കരുതലിന്‍റെ കുടമാറ്റം; കൊവിഡ് പ്രോട്ടോക്കാളില്‍ തൃശ്ശൂര്‍ പൂരം
പുരുഷാരമില്ലാതെ പൂരാഘോഷ ചടങ്ങുകള്‍ നടക്കുകയാണ്. ആൾക്കൂട്ടത്തെ പൂർണമായി ഒഴിവാക്കി കൊണ്ട് പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണത്തെ തൃശ്ശൂര്‍ പൂരം നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി പൂരത്തെ വിളിച്ചുണർത്തി. പിന്നാലെ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. ഇക്കുറി ഒരാനപ്പുറത്താണ് ഘടക പൂരങ്ങളെത്തുന്നത്. പൂരം ചിത്രങ്ങള്‍: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ഷിജു എന്‍.കെ, ക്യാമറാമാന്‍ ചന്ത്രു പ്രവത്, ശരത്ത്, അനീഷ് നെട്ടൂരാന്‍.
കൊവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടത്തെ പൂർണമായും ഒഴിവാക്കി കൊണ്ടാണ് ഇത്തവണത്തെ തൃശ്ശൂര്‍ പൂരാഘോഷങ്ങള്‍ നടക്കുന്നത്. വീടുകളിൽ ഇരുന്നു ടിവിയിലോ നവ മധ്യമങ്ങളിലോ പൂരം കാണാനാണ് അധികൃതരുടെ നിർദേശം.
തേക്കിൻകാട് മൈതാനി കർശന പൊലീസ് നിയന്ത്രണത്തിലാണ്. 2,000 പൊലീസുകാരെ പൂരം നടത്തിപ്പ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
ഇത്തവണ കുടമാറ്റവും എഴുന്നള്ളിപ്പും ഉൾപ്പെടെയുള്ള ചടങ്ങുകൾ ചുരുക്കിയാണ് നടത്തുന്നത്. ഘടകപൂരങ്ങളില്‍ ആദ്യമെത്തിയത് കണിമംഗലം ശാസ്താവാണ്.
രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥ ക്ഷേത്രത്തിൽ പ്രവേശിച്ച് പൂരത്തെ വിളിച്ചുണർത്തി.
ബ്രിഹസ്പതി രൂപത്തിൽ ഉള്ള ശാസ്താവ് ആയതിനാൽ വെയിൽ ഏൽക്കാതെ വേണം പൂരം വടക്കുംനാഥ ക്ഷേത്രത്തിലെത്താൻ എന്നാണ് വിശ്വാസം.
കണിമംഗലം ശാസ്താവിന് പിന്നാലെ പൂരനഗരിയിലേക്ക് ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് മഠത്തിലേക്ക് എത്തിച്ചേര്‍ന്നു.
ഉച്ചയ്ക്ക് 12 മണിയ്ക്കാണ് പാറമേക്കാവിന്‍റെ എഴുന്നള്ളത്ത്. ഇക്കുറി ഒരാനപ്പുറത്താണ് ഘടകപൂരങ്ങളെത്തുന്നത്.
32 ആനകളാണ് ഇക്കുറി പൂരത്തിന്ന് വടക്കുന്നാഥന് മുന്നിലേക്കെത്തുക.
വനം വകുപ്പും മൃഗസംരക്ഷണവകുപ്പും ചേർന്ന് എല്ലാ ആനകൾക്കും കർശനമായ സുരക്ഷയും പരിശോധനയും നടത്തിയാണ് ആനകളെ സജ്ജമാക്കിയത്.
കോങ്ങാട് മധുവിന്‍റെ നേതൃത്വത്തിലാണ് ഇത്തവണത്തെ പാറമേക്കാവിന്‍റെ പഞ്ചവാദ്യം നടക്കുക. ഇത്തവണ പഞ്ചവാദ്യത്തിന്‍റെ അകമ്പടിയുണ്ടെങ്കിലും മഠത്തില്‍ വരവിനോടൊപ്പം ഒറ്റ ആന മാത്രമേയുണ്ടാകൂ.
തിരുവമ്പാടിയുടെ ചന്ദ്രശേഖരന്‍ എന്ന ആനയാണ് ഇത്തവണ മഠത്തില്‍ വരവിനോടൊപ്പം തിടമ്പേറ്റിവരുന്നത്.
ഓരോ വാദ്യത്തിനും പതിനഞ്ചോളം വാദ്യക്കാരുണ്ടായിരുന്നിടത്ത് അഞ്ച് വാദ്യക്കാരെ വീതം മാത്രമേ ഇത്തവണ ഉപയോഗിക്കുന്നൊള്ളൂവെന്ന് പഞ്ചവാദ്യത്തിന് നേതൃത്വം നല്‍കുന്ന കോങ്ങാട് മധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പറമേക്കാവിന്‍റെ എഴുന്നണ്ണിപ്പിന് മുമ്പായി നടന്ന് ചടങ്ങില്‍ നിന്ന്.
തൃശ്ശൂര്‍ പൂരം കേരളത്തിലെ അനേകം വാദ്യ കുടുംബങ്ങളുടെ ഒരു വര്‍ഷത്തെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ്. ഏറ്റവും കൂടുതല്‍ വാദ്യകലാകാരന്മാരൊന്നിച്ച് കൂടുന്ന ആഘോഷത്തിന് പക്ഷേ, ഇത്തവണ മാറ്റ് അല്‍പം കുറവാണ്.