കാട്ടാനകളുടെ കാടിറക്കം; കുടിയിറക്ക് ഭീഷണിയില്‍ നിലമ്പൂരിലെ മലയോര കര്‍ഷകര്‍
മസിനഗുഡിയിൽ ജനവാസ മേഖലയിലെത്തിയ ആനയെ തീപന്തമെറിഞ്ഞ് കൊന്ന വാർത്തകൾ നിറഞ്ഞ് നിൽക്കുന്ന സമയത്തും നിലമ്പൂര്‍ മേഖലയില്‍ കാട്ടാനകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമില്ലാതെ പോകുന്നു. പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യുന്ന കർഷകരുടെ സ്വപ്നങ്ങൾ മാത്രമല്ല ജീവിതോപാധി തന്നെയാണ് കാടിറങ്ങുന്ന മൃഗങ്ങള്‍ നശിപ്പിക്കുന്നത്. കാടിറങ്ങി വരുന്ന ആനകൾ കൃഷി നാശം വരുത്തുന്നതിനൊപ്പം മനുഷ്യന്‍റെ ജീവനും അപകടത്തിലാക്കുന്ന പ്രവണതയും അടുത്തകാലത്തായി കൂടുതലാണ്. കർഷകർ രേഖാമൂലം പരാതി നല്‍കിയിട്ടും അധികൃതർ അനങ്ങാപറ തുടരുകയാണ്.
കൃഷിയിടത്തിൽ ആന ചരിഞ്ഞാൽ നിയമക്കുരുക്കിൽപ്പെടുന്നത് കർഷകരാണ്. ജനുവരി മൂന്നിനാണ് കരുളായി മൈലമ്പാറ പനിച്ചോലയിൽ സ്വകാര്യ കൃഷിയിടത്തിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ പാട്ട കർഷകനുൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് വന്യജീവി സംരക്ഷണ നിയമ പ്രകാരം വനം വകുപ്പ് കേസെടുത്തത്. വൈദ്യുതി ഷോക്കേറ്റാണ് ആന ചെരിഞ്ഞതെന്ന പോസ്റ്റ്മോട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ കൃഷിക്ക് വെള്ളമെത്തിക്കാനുള്ള മോട്ടർ പ്രവർത്തിപ്പിക്കാൻ കെഎസ്ഇബി വകുപ്പിന്‍റെ അനുമതിയോടെ എടുത്ത വൈദ്യുതി കേബിൾ മാത്രമാണ് സ്ഥലത്തുള്ളത്. ആനകളെ തടയാൻ അനധികൃത വൈദ്യുതി വേലിയോ മറ്റ് സംവിധാനങ്ങളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. സമീപത്തെ പാട്ടകർഷകന്‍റെ അഞ്ഞൂറിലേറെ വാഴകളാണ് അന്ന് കാട്ടാനകൾ നശിപ്പിച്ചത്. ലോണെടുത്തും കടം വാങ്ങിയും കൃഷി ചെയ്യുന്ന കര്‍ഷകരുടെ നഷ്ടം കാണാന്‍ പോലും വനം വകുപ്പ് തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മരണക്കണക്കുകൾ
കഴിഞ്ഞ മാസമാണ് കരുളായി വനത്തോട് ചേർന്ന് പുഴയോരത്ത് യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. 2019 ൽ കരുളായി റൈഞ്ചിൽ ഉൾപ്പെടുന്ന മൂത്തേടം വട്ടപ്പാടത്ത് സ്വകാര്യ തോട്ടം നോട്ടക്കാരനെ ആന ചവിട്ടി കൊല്ലുകയും ചെയ്തിരുന്നു. ഇവരുൾപ്പെടെ അമ്പതോളം മനുഷ്യ ജീവനുകളാണ് പത്ത് വർഷത്തിനിടെ മലയോരത്തിന് മാത്രം നഷ്ടമായത്. ഈ ഭാഗങ്ങളില്‍ വന്യമൃഗങ്ങള്‍ കൃഷി നാശിപ്പുക്കുന്നതും വ്യാപകമാണ്. ഹെക്ടർ കണക്കിന് കൃഷിയാണ് ഓരോ വർഷവും കാട്ടാനകൾ നശിപ്പിക്കുന്നത്. നഷ്ടപരിഹാര തുക അൽപാൽപമായി വർദ്ധിപ്പിച്ചെങ്കിലും കർഷകര്‍ക്കുണ്ടാകുന്ന സാമ്പത്തിക തകർച്ചക്ക് ഇത് പരിഹാരാമാവുന്നില്ല.
