സ്വയ ചികിത്സ അപകടം; മുറിവൈദ്യം ആളെ കൊല്ലുമെന്ന് കേട്ടിട്ടില്ലേ; ഡോക്ടർ പറയുന്നത്
കഴിഞ്ഞ ദിവസം സ്ട്രോക്ക് ബാധിതയായ ഒരു സ്ത്രീയെ കാണാനിടയായി. ഇത് എങ്ങനെ സംഭവിച്ചു എന്ന് അന്വേഷിച്ചപ്പോഴാണ് കഥ ചുരുളഴിയുന്നത്.
ഒരു തലവേദനയോ ജലദോഷമോ വന്നാൽ ഡോക്ടറെ കാണാതെ സ്വയ ചികിത്സ നടത്തുന്നവരാണ് ഇന്ന് അധികവും. മുറിവൈദ്യം ആളെ കൊല്ലുമെന്ന് കേട്ടിട്ടില്ലേ. തുടർച്ചയായി പനിയോ ചുമയോ അത് പോലെ നിന്നാൽ മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങുന്ന മരുന്ന് വാങ്ങി കഴിക്കാതെ ഒരു ഡോക്ടറെ കണ്ട് തന്നെ മരുന്ന് കഴിക്കുകയാണ് വേണ്ടത്. സ്വയ ചികിത്സ നടത്തിയാൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ഡോ. ഒ. ജി വിനോദ് പറയുന്നു.
ഡോ. വിനോദിന്റെ കുറിപ്പ് താഴേ ചേർക്കുന്നു...
കഴിഞ്ഞ ദിവസം സ്ട്രോക്ക് ബാധിതയായ ഒരു സ്ത്രീയെ കാണാനിടയായി. കുറച്ചു നാളായി ഇടതുവശം തളർന്നിട്ട് ..
ചികിത്സകൾ നടക്കുന്നു. കാഴ്ചയിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്ത ആരോഗ്യവതി. പ്രായമായ ഭർത്താവിനും പേരക്കുട്ടികൾക്കും താങ്ങായി മുത്തശ്ശി ജീവിതവും ആസ്വദിക്കേണ്ടവർ.
ഇത് എങ്ങനെ സംഭവിച്ചു എന്ന് അന്വേഷിച്ചപ്പോഴാണ് കഥ ചുരുളഴിയുന്നത്. സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ വീട്ടുകാർക്ക് വേണ്ടി എണ്ണയിട്ട യന്ത്രം പോലെ ഇതുവരെ ജീവിച്ച ശരാശരി മലയാളി വീട്ടമ്മ. ഇടയ്ക്ക് ചെറിയ തലവേദന വരും ഒരു വശം വരുന്നത് ചെന്നി കുത്തായും കഴുത്തിന് പുറകിലെ വേദന സ്പോൺ ടൈ ലൈറ്റിസായും. അവരും ബന്ധുക്കളും സ്വയം തീരുമാനിച്ചു .. വേദനസംഹാരികളും ലേപനങ്ങളും പൊടികൈകളും പറഞ്ഞു കൊടുക്കാൻ ഒട്ടനവധി പേരും..
നവ സാമൂഹിക മാധ്യമങ്ങളും .. വേദനക്ക് താല്കാലിക ആശ്വാസവുമുണ്ട് .. ഒരു ദിവസം വൈകീട്ട് കൈയ്ക്ക് ഒരു ബലക്കുറവും തരിപ്പും തോന്നി അതും സ്പോൺ ടൈ ലൈറ്റിസ് എന്ന് മുറി വൈദ്യന്മാരായ സഹജീവികൾ വിധിയെഴുതി .. സ്വയം കണ്ടെത്തിയ വേദന സംഹാരികൾ കഴിച്ച് വിശ്രമിക്കാൻ കിടന്ന അവർക്ക് ഒരുറക്കം കഴിഞ്ഞതോടെ ഇടതു കാലും കൈയ്യും തളർന്നു പോയി.
തലവേദന നിരന്തരം വന്നപ്പോൾ 10 മിനിറ്റ് നടന്നാൽ കാണാവുന്ന ദൂരത്തിലെ ഡോക്ടറെ കണ്ട് പരിശോധനക്ക് വിധേയയായെങ്കിൽ ഒരു ക്ലിനിക്കിൽ തന്നെ കണ്ടെത്താവുന്ന ബിപി അഥവാ ബ്ലഡ് പ്രഷർ ചുരുങ്ങിയ ചിലവിൽ മരുന്നും ആഹാരക്രമവും വ്യായാമവും ശീലിച്ചിരുന്നു എങ്കിൽ വർഷങ്ങളോളം ആരോഗ്യവതിയായി കഴിയേണ്ടവൾ ഒരു മുറിയിലേക്ക് ഒതുങ്ങേണ്ടി വന്നതിന് ഉത്തരവാദികളാര്?
തലവേദനയും കഴുത്തുവേദനയും എന്തിന് തലകറക്കം പോലും അത് "ചെവിയുടെ ബാലൻസിന്റെയാണ്" എന്ന് സ്വയം വിലയിരുത്തി അല്ലെങ്കിൽ ഡോക്ടർമാരല്ലാത്തവരുടെ ഡയഗണോസിസിന് വിധേയരായാൽ .. കൊടുക്കേണ്ടി വരുന്നത് സ്വന്തം ജീവിതവും ചിലപ്പോൾ ജീവനും ആണെന്ന് മറക്കാതിരിക്കുക.
ചികിത്സാരീതി ഏതുമാകട്ടെ അലോപ്പതിയോ, ഹോമിയോപ്പതിയോ, ആയുർവേദമോ ശരിയായ ചികിത്സാ യോഗ്യതയുള്ളതും നിങ്ങൾക്ക് അരികിലുള്ളതും ആയ ഒരു ചികിത്സകനെ കുടുംബ ഡോക്ടറായി കണ്ടെത്തുക .. ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹവുമായി ഫോണിലോ വാട്‌സാപ്പിലോ അല്ലാതെ നേരിൽ പോയി കണ്ടോ സംസാരിക്കുക. പരിശോധനക്ക് വിധേയരാകുക.
നമ്മൾ ഉപയോഗിക്കുന്ന വണ്ടികൾ സ്വയം നന്നാക്കുകയോ മെക്കാനിക്കല്ലാത്ത ബന്ധുക്കളെയോ സ്നേഹിതന്മാരെ കൊണ്ടോ നന്നാക്കിപ്പിക്കാതെ കൃത്യമായി നല്ല സർവീസ് സെന്ററിൽ കാണിച്ച് നല്ല സർവീസ് ഉറപ്പു വരുത്തുമ്പോൾ.. സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തിൽ ഇത്രമേൽ അലംഭാവം മലയാളികൾ കാണിക്കുന്നത് എന്തിനാണ് ..
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
മുറിവൈദ്യം ആളെക്കൊല്ലും
എന്ന പഴമൊഴികൾ കാലിക പ്രാധാന്യത്തോടെ ഇന്നും ഓർമിപ്പിക്കുകയാണ് മേൽ വിവരിച്ച മധ്യവയസ്സു കഴിഞ്ഞ വീട്ടമ്മയുടെ ദയനീയ ചിത്രം.
എഴുതിയത്:
ഡോ ഒ . ജി .വിനോദ്
കൊടുങ്ങല്ലൂർ
9846043244