' കുരുക്കഴിച്ച്, ശ്വാസം വിട്ട് കൊച്ചി '; സന്തോഷ സമയമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍
അടുത്തകാലത്തായി കേരളമേറെ കേട്ടത് കൊച്ചിയിലെ പാലങ്ങളെക്കുറിച്ചാണ്. പണിയുന്നു പൊളിക്കുന്നു. വീണ്ടും പണിയുന്നു. പണിത ചിലത് നാട്ടുകാര് കേറി തുറക്കുന്നു. കേസ്, അറസ്റ്റ്, ജയില്‍, ട്രോള്‍... ആകെ ബഹളം. ദേ, എല്ലാറ്റിനും പുറകേ രണ്ട് പാലങ്ങള്‍ ഒരുമിച്ച് ഉദ്ഘാടനം ചെയ്ത് സംസ്ഥാന സര്‍ക്കാരും. ജനസംഖ്യാ വര്‍ദ്ധനവും വാഹനപ്പെരുപ്പവും കൊച്ചിയെ വീര്‍പ്പ് മുട്ടിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതിനനുപാതികമായി അടിസ്ഥാന സൌകര്യ വികസനത്തിന് പക്ഷേ മാറി വന്ന സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ തെക്കന്‍ എറണാകുളത്തിന് ആശ്വാസമായി രണ്ട് പാലങ്ങള്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. വൈറ്റില മേല്‍പ്പാലവും കുണ്ടന്നൂര്‍ മേല്‍പ്പാലവും. ഇന്ന് രാവിലെ ഒമ്പതരയ്ക്ക് വൈറ്റില മേല്‍പ്പാലവും 11 മണിക്ക് കുണ്ടന്നൂര്‍ മേല്‍പ്പാലവുമാണ് ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. പലാരിവട്ടം മേല്‍പ്പാലത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷെഫീഖ് മുഹമ്മദ്, കുണ്ടന്നൂര്‍പാലത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ബൈജു വി മാത്യു.
മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും പാലത്തിലൂടെ ആദ്യ യാത്ര നടത്തി പാലം ഔദ്ധ്യോഗീകമായി നാട്ടുകാര്‍ക്കായി തുറന്ന് കൊടുത്തു. നാട്ടിലെ സ്വപ്നപദ്ധതികൾ പൂർത്തിയാകുന്നതിൽ അഭിമാനമെന്ന് പറഞ്ഞ മുഖ്യമന്ത്രി, വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്ന് കൊടുത്ത വി 4 കേരളയ്ക്കും അതിനെ അനുകൂലിച്ച ജസ്റ്റിസ് കെമാൽ പാഷയ്ക്കും എതിരെ രൂക്ഷവിമർശനം നടത്തി.
കുണ്ടന്നൂർ മേൽപ്പാലം പ്രതീക്ഷിച്ചതിലും കുറഞ്ഞ ചെലവിൽ പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ''മണിക്കൂറിൽ 13,000 വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന ജംഗ്ഷനാണ് വൈറ്റില. ഇവിടെ സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എടപ്പള്ളി, പാലാരിവട്ടം, കുണ്ടന്നൂർ. വൈറ്റില എന്നീ ജംഗ്ഷനുകളിൽ 2008-ലാണ് മേൽപ്പാലം പണിയാൻ തീരുമാനമായത്. അന്ന് കേന്ദ്രസർക്കാരിൽ നിന്ന് ഫണ്ട് കിട്ടിയില്ല. പിന്നീട് ഇടത് സർക്കാർ വഴിയാണ് പദ്ധതിക്ക് പണം അനുവദിച്ചതും ഇതിന് ജീവൻ വച്ചതും. എല്ലാ പ്രതിസന്ധികൾക്കിടയിലും ആസൂത്രണത്തോടെയും എഞ്ചിനീയറിംഗ് മികവോടെയും വൈറ്റില മേൽപ്പാലം പൂർത്തിയായി. ഇതിന് പൊതുമരാമത്ത് വകുപ്പിനെ ഹാർദ്ദമായി അഭിനന്ദിക്കുന്നു'', എന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്ക് പുറകേ വി ഫോർ കൊച്ചിയെ വിമർശിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരനും രംഗത്തെത്തി. ആരോപണം ഉന്നയിക്കുന്നവർ വല്ലവരുടെയും ചെലവിൽ പ്രശസ്തി പിടിച്ചു പറ്റാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. വൈറ്റില പാലം നിർമാണത്തിന്‍റെ തുടക്കത്തില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ച ഒരു ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യേണ്ടി വന്നു. കൊവിഡിനെയും പ്രളയത്തെയും അതിജീവിച്ചാണ് പണി നടന്നത്. ഗുണ, ഭാര പരിശോധന അടക്കം നടത്തിയാണ് പാലം നിർമാണം പൂർത്തിയാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നാല് പേര് അർധരാത്രി കാണിക്കുന്ന കോമാളി കളിയല്ലിതെന്ന് മന്ത്രി കെ സുധാകരന്‍ ചൂണ്ടിക്കാട്ടി. ഏത് ഗവൺമെന്‍റിന്‍റെ കാലത്തായാലും വി ഫോർ കൊച്ചി ചെയ്തത് പോലെ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
മെട്രോ വരുമ്പോൾ മേൽപ്പാലത്തിൽ തട്ടുമെന്ന് വരെ പറഞ്ഞവരുണ്ട്. അത് പറഞ്ഞവരാണ് കൊഞ്ഞാണൻമാർ. മുഖമില്ലാത്ത ധാർമികയില്ലാത്ത ധൈര്യമില്ലാത്തവരാണവർ. അവരെ അറസ്റ്റ് ചെയ്താൽ ഞങ്ങളല്ല അത് ചെയ്തതെന്ന് പറയും. കൊച്ചിൽ മാത്രമുള്ള പ്രൊഫഷണൽ ക്രിമിനൽ മാഫിയയാണ് അവരെന്നു മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
ജനങ്ങളുടെ തലയ്ക്കുമുകളിലൂടെ പറക്കാനാണ് അവരുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു. വൈറ്റിലയിൽ പണി പൂർത്തിയായിട്ടും വെച്ച് താമസിപ്പിക്കുകയാണെന്ന ആരോപണം ഉയർന്നിരുന്നു. അത് തെറ്റാണ്. തുറക്കാൻ കാലതാമസം ഉണ്ടായില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു.
ഈ പാലവും പാലാരിവട്ടം പോലെ ആകണമെന്ന് ആഗ്രഹിക്കുന്നവരാണ് അത്തരം ആരോപണങ്ങളുന്നയിക്കുന്നത്. മറ്റൊരു ജില്ലകളിലും ഇതുപോലെ പ്രൊഫഷണൽ ക്രിമിനൽ മാഫിയകളില്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിലെ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. അത് കൊണ്ട് അദ്ദേഹത്തെ കാത്തിരിക്കയാണ്. എന്ത് കൊണ്ടാണ് കൊച്ചിയിൽ നടന്നത് പോലെ ഒരു സംഭവം അവിടെ നടക്കാത്തതെന്നും മന്ത്രി ചോദിച്ചു.
കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് പണിതതും പിന്നീട് ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് പോളിക്കേണ്ടിവന്ന പാലാരിവട്ടം പലം മുന്നിലുള്ളപ്പോള്‍, ഈ സര്‍ക്കാര്‍ ചെറിയ കാലയളവിനുള്ളില്‍ രണ്ട് പാലങ്ങള്‍ പണിത് ഉദ്ഘാടനം ചെയ്തത് പൊതുമരാമത്ത് വകുപ്പിനും മന്ത്രി ജി സുധാകരനും പെന്‍തൂവലായി.
പൊതുമരാമത്ത് വകുപ്പിനെ പ്രശംസിച്ച മുഖ്യമന്ത്രി, വി 4 കൊച്ചിക്കും റിട്ട. ജസ്റ്റിസ് ബി.കെമാൽ പാഷയ്ക്കും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമർശനം നടത്തി. പ്രതിസന്ധികളുടെ ഇടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരെ ജനം തിരിച്ചറിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
''ആസൂത്രണഘട്ടത്തിലോ പ്രതിസന്ധിഘട്ടത്തിലോ ഒരു പ്രശ്നമുണ്ടായാൽ ഇവരുണ്ടാകില്ല. പദ്ധതി പണമില്ലാതെ മുടങ്ങുമെന്ന അവസ്ഥ വന്നപ്പോൾ ഇവർക്ക് ആത്മരോഷമുണ്ടായില്ല. അഴിമതിയുടെ ഫലമായി തൊട്ടടുത്തുള്ള ഒരു പാലത്തിന് ബലക്കുറവ് അനുഭവപ്പെട്ടപ്പോഴും ഇവരെ എവിടെയും കണ്ടില്ല. എന്നാൽ മുടങ്ങിയ പദ്ധതി പ്രതിസന്ധികൾ മറികടന്ന് പൂർത്തീകരിച്ചപ്പോൾ കുത്തിത്തിരിപ്പുമായി ഇവർ പ്രത്യക്ഷപ്പെടുന്നത് നാട് കണ്ടു. പ്രശ്നങ്ങൾ സൃഷ്ടിച്ച് അതിലൂടെ പ്രശസ്തി നേടുകയെന്ന തന്ത്രം പയറ്റുന്ന ഒരു ചെറിയ ആൾക്കൂട്ടം മാത്രമാണിവർ. ഇത് നാട്ടിലെ ജനതയല്ല എന്ന് മനസ്സിലാക്കണം. ഇവരെ ജനാധിപത്യവാദികൾ എന്ന് വിളിക്കുന്നതിനെ കപടത മനസ്സിലാക്കണം'', മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷപരാമർശം നടത്തിയ ജസ്റ്റിസ് കെമാൽ പാഷയ്ക്ക് എതിരെയും പേരെടുത്ത് പറയാതെ, പരോക്ഷവും രൂക്ഷവുമായ വിമർശനം മുഖ്യമന്ത്രി നടത്തി. ''നീതിപീഠത്തിൽ ഉന്നതസ്ഥാനം അലങ്കരിച്ചവരൊക്കെ, ഇത്തരം ചെയ്തികൾക്ക് കുട പിടിക്കാൻ ഒരുങ്ങിയാലോ, ഉത്തരവാദിത്തമില്ലാതെ പ്രതികരിച്ചാലോ, സഹതപിക്കുക മാത്രമേ നിർവാഹമുള്ളൂ. പ്രോത്സാഹനം അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ വേണ്ടതെന്ന് ചിന്തിക്കാൻ വേണ്ട വിവേകം അവർക്കുണ്ടാകട്ടെ'', എന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനം സാധ്യമാക്കാൻ അടിസ്ഥാനസൗകര്യങ്ങളെല്ലാം ഉണ്ടായേ തീരൂ. അത്തരം ഉന്നതനിലവാരമുള്ള റോഡുകളും പാലങ്ങളും പൊതുഗതാഗതസംവിധാനങ്ങളും ഉറപ്പാക്കുമെന്നും, 'പുതിയ കാലം, പുതിയ നിർമാണം' എന്ന കാഴ്ചപ്പാടാണ് സർക്കാരിന്‍റേതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദേശീയപാതയുടെ ഭാഗമായി വരുന്ന മേൽപ്പാലങ്ങളുടെ നിര്‍മ്മാണം സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പൂര്‍ത്തീകരിച്ചത്. വൈറ്റില മേൽപ്പാലത്തിന് 86 കോടി രൂപയും കുണ്ടന്നൂർ പാലത്തിന് 83 കോടി രൂപയുമാണ് ചിലവ് വന്നത്. പാലങ്ങള്‍ തുറന്നതോടെ കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനമായ കൊച്ചി നഗരത്തിലെ വലിയ ഗതാഗതക്കുരുക്കിന് അല്‍പം ശമനമാകും. (കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്‍റെ വൈഡ് ആംഗ്ലിള്‍ കാഴ്ച.)
മാര്‍ച്ചോടെ പാലാരിപട്ടം പാലത്തിന്‍റെ പണി പൂര്‍ത്തിയാകുമെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ കൊച്ചി നഗരത്തിലെ ഗതാഗതകുരുക്കും മാറിക്കിട്ടും. ഒരു ലക്ഷത്തിലധികം യാത്രാവാഹനങ്ങൾ കടന്നുപോകുന്ന ഇടപ്പള്ളി - അരൂർ ഭാഗത്ത് 8 വരി പാത വേണമെന്നാണ് ദേശീയപാത അതോറിറ്റി നിഷ്കർഷിക്കുന്നത്. എന്നാൽ പലയിടത്തും ഇനിയും 6 വരി പോലുമായിട്ടില്ല. ചിലയിടത്ത് 4 വരിപ്പാത പോലും വന്നിട്ടില്ല എന്നതാണ് സത്യം. അതായത് കൊച്ചിയിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും.
എങ്കിലും നിലവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ജംഗ്ഷനിലെ കൊടുംകുരുക്കാണ് ഇന്ന് ഉദ്ഘാടനം കഴിഞ്ഞ രണ്ട് മേൽപ്പാലങ്ങളും കൂടി അഴിച്ചെടുക്കുന്നത്. മെട്രോ പാലത്തിന് താഴെ വൈറ്റില ജംഗ്ഷന് മുകളിലായി അപ്രോച്ച് റോഡ് അടക്കം 717 മീറ്റർ നീളത്തിലാണ് വൈറ്റില മേൽപ്പാലം പണിഞ്ഞിരിക്കുന്നത്. ചെലവ് 86 കോടി രൂപ. പണി തുടങ്ങിയത് 2017 ഡിസംബർ 11 ന്.
കൊച്ചി - ധനുഷ്കോടി ദേശീയപാതയ്ക്ക് മുകളിലൂടെ അപ്രോച്ച് റോഡ് അടക്കം 701 മീറ്റർ നീളത്തിലാണ് കുണ്ടന്നൂർ മേൽപ്പാലം. 2018 മാർച്ചിൽ ആരംഭിച്ച കുണ്ടന്നൂര്‍ പാലത്തിന്‍റെ പണി പൂര്‍ത്തിയാക്കിയപ്പോള്‍ ചിലവ് 83 കോടി രൂപ.