ആനകളുടെ എണ്ണത്തിൽ 15 ശതമാനത്തിലേറെ വർദ്ധനവ്
നിലമ്പൂർ സൗത്ത്, നോർത്ത് ഡിവിഷനുകളും സൈലന്‍റ്‍വാലി കരുതൽ മേഖലയും ഉൾപ്പെടുന്നതാണ് മലപ്പുറം ജില്ലയിലെ വനമേഖല. വടക്ക് 440 ഉം തെക്ക് 320 ചതുരശ്ര കിലോമീറ്ററാണ് വനപ്രദേശം. ഏഷ്യൻ ആനകളുടെ ഏറ്റവും വലിയ ആവാസ വ്യവസ്ഥയെന്നറിയപ്പെടുന്ന നീലഗിരി ബയോസ്ഫിയറിലാണ് ഈ സംരക്ഷിത വനമേഖലകൾ ഉൾപ്പെടുന്നത്. കേരളത്തിന് പുറമെ തമിഴ്നാടും കർണാടകയും അതിർത്തി പങ്കിടുന്ന വനമേഖലയെന്ന പ്രത്യേകതയും നിലമ്പൂരിനുണ്ട്. രണ്ട് സംസ്ഥാനാതിര്‍ത്തികളിലുള്ള പ്രദേശമായതിനാല്‍ നിരവധി ആനത്താരകളുള്ള പ്രദേശം കൂടിയാണിവിടം. ഏറ്റവും ഒടുവിലായി വന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം നിലമ്പൂർ കാട്ടിലെ ആനകളുടെ എണ്ണത്തിൽ 15 ശതമാനത്തിലേറെ വർദ്ധനവുണ്ടായതായി പറയുന്നു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക)
കുടിയിറക്കത്തിനൊരുങ്ങി ഗ്രാമീണർ
കുടിയേറ്റ ഗ്രാമങ്ങളിലെ ആനപ്പേടിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അടുത്തകാലത്തായി വര്‍ദ്ധിച്ച നിരന്തര ആക്രമണം ഗ്രാമീണരെ ഒന്നടങ്കം കുടിയിറക്കത്തിന് പ്രേരിപ്പിക്കുകയാണ്.
സ്വന്തമായി ഭൂമിയില്ലാതെ പാട്ടഭൂമിയിൽ കൃഷി ചെയ്യുന്നവരാണ് മേഖലയിലെ കർഷകർ അധികവും. അതുക്കൊണ്ട് തന്നെ ദീർഘകാല വിളകൾക്ക് പകരം ഹൃസ്വക്കാല വിളകളാണ് ഇവർ ചെയ്യുന്നത്.
