ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ എൽഇഡി ബൾബ് അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ വെച്ച് പുറത്തെടുത്തു.
അഹമ്മദാബാദ്: ഒമ്പത് മാസം പ്രായമുള്ള ഒരു കുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ എൽഇഡി ബൾബ് പുറത്തെടുത്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. കളിപ്പാട്ട ഫോണിൽ ഉണ്ടായിരുന്ന എൽഇഡി ബൾബ് ആണ് കുഞ്ഞ് വിഴുങ്ങിയത്. രണ്ടാഴ്ച തുടർച്ചയായി ചുമ മാറാത്തത് കൊണ്ടാണ് മുഹമ്മദ് എന്ന് പേരുള്ള കുട്ടിയെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുട്ടിയുടെ മാതാപിതാക്കൾ ആദ്യം ജുനാഗഡിലെ ഒരു ശിശുരോഗ വിദഗ്ദ്ധനെയാണ് കാണിച്ചത്. അദ്ദേഹം തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ആശുപത്രിയിലെ മെഡിക്കൽ പ്രൊഫഷണലുകൾ ബ്രോങ്കോസ്കോപ്പി നടത്തി മുഹമ്മദിന്റെ ശ്വാസനാളത്തിൽ നിന്ന് ബൾബ് നീക്കം ചെയ്തു. കുട്ടി ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും ഉടൻ ആശുപത്രി വിടുമെന്നും മെഡിക്കൽ സംഘം സ്ഥിരീകരിച്ചു.
കുട്ടികളിൽ അസാധാരണമായ ലക്ഷണങ്ങൾ കാണിക്കുമ്പോൾ, പ്രത്യേകിച്ച് എന്തെങ്കിലും വിഴുങ്ങിയത് സംശയം തോന്നിയാല്‍ ഉടനടി വൈദ്യസഹായം തേടണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മുഹമ്മദ് കളിപ്പാട്ട ഫോൺ ഉപയോഗിച്ച് കളിക്കുമ്പോളാണ് സംഭവം നടന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. എൽഇഡി ബൾബ് വേർപെട്ട് അബദ്ധത്തിൽ ഇത് വിഴുങ്ങുകയായിരുന്നു. ഇത് ചുമയ്ക്കും അസ്വസ്ഥതകൾക്കും കാരണമാവുകയായിരുന്നു.


