കടം വാങ്ങിയവര്‍, എഴുതിത്തള്ളിയ കടങ്ങള്‍; അറിയാം ചിലരെ
മഹാമാരിയില്‍പ്പെട്ട് ലോകത്തോടൊപ്പം ഇന്ത്യയും ഏതാണ്ട് നിശ്ചലമായിരിക്കുകയാണ്. വ്യാപാരം, വ്യവസായം, ഗതാഗതം എന്നിങ്ങനെ സമസ്ത മേഖലകളും നിശ്ചലമായിരിക്കുന്നു. ജനങ്ങളുടെയും സര്‍ക്കാറിന്‍റെയും വരുമാനം കുത്തനെ കുറഞ്ഞു. ഇന്ത്യയെ പോലൊരു മൂന്നാംലോക രാജ്യത്തെ, സര്‍ക്കാര്‍ വരുമാനത്തിലുണ്ടായ കുത്തനെയുള്ള ഇടിവ് ഏങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. കൊറോണാ വൈറസിനെതിരേയുള്ള പോരാട്ടം വിജയിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക വസ്ത്രങ്ങളും മാസ്കും, രോഗികള്‍ക്കായി വെറ്റിലേറ്ററുകളും മറ്റ് പരിശോധനാ സാമഗ്രികളും വാങ്ങാന്‍ തന്നെ കോടികളാണ് ചെലവ്. വരുമാനനഷ്ടത്തിനിടെ ചെലവ് വര്‍ദ്ധിക്കുന്നത് രാജ്യത്തിന്‍റെ വളര്‍ച്ചയെ ബാധിക്കും. പ്രത്യേകിച്ചും, കൊവിഡ് 19 വൈറസിനെ പോലുള്ള മഹാമാരിയുടെ രോഗവ്യാപന സമയത്ത്.
രോഗ വ്യാപനത്തിന് മുമ്പ് തന്നെ വിവിധ ലോകബാങ്കുകളില്‍ വിവിധ വായ്പയ്ക്കായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഇന്ത്യ. ഇതിനിടെയാണ് സാകേത് ഗോഖലെ എന്ന വിവരാവകാശപ്രവര്‍ത്തകന്‍റെ അപേക്ഷയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മറുപടി നല്‍കിയത്. രാജ്യത്ത് എഴുതിത്തള്ളിയ വായ്പകളുടെ കണക്കാണ് സാകേത് ഗോഖലെ ആവശ്യപ്പെട്ടത്. 2019 സെപ്തംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം വായ്പ തിരികെ അടയ്ക്കാതെ കിട്ടാകടമായി കിടന്നിരുന്ന 68,607 കോടി രൂപയുടെ വായ്പ എഴുതി തള്ളിയെന്നായിരുന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മറുപടി.
ആര്‍ബിഐയുടെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ അഭയ് കുമാറാണ് വായ്പയെടുത്ത അന്‍പത് പേരുടെയായി 68,607 കോടി രൂപ എഴുതി തള്ളിയ കാര്യം വിശദമാക്കിയത്. വിജയ് മല്യയും മെഹുൽ ചോക്സിയും അടക്കമുള്ളവരുടെ വായ്പയാണ് എഴുതി തള്ളിയത്. വായ്പ എഴുതി തള്ളുന്നത് സംബന്ധിച്ച് ഫെബ്രുവരി 16 ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക്, ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും മറുപടി നല്‍കിയിരുന്നില്ല. സര്‍ക്കാര്‍ മറച്ചുവച്ച വിവരമാണ് ഇപ്പോള്‍ വിവരാവകാശ രേഖയിലൂടെ വെളിച്ചം കണ്ടത്.
മെഹുൽ ചോക്സി
ഇന്ത്യയില്‍ ഏറ്റവും കൂടുതൽ കിട്ടാക്കടം എഴുതിത്തള്ളിയത് മെഹുൽ ചോക്സിയുടേതാണ്. ചോക്സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്‍റെ 5,492 കോടി രൂപയുടെ കടമാണ് എഴുതിത്തള്ളിയത്. ഗീതാഞ്ജലിയുടെ ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡിന് 1,447 കോടിയും നക്ഷത്ര ബ്രാന്‍ഡ്സ് ലിമിറ്റഡിന് 1,190 കോടി രൂപയുമാണ് കടം.
ആന്‍റിഗ്വയിലും ബാർബുഡയിലും താമസിക്കുന്ന, ഇന്ത്യൻ വംശജനായ രത്ന വ്യവസായിയാണ് മെഹുൽ ചോക്സി. കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നിവയാണ് മെഹുൽ ചോക്സിയക്കും മരുമകന്‍ നീരവ് മോദിയ്ക്കും എതിരെ ചുമത്തിയിട്ടുളള കുറ്റങ്ങൾ. ' മെഹുല്‍ ചോംസ്കി സാമ്പത്തീക തട്ടിപ്പ് നടത്തിയതായി ഇന്ത്യ വിവരം നല്‍കിയെന്നും രാജ്യത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം ചോംസ്കിയെ ഇന്ത്യയിലേക്ക് തിരികെ അയക്കുമെന്നും ' ആന്‍റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൌണ്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പറഞ്ഞിരുന്നു.
