നീറുന്ന ഓര്‍മ്മയില്‍ പെട്ടിമുടി
തെരഞ്ഞെടുപ്പ് കാലം ഒരോരുത്തര്‍ക്കും ഓരോ അനുഭവങ്ങളാണ്, സ്ഥാനാര്‍ത്ഥി മുതല്‍ സാധാരണ വോട്ടര്‍വരെമാര്‍ക്ക് വരെ. ഇക്ഷന്‍ ഡ്യൂട്ടിക്ക് പോകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അവര്‍ക്കും തെരഞ്ഞെടുപ്പ് വ്യത്യസ്തമായ അനുഭവമാണ്. അത്തരമൊരു അനുഭവത്തിന്‍റെ കഥ പറയുകയാണ് അഞ്ച് വര്‍ഷമായി വട്ടവടയില്‍ അഗ്രിക്കള്‍ച്ചറല്‍ അസിറ്റന്‍റായി ജോലി ചെയ്യുന്ന ജോബി ജോര്‍ജ്ജ്.
ഇത്തവണത്തെ ഇലക്ഷൻ ഡ്യൂട്ടി ദേവികുളം താലൂക്കിലെ ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലായിരുന്നു. ഇടമലക്കുടി റിട്ടേണിങ്ങ് ഓഫീസറുടെ ടീമിൽ.
മൂന്നാറിൽ നിന്നും ഏകദേശം 36 കിലോമീറ്റർ അകലെ വനത്തിൽ ഉള്ളിലാണ് ഇടമലക്കുടി. ഡ്യൂട്ടിയുടെ ഭാഗമായി പെട്ടിമുടി വഴിയാണ് പോകേണ്ടിയിരുന്നത്.
പെട്ടിമുടിയിലെ ദുരന്ത ഭൂമിയിലെ ലയങ്ങളില്‍ നിന്ന്, രക്ഷപ്പെട്ട ബാക്കിയുള്ള കുടുംബങ്ങൾക്കൂടി ഒഴിഞ്ഞ് പോയിരിക്കുന്നു.
ഒറ്റ രാത്രികൊണ്ട്, ഉറങ്ങിക്കിടന്ന 74 ഓളം ജീവനുകളെ ഇല്ലാതാക്കിയ ഉരുൾപ്പൊട്ടലിന്‍റെ ഭീകരത ഇപ്പോഴും ഈ പ്രകൃതിയിൽ തളം കെട്ടിനില്‍ക്കുന്നു.
മാസങ്ങൾ കഴിഞ്ഞെങ്കിലും കനത്ത മഴയിൽ മലമുകളിൽ നിന്ന് ഊർന്നിറങ്ങിയ ഉരുളിന്‍റെ സഞ്ചാരപാത ഇപ്പോഴും വ്യക്തമായിക്കാണാം.
മലമുകളില്‍ നിന്നൊരു കല്ലുരുണ്ടപ്പോള്‍, ഒരു ഗ്രാമം തന്നെ തുടച്ചുമാറ്റപ്പെട്ടു. ജീവനുകള്‍ അവയെത്ര നിസാരമാണ്.
ആ ദുരന്ത സ്മരണകൾക്കൊപ്പം ജീവിക്കാൻ വയ്യാത്തോണ്ടാവാം രക്ഷപ്പെട്ടവർ ദുരന്ത ഭൂമിയിൽ നിന്ന് എന്നേ പോയിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങള്‍ പോലും ഇതുവഴി പോകുമ്പോള്‍ നിശബ്ദമാകുന്നു....
ഇപ്പോള്‍ ദുരന്തഭൂമിയില്‍ നിന്ന് ഒരു കിലോമീറ്ററിനുള്ളില്‍ ഏതാനും ഇതരസംസ്ഥാന തൊഴിലാളി കുടുംബങ്ങള്‍ മാത്രമാണ് താമസിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
തന്‍റെ കളിക്കൂട്ടുകാരി ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയ 'കുവി' എന്ന വളര്‍ത്തുനായയെ കുറിച്ച് ദുരന്ത സമയത്ത് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. കുവി നടന്ന വഴികളിലൂടെ അല്‍പദൂരം നടന്നു. കുവി ഇപ്പോള്‍ പൊലീസുകാരോടൊപ്പമാകും.
ആറേഴ് മാസങ്ങള്‍ക്ക് മുമ്പ് മലമുകളിൽ നിന്ന് ഒഴുകിയെത്തിയ മണ്ണും ചെളിയിലും പുതഞ്ഞ് മരങ്ങൾക്കിടയില്‍ഒരു റ്റെഡി ബിയർ പാവക്കുട്ടി. ദുരന്തനേരം ഏതോ ഒരു കുട്ടിയുടെ നെഞ്ചിലെ ചൂട് പറ്റികിടന്നതാകും. ഇന്ന് അനാഥമായി...
ദുരന്തത്തിൽ നഷ്ടപ്പെട്ട വാഹനങ്ങളുടെ അവശിഷ്ടങ്ങൾ പ്രദേശത്ത് അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. 20 ഓളം വാഹനങ്ങളാണ് അന്ന് ഒറ്റ രാത്രികൊണ്ട് മണ്ണിനടിയിലേക്ക് പോയത്. അവയിൽ ചിലത് ദുരന്തത്തിന്‍റെ ഭീകരത വിളിച്ച് പറയുന്നതായി തോന്നി.
ഒരുമിച്ച് താമസിച്ചിരുന്നവർ, കളി പറഞ്ഞവര്‍, അടികൂടിയവര്‍, ഒരുമിച്ച് ജോലി ചെയ്തിരുന്നവർ, ഇന്ന് ഒരുമിച്ച് ഒരോ സ്ഥലത്ത് നിത്യ വിശ്രമം കൊള്ളുന്നു. ജീവിതത്തിലും മരണത്തിലും സ്വന്തമായി ആറടി മണ്ണ് പോലുമില്ലാതിരുന്ന ഒരു ജനത. ഇന്ന് ഒരു ശ്മശാനഭൂമി പോലെ തീര്‍ത്തും ആളൊഴിഞ്ഞ് കിടക്കുകയാണ് പെട്ടിമുടി.
ഈ കുറഞ്ഞ മാസങ്ങൾക്കൊണ്ട് തന്നെ പെട്ടിമുടി നമ്മുടെ ഒക്കെ മനസ്സുകളിൽ നിന്ന് പോലും വിസ്മൃതിയിൽ ആണ്ട് പോയിട്ടുണ്ടാകാം അല്ലേ.... ? പക്ഷേ പെട്ടിമുടിയില്‍ ജീവിച്ചിരിക്കുന്നവരുടെ കണ്ണുകളില്‍ നിന്ന് ആ കഴ്ച ഇനിയും മാറിയിട്ടില്ല. പെട്ടിമുടിയേക്കുറിച്ച് ചോദിച്ചാല്‍ ഇപ്പോഴും അവരുടെ തൊണ്ടകളില്‍ വേദന ചിലമ്പിക്കും. കണ്ണുകളില്‍ ഒ രു ദുരന്തരാത്രിയുടെ ഇരുളിമയാകും.