മണ്ണിന്‍റെ ഘടനയ്ക്കനുസരിച്ച് മാത്രം കൃഷിസാധ്യമായ ഒരു മേഖലകൂടിയാണ് നിലമ്പൂർ. അതിനാൽ കാട്ടാനയെ തടയുന്ന തരത്തില്‍ കൃഷിയുടെ തരം മാറ്റുക അത്ര എളുപ്പവുമല്ല. കാട്ടാനകള്‍ കൂട്ടത്തോടെ കാടിറങ്ങുന്നതോടെ ആ പ്രദേശത്തെ മൊത്തം കൃഷിയും നശിപ്പിക്കപ്പെടുന്ന പ്രവണതയേറുന്നു. അതോടൊപ്പം ജീവഭയവും കൂടുയാകുന്നതോടെ കര്‍ഷകര്‍ കുടിയിറക്ക് ഭീഷണിയിലാണ്. എടുക്കുന്ന പണത്തിന്‍റെ ലാഭം പോയിട്ട് മുതല് പോലും ലഭിക്കാതെ വന്‍സാമ്പത്തിക ബാധ്യതവരുന്ന അവസ്ഥയില്‍ മറ്റ് മാര്‍ഗ്ഗമില്ലെന്ന് കര്‍ഷകരും പറയുന്നു.
പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നില്ല
വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് തടയാനായി വിവിധ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തിയില്ലെത്തുന്നില്ലെന്നതാണ് സത്യം. അടഞ്ഞ ആനത്താരകൾ പുനസ്ഥാപിക്കുക, കാട്ടിൽ തന്നെ തീറ്റയും വെള്ളവും ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ നിർദേശങ്ങൾ വെളിച്ചം കാണുന്നില്ല.
കാട്ടിൽ മുളം കാടുകളും ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുകയെന്ന പരിഹാരമാർഗ്ഗവും അവഗണിക്കപ്പെട്ടുകയാണ്. ജനവാസ കേന്ദ്രത്തിലേക്കിറങ്ങുന്ന കാട്ടാനകളെ തുരത്താൻ നിലമ്പൂർ നോർത്ത് ഡിവിഷനിൽ രണ്ട് റാപ്പിഡ് ആക്ഷൻ ടീമും സൗത്ത് ഡിവിഷനിൽ എലിഫെന്‍റ് സ്‌ക്വാഡും രൂപീകരിച്ചിരുന്നെങ്കിലും ഇവയുടെ പ്രവര്‍ത്തവനും ഫലപ്രദമല്ല. വന്യ മൃഗങ്ങളെ തടയാൻ നിരവധി പദ്ധതികൾ വനം വകുപ്പ് പ്രഖ്യാപിക്കുമ്പോഴും കര്‍ഷകരെ സംമ്പന്ധിച്ച് ജീവനും കൃഷിയും തുലാസിലാണ്.
ഗ്രാമത്തില്‍ മാത്രമല്ല നഗരത്തിലും കാട്ടാനക്കൂട്ടം
ഈ മാസം 17 നാണ് നിലമ്പൂർ നഗരത്തില്‍ കാട്ടാനയിറങ്ങിയത്. കാട്ടാനകളുടെ ആക്രമണത്തിൽ അന്ന് ഒരു യുവാവിന് പരിക്കേറ്റിരുന്നു. വനംവകുപ്പ് കാര്യാലയത്തിന്‍റെയും സ്വകാര്യ കെട്ടിടങ്ങളുടെയും മതിലുകളും നിർത്തിയിട്ടിരുന്ന വാഹനങ്ങളും തകർത്ത ആനയെ അവസാനം കാട്ടിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു.
വനം വകുപ്പ് നടപടി തുടങ്ങിയത് കഴിഞ്ഞ ദിവസം
ജനവാസ മേഖലകളിലെത്തുന്ന കാട്ടാനകളെ ഉൾകാടുകളിലേക്ക് തിരിച്ചയക്കാൻ വനം വകുപ്പ് നടപടി തുടങ്ങിയത് കഴിഞ്ഞ ദിവസം മാത്രമാണ്. വനം ദ്രുതകർമ്മ സേനയുടെ നേതൃത്വത്തിൽ 41 അംഗ സംഘം വനമേഖലയിൽ കാട്ടാനകൾ തമ്പടിച്ചിരിക്കുന്ന സ്ഥലങ്ങൾ ഡ്രോൺ ഉപയോഗിച്ച് നീരിക്ഷണം നടത്തിയിരുന്നു. എന്നാൽ ആനയെ കണ്ടെത്താനായിരുന്നില്ല.
