മസ്തിഷ്ക മരണം സംഭവിച്ച ഇരുപതുകാരൻ നാലുപേർക്ക് ജീവിതം നൽകി
കൊൽക്കത്ത മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റലിലെ രോഗിക്ക് ഹൃദയവും സ്വകാര്യ ആശുപത്രിയിലെ മറ്റൊരു രോഗിക്ക് കരളും നൽകിയതായി അധികൃതർ വ്യക്തമാക്കി.
കൊൽക്കത്ത: മസ്തിഷ്ക മരണം സംഭവിച്ച 20 കാരന്റെ അവയവങ്ങൾ നാല് പേർക്ക് പുതുജീവിതം നൽകിയതായി ആരോഗ്യവകുപ്പ് അധികൃതർ. നോർത്ത് 24 പർഗാനയിലെ കാഞ്ചരപാറയിൽ താമസിക്കുന്ന സുജയ് കർമകറിനാണ് തിങ്കളാഴ്ച രാവിലെ മസ്തിഷ്ക മരണം സംഭവിച്ചത്. തുടർന്ന് അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. കാഞ്ചരപാറ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ കർമക്കർ ജനുവരി 7 ന് ഹരിംഗട്ടയിലെ ഒരു പരീക്ഷാകേന്ദ്രത്തിലേക്ക് പോകുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു.
കൊൽക്കത്ത മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റലിലെ രോഗിക്ക് ഹൃദയവും സ്വകാര്യ ആശുപത്രിയിലെ മറ്റൊരു രോഗിക്ക് കരളും നൽകിയതായി അധികൃതർ വ്യക്തമാക്കി. എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് രോഗികൾക്കാണ് ഇയാളുടെ രണ്ട് വൃക്കകളും നൽകിയത്. കൊൽക്കത്ത ട്രാഫിക് പോലീസിന്റെ പ്രത്യേക ഇടപെടൽ മൂലമാണ് ഇയാളുടെ ഹൃദയവും കരളും സുഗമമായും വേഗത്തിലും മറ്റ് രോഗികളെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിലെത്തിച്ചത്.