കാൻസറെ... അങ്ങനെയങ്ങ് തകർക്കാമെന്ന് കരുതിയോ! നാലാം സ്റ്റേജും അതിജീവിച്ച് 'ചിൽ' ചെയ്യുന്ന സൂപ്പർ ഫാമിലി
സ്ഥിരം പുകവലിക്കാരനും മദ്യപാനിയുമായിരുന്നയാൾ ഒറ്റദിവസം കൊണ്ടത് വേണ്ടെന്ന് വെച്ചു. മരുന്നിനും ഡോക്ടർക്കുമൊപ്പം കട്ടയ്ക്ക് നിന്നു.
![raveendran fight against cancer fourth stage confidence makes impact btb raveendran fight against cancer fourth stage confidence makes impact btb](https://static-ai.asianetnews.com/images/01hns5praskx11nr9xbxwqxqm6/cancer-failed-_363x203xt.jpg)
കോഴിക്കോട്: ക്യാൻസറിന്‍റെ നാലാം ഘട്ടത്തെ അതിജീവിക്കുകയെന്നത് അത്രയെളുപ്പമല്ല. എന്നാൽ, ആത്മവിശ്വാസം കൈമുതലായുണ്ടെങ്കിൽ അതുറപ്പായും നടക്കുമെന്ന് പറയുക മാത്രമല്ല, നടത്തി കാട്ടിയിരിക്കുകയാണ് കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി രവീന്ദ്രൻ. രോഗമുക്തനായ ശേഷം രവീന്ദ്രനും അധ്യാപികയായ ഭാര്യ സിന്ധുവും പല നാടുകൾ ചുറ്റിക്കാണുന്ന തിരക്കിലാണ് ഇപ്പോള്‍.
സിന്ധു ടീച്ചറും ടീച്ചറുടെ രവിയേട്ടനും പത്ത് വർഷമായി ഫുൾ ജോളിയാണ്. യാത്രയോട് യാത്ര. ഈജിപ്ത്, അമേരിക്ക, ഇസ്രയേൽ... കൈവിട്ട് പോയെന്ന് കരുതിയ ജീവിതം തിരിച്ച് പിടിച്ചപ്പോൾ അതിനോട് വല്ലാത്ത കൊതിയാണ് രവീന്ദ്രന്. 2010ലാണ് മാനാഞ്ചിറ ടെലഫോൺ എക്സ്ചേഞ്ച് ജീവനക്കാരനായ രവീന്ദ്രന് ശ്വാസകോശത്തെ ബാധിക്കുന്ന അർബുദം തിരിച്ചറിയുന്നത്.
അപ്പോഴേക്കും ഏറെ വൈകിയിരുന്നു. പക്ഷേ, സിന്ധു ടീച്ചര്‍ നല്‍കിയ ധൈര്യം രവീന്ദ്രന് കൂട്ടായി. സ്ഥിരം പുകവലിക്കാരനും മദ്യപാനിയുമായിരുന്നയാൾ ഒറ്റദിവസം കൊണ്ടത് വേണ്ടെന്ന് വെച്ചു. മരുന്നിനും ഡോക്ടർക്കുമൊപ്പം കട്ടയ്ക്ക് നിന്നു. ഒടുവിൽ രോഗം തോറ്റു, രവീന്ദ്രനും സിന്ധു ടീച്ചറും തന്നെ ജയിച്ചു.
രണ്ട് പെൺകുട്ടികളുടെയും ജോലിയും കല്യാണവുമടക്കം ജീവിതത്തിലെ വലിയ ആശങ്കകളെല്ലാം നിറവേറ്റിയത് അസുഖം മാറിയ ശേഷമാണ്. അസുഖ ബാധിതരായി കീമോയുടെ വേദനയിൽ കഴിയുന്നവരോട് രണ്ടുപേർക്കും ഒന്നേ പറയാനുള്ളൂ, നല്ലതൊക്കെ ഇനി വരാനിരിക്കുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം