രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം.
എബോള വൈറസ് ഭീതിയിൽ വീണ്ടും കോംഗോ. 246 പേർക്ക് രോഗം ബാധിച്ചിട്ടുള്ളതായി ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി. കോംഗോയിലെ പ്രവിശ്യയായ ഇറ്റൂരിയിൽ പുതിയ എബോള കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 246 സംശയാസ്പദമായ കേസുകളും 65 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

മോങ്‌വാലു, റുവാമ്പാറ ആരോഗ്യ മേഖലകളിലാണ് പ്രധാനമായും മരണങ്ങളും സംശയിക്കപ്പെടുന്ന കേസുകളും രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറഞ്ഞു. ലബോറട്ടറി സ്ഥിരീകരിച്ച കേസുകളിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംശയാസ്പദമായ കേസുകൾ ബുനിയയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിരീകരണം കാത്തിരിക്കുകയാണെന്ന് ഏജൻസി വ്യക്തമാക്കി.
എബോള വൈറസ് വളരെ പകർച്ചവ്യാധിയാണ്. ഛർദ്ദി, രക്തം, ശുക്ലം തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയും ഇത് പകരാം. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗംകാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ, അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്.
കോംഗോയിലെ അവസാന എബോള പൊട്ടിപ്പുറപ്പെടൽ 43 മരണങ്ങൾക്ക് ശേഷം അവസാനിച്ചതായി പ്രഖ്യാപിച്ചതിന് ഏകദേശം അഞ്ച് മാസത്തിന് ശേഷമാണ് ഏറ്റവും പുതിയ വ്യാപനം ഉണ്ടാകുന്നത്. 1976 ൽ കോംഗോയിൽ ആദ്യമായി എബോള പൊട്ടിപ്പുറപ്പെട്ടിരുന്നു. അതിന് ശേഷം രാജ്യത്ത് ഇത് 17-ാമത്തെ തവണയാണ് പുതിയ വ്യാപനം. 2018 മുതൽ 2020 വരെ കിഴക്കൻ കോംഗോയിൽ ഉണ്ടായ എബോള പൊട്ടിപ്പുറപ്പെടലിൽ 1,000-ത്തിലധികം പേർ മരിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.


