ഓണക്കാലമെത്തി; തൃപ്പൂണിത്തുറ അത്തചമയ കാഴ്ചകള്‍
പൊന്നോണത്തിന്റെ വരവറിയിച്ചു തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്ര. പ്രൗഢി ചോരാതെ ചെലവുകൾ ചുരുക്കിയാണ് ഘോഷയാത്ര അരങ്ങേറിയത്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പ്രകൃതി ദുരന്തം ഉണ്ടായെങ്കിലും ഇത്തവണ ഓണാഘോഷത്തിന് ഒരു കുറവും വരുത്തില്ലെന്ന് അത്തച്ചമയ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് മന്ത്രി എ. കെ. ബാലൻ പറഞ്ഞു.
ചിത്രങ്ങള്‍ പകര്‍ത്തിയത് - രാജേഷ് തകഴി
രാജ പ്രതിനിധികളുടെ കയ്യിൽ നിന്ന് ഏറ്റുവാങ്ങിയ അത്ത പതാക രാജനഗരിയായ തൃപ്പൂണിത്തുറയിലെ അത്തം നഗറിൽ ഉയർന്നതോടെ സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് തുടക്കമായി.
മാവേലിയും പുലികളിയും നെറ്റിപ്പട്ടം ചാർത്തിയ ഗജവീരൻമാരുമെല്ലാം അണിനിരന്ന വർണ്ണാഭമായ ഘോഷയാത്ര നഗരവീഥി കീഴടക്കി. സംസ്ഥാനത്തുണ്ടായ പ്രകൃതി ദുരന്തം ഓണഘോഷത്തിന്റെ മാറ്റ് കുറക്കില്ലെന്ന് സാംസ്കാരിക മന്ത്രി എ. കെ. ബാലൻ പറഞ്ഞു.
തെയ്യവും, കഥകളിയുമുൾപ്പെടെ കേരളത്തിന്റെ തനത് കലാരൂപങ്ങൾ രാജനഗരിയിൽ നിറഞ്ഞു. മയിൽ നൃത്തവും കാവടിയും അമ്മൻകുടവുമെല്ലാം കാണികളുടെ മനം കവർന്നു.
ഘോഷയാത്രയ്ക്കിടെ മഴ പെയ്തെങ്കിലും ആവേശം ഒട്ടും ചോരാതെ തന്നെ കലാകാരൻമാർ മുന്നോട്ട്പോയി.
ജല്ലിക്കെട്ടും നവോത്ഥാനവും പ്രളയത്തിന്റെ അതിജീവനവുമെല്ലാം പറയുന്ന ഫ്ലോട്ടുകള്‍ ശ്രദ്ധനേടി.
പൂക്കളവും പൂവിളികളുമായി ഇനി പത്ത് ദിവസം നീളുന്ന ഓണാഘോഷം.