Asianet News MalayalamAsianet News Malayalam

'രോഗികള്‍ മരിക്കും...'; മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കരഞ്ഞുകൊണ്ട് ഡോക്ടര്‍

ഓക്‌സിജന്‍ ദൗര്‍ലഭ്യം എത്തരത്തിലാണ് രോഗികളെയും ആരോഗ്യപ്രവര്‍ത്തകരെയും ഒരുപോലെ പ്രശ്‌നത്തിലാക്കുന്നതെന്ന് മാധ്യമങ്ങളോട് വിശദീകരിക്കവേ ഡോ. സുനില്‍ സാഗര്‍ കരഞ്ഞുപോകുന്നതാണ് വീഡിയോയിലുള്ളത്. വളരെ സീനിയര്‍ ആയ ഒരു ഡോക്ടര്‍ തന്നെ ഇത്തരത്തില്‍ പ്രതികരിക്കുന്നത് സ്ഥിതിഗതികളുടെ ആക്കം വ്യക്തമാക്കുന്നതാണ്. എഎന്‍ഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്

delhi doctor breaks down before media as there is no oxygen left for patients
Author
Delhi, First Published Apr 22, 2021, 7:09 PM IST

കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് കടുന്ന പ്രതിസന്ധി നേരിടുകയാണ് ദില്ലിയിലെ ആശുപത്രികള്‍. ഈ ദുരവസ്ഥയുടെ നേര്‍ചിത്രമായി മാറുകയാണ് ദില്ലി ശാന്തിമുകുന്ദ് ആശുപത്രിയുടെ സിഇഒ ആയ ഡോ. സുനില്‍ സാഗറിന്റെ വീഡിയോ.

ഓക്‌സിജന്‍ ദൗര്‍ലഭ്യം എത്തരത്തിലാണ് രോഗികളെയും ആരോഗ്യപ്രവര്‍ത്തകരെയും ഒരുപോലെ പ്രശ്‌നത്തിലാക്കുന്നതെന്ന് മാധ്യമങ്ങളോട് വിശദീകരിക്കവേ ഡോ. സുനില്‍ സാഗര്‍ കരഞ്ഞുപോകുന്നതാണ് വീഡിയോയിലുള്ളത്. വളരെ സീനിയര്‍ ആയ ഒരു ഡോക്ടര്‍ തന്നെ ഇത്തരത്തില്‍ പ്രതികരിക്കുന്നത് സ്ഥിതിഗതികളുടെ ആക്കം വ്യക്തമാക്കുന്നതാണ്. എഎന്‍ഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 

'ഞങ്ങള്‍ ഡോക്ടര്‍മാരും ആശുപത്രികളുമെല്ലാം ആളുകള്‍ക്ക് ജീവിതം തിരിച്ചുനല്‍കേണ്ടവരാണ്. പക്ഷേ രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ പോലും നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍... എന്താണ് അവസ്ഥ..... രോഗികള്‍ മരിക്കും...'- വീഡിയോയില്‍ ഡോ. സുനില്‍ സാഗര്‍ കരഞ്ഞുകൊണ്ട് പറയുന്ന വാക്കുകളാണിത്. 

ബാക്കിയുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ നിലവില്‍ തങ്ങള്‍ ഐസിയു ബെഡുകളിലെ രോഗികള്‍ക്ക് നല്‍കിയിരിക്കുകയാണെന്നും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അതും തീരുമെന്നും അദ്ദേഹം പറയുന്നു. നൂറ്റിപ്പത്തോളം രോഗികള്‍ ഇപ്പോള്‍ ഓക്‌സിജന്‍ സഹായത്തോടെ ആശുപത്രിയില്‍ തുടരുന്നുണ്ട്. കൊവിഡ് ബാധിച്ചവര്‍ക്ക് പുറമെ അര്‍ബുദം, ഹൃദ്രോഗം എന്നിങ്ങനെയുള്ള ഗൗരവപരമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗികളും ഇക്കൂട്ടത്തിലുണ്ടെന്നും അദ്ദേഹം അറിയിക്കുന്നു. 

 


'ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന രോഗികളെയെല്ലാം ഡിസ്ചാര്‍ജ് ചെയ്യാന്‍ എല്ലാ ഡോക്ടര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്...'- ഡേ. സുനില്‍ സാഗര്‍ നിസഹായതയോടെ പറയുന്നു. 

നേരത്തേ വെന്റിലേറ്ററില്‍ കഴിയുന്ന അച്ഛന് ഓക്‌സിന്‍ ലഭ്യമാക്കാന്‍ ആരെങ്കിലും സഹായിക്കണമെന്ന ആവശ്യത്തോടെ അമ്പത്തിയൊന്നുകാരനായ ആഷിഷ് ഗോയല്‍ എന്നയാള്‍ തൊഴുകയ്യോടെ മാധ്യമങ്ങളെ കണ്ട സംഭവം ദില്ലിയിലെ സാഹചര്യങ്ങളുടെ തീവ്രത വ്യക്തമായി പുറത്തെത്തിച്ചിരുന്നു. പതിനഞ്ച് മിനുറ്റ് നേരത്തേക്ക് മാത്രമാണ് അച്ഛന് നല്‍കാന്‍ ഓക്‌സിജന്‍ ബാക്കിയുള്ളതെന്നും ആരെങ്കിലും സഹായിക്കണമെന്നുമായിരുന്നു ആഷിഷിന്റെ അഭ്യര്‍ത്ഥന. ഒരാള്‍ പോലും തന്നെ സഹായിക്കാനെത്തിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Also Read:- കൊവിഡ് 19; എങ്ങനെയാണ് പ്രോണിങ്ങ് രോഗിയ്ക്ക് ആശ്വാസം പകരുന്നത്, ഡോക്ടറുടെ കുറിപ്പ്...

ഇത്തരത്തില്‍ ദില്ലിയിലെ പല പ്രമുഖ ആശുപത്രികളില്‍ നിന്നും രോഗികളുടെ പ്രിയപ്പെട്ടവരുടെയും ബന്ധുക്കളുടെയും അഭ്യര്‍ത്ഥനകള്‍ പുറത്തുവരികയാണ്. കൊവിഡ് രണ്ടാം തരംഗം രാജ്യതലസ്ഥാനത്തെ തീര്‍ത്തും തകര്‍ത്തുവെന്ന് തന്നെയാണ് ഈ സംഭവങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്നത്. 

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി...

Follow Us:
Download App:
  • android
  • ios