പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ മനുഷ്യരിൽ അന്ധതയ്ക്ക് കാരണമാകുന്ന പുതിയൊരു ഈച്ച വർഗത്തെ കണ്ടെത്തി
പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങിൽ പുതിയൊരു ഈച്ച വർഗത്തെ കണ്ടെത്തി. കടികിട്ടിയാൽ മനുഷ്യരില്‍ അന്ധതയ്ക്ക് വരെ കാരണമാകുന്ന പ്രത്യേകതരം ഈച്ച വർഗമാണ് ഇവയെന്നാണ് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പറയുന്നത്. 'ബ്ലാക്ക്' ഈച്ചകൾ എന്നാണ് ഇവയെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ വിശേഷിപ്പിക്കുന്നത്. 'പിപ്സ', 'പൊട്ടു' എന്നീ പേരുകളിലാണ് ഈ ഈച്ചകള്‍ അറിയപ്പെടുന്നത്. ഇവ മനുഷ്യരിൽ അന്ധത ഉണ്ടാക്കുന്ന ഓങ്കോസെർക്ക വോൾവുലസ് എന്നറിയപ്പെടുന്ന വൈറസുകളുടെ വാഹകരാണെന്നാണ് ഗവേഷകർ പറയുന്നത്. ഈ ഈച്ചകൾ മനുഷ്യരെ കടിച്ച് രക്തം കുടിച്ചാല്‍ ആ വ്യക്തികളുടെ കാഴ്ച നഷ്ടപ്പെടാൻ സാധ്യത കൂടുതലാണെന്നാണ് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനം പറയുന്നത്.
ലവ് ബേർഡ്സിനെ വളർത്തുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കണേ
ഡാർജിലിംഗ്, കലിംപോംഗ് ജില്ലകളിലെ എട്ട് പ്രദേശങ്ങളിൽ ശാസ്ത്രജ്ഞനായ ഡോ. അതാനു നാസ്കർ നടത്തിയ ഗവേഷണമാണ് ഈ ഈച്ച വർഗത്തെ കണ്ടെത്താൻ സഹായകമായത്. പഠനത്തിന്‍റെ ഭാഗമായി ഇവിടെ വെച്ച് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഗവേഷകർ ഡി എൻ എ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഈ ഡി എൻ എ ബാർകോഡ് ചെയ്താണ് ഈച്ചയെ തിരിച്ചറിഞ്ഞത്. നിലവിൽ ഈ ഈച്ചകൾ മൂലമുണ്ടാകുന്ന ഒരു രോഗവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും ഈ പ്രദേശങ്ങളിലെ ആളുകൾക്ക് അന്ധത വരാനുള്ള സാധ്യത ഇപ്പോഴും കൂടുതലാണെന്നാണ് സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യ ചൂണ്ടികാട്ടുന്നത്.
നദികളിൽ പ്രജനനം നടത്തുന്ന, രോഗബാധിതരായ ഈ കറുത്ത ഈച്ചകളുടെ ആവർത്തിച്ചുള്ള കടിയേല്‍ക്കുന്നതാണ് മനുഷ്യരില്‍ അന്ധതയ്ക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയും ചൂണ്ടികാട്ടിയിട്ടുണ്ട്. 'സിമുലിഡേ' കുടുംബത്തിൽപ്പെട്ട ഈ കറുത്ത ഈച്ചകൾ നന്നേ ചെറുതാണ്. അതുകൊണ്ട് തന്നെ നഗ്ന നേത്രങ്ങൾക്കൊണ്ട് ഇവയെ കാണാൻ കഴിയണമെന്നില്ല. ഒരാൾക്ക് കുത്തേറ്റു എന്ന് മനസ്സിലാകുന്നതിന് മുമ്പ് തന്നെ ഈച്ച രക്തം കുടിക്കുകയും സ്ഥലം വിടുകയും ചെയ്തിരിക്കുമെന്ന് സാരം. മനുഷ്യർക്ക് അന്ധത വരാനുള്ള സാധ്യത കണക്കിൽ എടുത്ത് 'ബ്ലാക്ക്' ഈച്ചകളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളും പ്രതിരോധമാർങ്ങളും മുന്നോട്ട് വയ്ക്കാനാകും ശാസ്ത്ര ലോകം ഇനി ശ്രദ്ധിക്കുക.
വീഡിയോ കാണാം