എടവണ്ണ റെയ്ഞ്ചിലെ എടക്കോട് , അകമ്പാടം വനം സ്റ്റേഷനുകളിലെ ജീവനക്കാർ, നിലമ്പൂർ റെയ്ഞ്ചിലെ പനയം കോട്ഔട്ട് പോസ്റ്റിലെ വനം ജീവനക്കാർ, ഇ ആർ എഫിന്‍റെ നിലമ്പൂർ, തിരൂർ യൂണിറ്റുകളിലെ അംഗങ്ങൾ വനം വകുപ്പിൽ സുരക്ഷാ ചുമതലയുള്ള 4 പൊലീസുകാർ, ആർ ആർ ടിയിലെ 7 അംഗങ്ങൾ ഉൾപ്പെടെ 41 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
കൂനിൻമേൽക്കുരുവായി കൊലയാളി കൊമ്പനും
തമിഴ്നാട് വനമേഖലയിൽ നിന്ന് കേരളത്തിന്‍റെ വനമേഖലയിലേക്ക് അപകടകാരിയായ കൊമ്പനെത്തിയിട്ട് ദിവസങ്ങളായി. നീലഗിരിയിലെ ചേരമ്പാടിയിൽ മൂന്ന് പേരെ കൊന്ന കൊമ്പനാനയെ പിടികൂടാൻ തമിഴ്നാട് ദൗത്യസംഘം ശ്രമിക്കുന്നതിനിടെയാണ് ഇവന്‍ കേരളത്തിന്‍റെ വനമേഖലയിലെത്തിയത്. ഇനിയും ആനയെ കണ്ടെത്താനോ തളക്കാനോ സാധിച്ചിട്ടില്ല.
തമിഴ്നാട് വനപാലക സംഘം മുണ്ടേരി വനത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വിവരങ്ങൾ ലഭ്യമായിട്ടില്ല. തമിഴ്നാട് വനാതിർത്തിയിൽ വിവിധയിടങ്ങളിൽ നീരിക്ഷണ കാമറകൾ നേരത്തെ സ്ഥാപിച്ചിട്ടുണ്ട്. ചേരമ്പാടി ഗ്ളെൻട്രാക്ക് വഴി നിലമ്പൂർ വനമേഖലയിലെ നോർത്ത് ഡിവിഷൻ പരിധിയിലെ മുണ്ടേരി വനത്തിലേക്കാണ് ആന കടന്നത്. മുണ്ടേരി ഉൾവനത്തിലുള്ള കുമ്പളപ്പാറ ആദിവാസി കോളനിയോട് ചേർന്നുള്ള വനമേഖലയിലാണ് ഇപ്പോൾ ആനയുള്ളത്. ആനയെ തിരയാൻ ഡ്രോൺ അടക്കമുള്ള സംവിധാനം ഉപയോഗിച്ചിരുന്നു.
പക്ഷേ വിവരങ്ങളൊന്നും ലഭിച്ചില്ല. ഒരുതവണ ആനയെ കണ്ടെത്തിയെങ്കിലും മയക്ക് വെടിവയ്ക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് വനപാലക സംഘം പിന്‍മാറി. തമിഴ്നാട് വനമേഖലയിൽ നിന്നെത്തിയ കൊലയാളി കൊമ്പൻ മുണ്ടേരി മേഖലയിലും അക്രമണം നടത്തിയിരുന്നു. കുമ്പളപ്പാറ കോളനിയിലെ മൂന്ന് താൽക്കാലിക ഷെഡുകൾ രണ്ടാഴ്ച മുമ്പ് കൊമ്പൻ തകർത്തു. ആദിവാസി കോളനിക്കാരും കൊമ്പനെ ഭയന്നാണ് കഴിയുന്നത്.