ഇന്നലെ രണ്ട് തവണയായി സ്വർണവില കുറഞ്ഞിരുന്നു. ഒറ്റ ദിവസംകൊണ്ട് സ്വർണത്തിന് 720 രൂപ കുറഞ്ഞത് ഉപഭോക്താക്കൾക്ക് ചെറുതല്ലാത്ത ആശ്വാസം നൽകിയിരുന്നു. ഇന്ന് വീണ്ടും സ്വർണവില 95,000 കടന്നു. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. 640 രൂപയാണ് പവന് ഉയർന്നത്. ഇതോടെ ഒരു ദിവസത്തിന് ശേഷം വീണ്ടും സ്വർണവില 95,000 കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 95,560 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.

ഇന്നലെ രണ്ട് തവണയായി സ്വർണവില കുറഞ്ഞിരുന്നു. രാവിലെ 240 രൂപയാണ് പവന് കുറഞ്ഞത്. ഉച്ചയ്ക്ക് 480 രൂപയും കുറഞ്ഞതോടെ വില 95,000 ത്തിന് താഴേക്കെത്തി. ഒറ്റ ദിവസംകൊണ്ട് സ്വർണത്തിന് 720 രൂപ കുറഞ്ഞത് ഉപഭോക്താക്കൾക്ക് ചെറുതല്ലാത്ത ആശ്വാസം നൽകിയിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹം അടുത്ത രണ്ട് മാസങ്ങളിൽ നടക്കും എന്നിരിക്കെ സ്വര്ണവില 95,000 ത്തിന് മുകളിൽ തുടരുന്നത് വിവാഹ വിപണിയെ ആശങ്കലാഴ്ത്തുന്നുണ്ട്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

ഇന്നത്തെ വില വിവരങ്ങൾ

ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11945 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9825 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7650 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4935 രൂപയാണ്. സ്വർണ്ണത്തേക്കാൾ വെള്ളി ആഭരണങ്ങൾക്ക് പ്രചാരമുള്ള പ്രദേശങ്ങളിൽ വെള്ളിയുടെ ഡിമാൻ‍ഡ് വൻതോതിൽ കൂടിയിട്ടുണ്ട്. ഒരു ​ഗ്രാം വെള്ളിയുടെ വില ഇന്ന് 195 രൂപയായി.