, മൃതദേഹം കണ്ടെത്താതിരിക്കാനായി സമീപത്തെ ചെങ്കല്‍ ക്വാറിയില്‍ നിന്ന് കൂടുതല്‍ മണ്ണ് കൊണ്ടുവന്ന് മൃതദേഹം കുഴിച്ചിട്ടിടത് ഇടുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം ഇല്ലാതാക്കാന്‍ പ്രതി ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
പ്രതിക്കെതിരെ നേരത്തെ മറ്റ് കേസുകളില്ലെങ്കിലും ഇയാള്‍ ക്രിമിനല്‍ സ്വഭാവമുള്ളയാളാണെന്നും പൊലീസ് പറഞ്ഞു. ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന സുബീറയെ റോഡില്‍ നിന്നും ബലമായി പിടിച്ച് കൊണ്ടുപോയി സമീപത്തെ കുറ്റിക്കാട്ടില്‍ വച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.