സന്ദീപ് ഝുഝുൻവാല
റിസർവ് ബാങ്ക് പുറത്തുവിട്ട പട്ടികയിൽ രണ്ടാമതുള്ള ആർഇഐ അഗ്രോ ലിമിറ്റഡിന്‍റെ 4,314 കോടി രൂപയുടെ കടമാണ് ഇന്ത്യന്‍ ബാങ്കുകള്‍ എഴുതിത്തള്ളിയത്. ഇതിന്‍റെ ഡയറക്ടർമാരായ സന്ദീപ് ഝുഝുൻവാലയും സഞ്ജയ് ഝുഝുൻവാലയും ഒരു വർഷമായി എൻഫോഴ്സമെന്‍റെ ഡയറക്ടറേറ്റിന്‍റെ (ഇഡി) നിരീക്ഷണത്തിലായിരുന്നു.
വിജയ് മല്യ
എഴുതി തള്ളിയ കിട്ടാക്കടത്തിന്‍റെ കാര്യത്തിൽ ഒൻപതാം സ്ഥാനമാണ് വിജയ് മല്യക്കുളളത്. വിജയ് മല്യ വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുണ്ടായിരുന്ന 1,962 കോടി രൂപയുടെ കിട്ടാക്കടമാണ് ബാങ്കുകൾ എഴുതിത്തള്ളിയത്. മല്യയുടെ കിങ്ഫിഷർ എയർലൈനിന്‍റെ പേരിലുളള തുകയാണ് ഇങ്ങനെ എഴുതിത്തള്ളിയത്. നിലവിൽ യുകെയിൽ ഒളിവിൽ കഴിയുന്ന വിജയ് മല്യയെ രാജ്യത്തെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. 17 ഇന്ത്യൻ ബാങ്കുകൾക്ക് 9,000 കോടി രൂപ വായ്പാ കുടിശ്ശികയുള്ള മല്യക്കെതിരെ രാജ്യത്ത് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ സാമ്പത്തീക കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
മുൻ രാജ്യസഭാ അംഗം കൂടിയായ മല്യ യുണൈറ്റഡ് സ്പിരിറ്റ്സിന്‍റെ മുൻ ചെയർമാനാണ്. നിലവിൽ യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പ് ചെയർമാനായി തുടരുന്നു. മുമ്പ്, സനോഫി ഇന്ത്യ, ബെയർ ക്രോപ് സയൻസ് എന്നിവയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മല്യയുടെ സ്വത്ത് വിറ്റ് പണം കണ്ടെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും പല സ്ഥാപനങ്ങളും ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വരാത്തത് വില്‍പനയെയും ബാധിച്ചു.
രാംദേവും ബാലകൃഷ്ണയും പിന്നെ പതഞ്ജലിയും
ബാബാ രാംദേവ്, അദ്ദേഹത്തിന്‍റെ സന്തത സഹചാരി ബാലകൃഷ്ണ എന്നിവരുടെ ഉടമസ്ഥതയിൽ ഇൻഡോറിൽ പ്രവർത്തിക്കുന്ന രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ 2,212 കോടി രൂപയുടെ വായ്പയാണ് ബാങ്കുകൾ എഴുതി തള്ളിയിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിലുളള പതഞ്ജലി ആയുർവേദയുടെ കീഴിലാണ് രുചി സോയയുടെ പ്രവർത്തനം. നേപ്പാളിൽ ജനിച്ച ഇന്ത്യൻ പൗരനായ ആചാര്യ ബാലകൃഷ്ണയാണ് പതഞ്ജലി ആയുർവേദിന്‍റെ ചെയർമാൻ.
പതഞ്ജലി ആയുർവേദ്, പതഞ്ജലി യോഗ്പീത്, ഭാരത് സ്വാഭിമാൻ ട്രസ്റ്റ് എന്നിവയുടെ സ്ഥാപകനാണ് ബാബാ രാംദേവ് എന്ന പേരിൽ അറിയപ്പെടുന്ന രാമകൃഷ്ണ യാദവ്. യോഗയുടെയും ആയുർവേദത്തിന്‍റെയും വ്യാപാര സാധ്യതകള്‍ ഇന്ത്യയില്‍ ഏറ്റവും നന്നായി ഉപയോഗിക്കുന്നത് രാംദേവ് സ്ഥാപിച്ച പതഞ്ജലി യോഗ്പീത് ആണ്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ പതഞ്ജലി യോഗ്പീതിന്‍റെ രണ്ട് കാമ്പസുകൾ പ്രവർത്തിക്കുന്നു.
വിക്രം കോത്താരി
റോട്ടോമാക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്‍റെ 2,850 കോടി രൂപയാണ് ഇന്ത്യന്‍ ബാങ്കുകള്‍ എഴുതിതള്ളിയത്. വിക്രം കോത്താരിയുടെ റോട്ടോമാക് റിസര്‍വ് ബാങ്ക് പുറത്ത് വിട്ട പട്ടികയിൽ നാലാമതാണ്. വിക്രമിനെയും മകൻ രാഹുൽ കോത്താരിയെയും ബാങ്ക് വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ജതിൻ മേത്ത
രത്നവ്യാപാരിയായ ജതിൻ മേത്ത വിവിധ ബാങ്കുകളില്‍ നിന്ന് എടുത്ത് തിരിച്ചടയ്ക്കാതിരുന്ന 4,076 കോടി രൂപയുടെ കുടിശ്ശികയാണ് ബാങ്കുകള്‍ എഴുതിതള്ളിയത്. ജതിൻ മേത്തയുടെ വിൻസോം ഡയമണ്ട്സ് ജ്വല്ലറിയുടെ പേരിലായിരുന്നു പണമിടപാട്. വിവിധ ബാങ്കുകളുടെ പരാതിയിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനാണ് മേത്തയ്ക്കെതിരെയുളള കേസ് അന്വേഷിക്കുന്നത്.