മഴക്കാലത്തും നാട്ടിലേക്ക് ഇറങ്ങി കാട്ടാനക്കൂട്ടം; ഭയപ്പാടില്‍ ജനം
കുട്ടികളുമായി ഒഴിവ് ദിവസം ആഘോഷിക്കാനെത്തിയ ചെറിയൊരു കൂട്ടുകുടുംബമായിരുന്നു അത്. കളിച്ചും ചിരിച്ചും വെള്ളം തെറിപ്പിച്ചും അവര്‍ പുഴയില്‍ ആറാടിയപ്പോള്‍, കരയില്‍ ഭയം കലര്‍ന്ന അത്ഭുതത്തോടെ ജനം നോക്കിനിന്നു. അതെ, കോതമംഗലം കുട്ടമ്പുഴയില്‍ കഴിഞ്ഞ ദിവസം ഇറങ്ങിയത് ഒരു കൂട്ടം കാട്ടാനകളാണ് നാട്ടുകാരുടെ നെഞ്ചില്‍ തീ കോറിയിട്ട് കാടുകയറിയത്. കാണാം ആ കാഴ്ചകള്‍
ആദ്യ കാഴ്ചയില്‍ അവര്‍ക്ക് കൗതുകമായിരുന്നു. ഒന്നിന് പുറകേ ഒന്നായി കുട്ടികളോടൊപ്പം അവര്‍ പുഴയിലേക്കിറങ്ങി.
പെരിയാറിൽ നീന്തി തുടിച്ചും, കളിച്ചും കുട്ടിയാനകളടക്കമുള്ള കാട്ടാന സംഘം ആഘോഷിച്ചപ്പോള്‍ ഇക്കരയില്‍ ജനം ഭയാശങ്കകളോടെ നോക്കിനിന്നു.
മഴക്കാലം തുടങ്ങിയപ്പോള്‍ തന്നെ കാട്ടനകളെത്തിത്തുടങ്ങിയാല്‍ വേനല്‍ക്കാലമായാല്‍ എന്തായിരിക്കുമെന്നാണ് ഇപ്പോള്‍ നാട്ടുകാരുടെ ഭയാശങ്കയ്ക്ക് അടിസ്ഥാനം.
ഒഴിവു ദിവസം ആഘോഷിക്കാൻ എത്തിയ വിനോദ സഞ്ചാരികളെ പോലെയാണ് പെരിയാറില്‍ നീരാടിയതെന്ന് കണ്ടുനിന്നവര്‍ പറയുന്നു.
കൂട്ടത്തിൽ കുറച്ചു കുട്ടി കുറുമ്പന്മാരുണ്ടായതിനാല്‍ ആഘോഷത്തോടെയായിരുന്നു ആന സംഘം പെരിയാരില്‍ നീന്തിത്തുടിച്ചത്.
ആദ്യം പുഴയിലെ തണുത്ത വെള്ളം കുടിച്ച് ദാഹമകറ്റി. പിന്നെ പുഴക്കരയിൽ കണ്ട ഈറ്റകൾ വേണ്ടുവോളം ഒടിച്ചു തിന്നു.
ഒടുവിൽ പെരിയാറിൽ വിശദമായ കുളി കൂടി പാസാക്കിയാക്കി കാട്ടാനക്കൂട്ടം തിരികെ കാടു കയറിയത്.
ആനക്കൂട്ടത്തിന്‍റെ ആനന്ദം കണ്ടുനിന്നവര്‍ക്കെല്ലാം ഇഷ്ടമായി.
പക്ഷേ, മഴക്കാലത്ത് കാടിറങ്ങിയ ആന വേനക്കാലത്ത് ഗ്രാമത്തില്‍ തന്നെയായിരിക്കുമോയെന്ന ഭയം നാട്ടുകാരുടെ മുഖത്ത് ഉണ്ടായിരുന്നു.
കുട്ടമ്പുഴ ടൗണിലെ പഞ്ചായത്ത് ഓഫീസിനടുത്തായിരുന്നു പത്തോളം കാട്ടാനകൾ എത്തിയത്.
ആനകളുടെ കളികൾ കാണാൻ രസമാണെങ്കിലും, ടൗണിൽ നിന്ന് 100 മീറ്റർ പോലും ദൂരം ഇല്ലാത്ത ഇടം വരെ വന്ന ആനകൾ ടൗണിലേക്ക് എത്തുമോ എന്ന ആശങ്കയും നാട്ടുകാർ മറച്ചുവെച്ചില്ല.
ജനവാസ മേഖലകളിലേക്ക് കാട്ടാനക്കൂട്ടം വരുന്നത് തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.