പെട്ടിമുടി ദുരന്തം; ദുരിതാശ്വാസ തുക നാളെ കൈമാറും, എട്ട് വീടുകള്‍ ഈ മാസം അവസാനത്തോടെയും
പരാതികള്‍ക്കൊടുവില്‍ പെട്ടിമുടി ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം നാളെ കൈമാറാന്‍ തീരുമാനം. 70 പേരാണ് പെട്ടുമുടി ദുരന്തത്തില്‍ മരിച്ചത്. ഇതില്‍ 44 പേരുടെ അനന്തരാവകാശികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ധനസഹായം നല്‍കുന്നത്. ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് ര്‍മ്മിക്കുന്ന വീടുകള്‍ ഈ മാസം അവസാനത്തോടെ കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു. ദുരന്തബാധിതർക്ക് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച സഹായധനത്തിന്‍റെ ആദ്യഗഡു നേരത്തെ വിതരണം ചെയ്തിരുന്നു.
പെട്ടിമുടി ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാരും കണ്ണന്‍ ദേവന്‍ കമ്പനിയും പ്രഖ്യാപിച്ച ധനസഹായം നല്‍കിയിരുന്നില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പെട്ടിമുടിയില്‍ ഉയര്‍ന്നത്.
പ്രതിഷേധവും തെരഞ്ഞെടുപ്പ് അടുത്തുവരുന്നതും കണക്കിലെടുത്ത് ദുരന്ത ബാധിതർക്കുള്ള ധനസഹായം എത്രയും പെട്ടെന്ന് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
പെട്ടിമുടി ദുരന്തത്തെ തുടര്‍ന്ന് രണ്ട് ലയങ്ങളിലായി താമസിച്ചിരുന്ന 70 പേരാണ് മരിച്ചത്. ഇതിൽ സഹായധനം നൽകുന്നതിനായി 44 പേരുടെ നടപടിക്രമങ്ങളാണ് ഇപ്പോള്‍ പൂർത്തിയാക്കിയത്. മൂന്നാറിൽ നാളെ നടക്കുന്ന ചടങ്ങിൽ മന്ത്രി എംഎം മണി അഞ്ച് ലക്ഷം രൂപ വീതം അനന്തരാവകാശികൾക്ക് കൈമാറും.
ദുരന്തത്തിൽ മരിച്ച മറ്റ് 26 പേരുടെ അനന്തരാവകാശികൾക്കും വൈകാതെ സഹായധനം നൽകുമെന്ന് അധികൃതര്‍ അറിയിച്ചു. മൊത്തം എട്ട് കുടുംബങ്ങളാണ് പെട്ടിമുടി ദുരന്തത്തെ അതിജീവിച്ചത്.
ഇവർക്കായി മൂന്നാർ കുറ്റിയാർവാലിയിൽ സർക്കാർ അനുവദിച്ച സ്ഥലത്ത് കണ്ണൻദേവൻ കമ്പനി നിർമിച്ച് നൽകുന്ന വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കി ഈ മാസം അവസാനത്തോടെ വീടുകള്‍ കൈമാറാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികാരികള്‍ പറഞ്ഞു.
ദുരന്തത്തില്‍ അകപ്പെട്ട എട്ട് പേര്‍ക്ക് ഒരു കോടി രൂപ മുടക്കിയാണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ഭൂമിയുടെ ഘടന അനുസരിച്ച് തട്ടുകളായി തിരിച്ചായിരുന്നു കെട്ടിട നിര്‍മ്മാണം. കുറ്റിയാര്‍വാലിയില്‍ സര്‍ക്കാരിന്‍റെ വിവിധ ആവശ്യങ്ങള്‍ക്കായി മാറ്റിയിട്ടിരുന്ന 50 സെന്‍റ് ഭൂമിയാണ് ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയത്.
കണ്ണന്‍ ദേവന്‍ കമ്പനിയാണ് ഇവിടെ ദുരന്തബാധിതര്‍ക്കായി കെട്ടിടം നിര്‍മ്മിക്കുന്നത്. ഇതിനിടെ പെട്ടിമുടി ദുരന്തത്തെ തുടര്‍ന്ന് മാനസികനില തെറ്റിയ ആദിവാസി സ്ത്രീയെയും പുരുഷനെയും മുരുക്കാശേരി സ്‌നേഹതീരത്തിലേക്ക് അധികൃതര്‍ മാറ്റി പാര്‍പ്പിച്ചു. മാടസ്വാമി [50] ഇയാളൊടൊപ്പം താമസിച്ച ധര്‍മ [35] എന്നിവരെയാണ് സ്‌നേഹതീരത്തിന്‍റെ ഡയറക്ടര്‍ വി.സി രാജു , പഞ്ചായത്ത് പ്രതിനിധി കെ എം ജലാലുദ്ദിന്‍ എന്നിവര്‍ ഏറ്റെടുത്തത്.
അഞ്ച് സെന്‍റ് ഭൂമിയും വീടുമാണ് എട്ട് കുടുംബങ്ങൾക്ക് നൽകുന്നത്. ഓഗസ്റ്റ് ആറിനുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ 70 പേര്‍ മരിക്കുകയും 32 കുടുംബങ്ങൾ താമസിച്ചിരുന്ന 6 ലയങ്ങൾ പൂർണ്ണമായും മണ്ണിടിയിലാവുകയും ചെയ്തിരുന്നു. അവശേഷിച്ചവർക്കാണ് കുറ്റ്യാർവാലിയിൽ വീട് വച്ച് നൽകുന്നത്.