ചൂണ്ടയുടെ നാര് തട്ടി കാല്‍ മുറിഞ്ഞു; ഇതുവരെ വേണ്ടിവന്നത് 55 സര്‍ജറി, കാല്‍ മുറിച്ചോളൂവെന്ന് അപേക്ഷ...
അപൂര്‍വമായതിനാല്‍ തന്നെ ഈ സംഭവം വാര്‍ത്താകോളങ്ങളിലെല്ലാം ഇടം നേടിയിരിക്കുകയാണ്. ഇങ്ങനെയാണിത് കൂടുതല്‍ പേര്‍ ഇപ്പോള്‍ അറിഞ്ഞുവരുന്നതും.
![woman needed 55 surgeries for a small injury and now she requests for amputation woman needed 55 surgeries for a small injury and now she requests for amputation](https://static-ai.asianetnews.com/images/01gewx61g0vrhrjw17qve644v1/fotojet--12-_363x203xt.jpg)
നിസാരമെന്ന് നാം ചിന്തിക്കുന്ന പല ആരോഗ്യപ്രശ്നങ്ങളും, അസുഖങ്ങളുമെല്ലാം പിന്നീട് വലിയ സങ്കീര്‍ണതകളിലേക്ക് നമ്മെ നയിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്, അല്ലേ? ചിലപ്പോഴെങ്കിലും അതിഭയങ്കര പ്രതസിന്ധിയിലേക്ക് വരെ ഇങ്ങനെ എത്താം. അത്തരത്തിലൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
അപൂര്‍വമായതിനാല്‍ തന്നെ ഈ സംഭവം വാര്‍ത്താകോളങ്ങളിലെല്ലാം ഇടം നേടിയിരിക്കുകയാണ്. ഇങ്ങനെയാണിത് കൂടുതല്‍ പേര്‍ ഇപ്പോള്‍ അറിഞ്ഞുവരുന്നതും.
നിസാരമായൊരു പരുക്ക്. അത് ഒടുവില്‍ കാല്‍ മുറിച്ചുമാറ്റേണ്ടുന്ന അവസ്ഥയിലേക്ക് വരെ ഒരു സ്ത്രീയെ എത്തിച്ചിരിക്കുകയാണ്. മീൻ പിടിക്കാനുപയോഗിക്കുന്ന ചൂണ്ടയുടെ നാര് തട്ടി ചെറുതായി ഒന്ന് പോറിയതാണത്രേ. ആരും ശ്രദ്ധിക്കാത്ത മുറിവ്. എന്നാലിത് പിന്നീട് കാലില്‍ പരക്കുന്ന അണുബാധയായി മാറുകയായിരുന്നു.
2019ലാണ് സംഭവത്തിന്‍റെ തുടക്കം. ഒരു വിനോദയാത്രയ്ക്കിടെ യുകെ സ്വദേശിനിയായ മിഷേല്‍ മില്‍ട്ടണ്‍ എന്ന സ്ത്രീ, കാല്‍ തെറ്റി പാറയിടുക്കിലേക്ക് വീഴുകയായിരുന്നു. ഇതിനിടെ ചൂണ്ടയുടെ നാര് തട്ടി വലതുതുടയില്‍ ചെറിയൊരു പോറല്‍ പറ്റി. അന്ന് അത് കാര്യമായി കരുതിയതേ ഇല്ല.
എന്നാല്‍ ദിവസങ്ങള്‍ക്കക് ആ പോറല്‍ പഴുത്ത് ചുറ്റിലേക്കും അണുബാധ പരന്ന അവസ്ഥയായി. കാലില്‍ നീരും വന്നു. ആശുപത്രിയില്‍ പോയി വിശദമായ പരിശോധന നടത്തിയപ്പോള്‍ മിഷേലിന് സംഭവിച്ച പരുക്ക്, ആന്‍റിബയോട്ടിക്കുകളോട് വേണ്ട വിധം പ്രതികരിക്കുന്നതല്ല എന്ന് വ്യക്തമായി. അതായത് മരുന്നുകള്‍ ഏല്‍ക്കാത്ത മുറിവ്.
അങ്ങനെ അണുബാധ അനിയന്ത്രിതമായതോടെ ആദ്യത്തെ സര്‍ജറി വേണ്ടി വന്നു. തുടയിലെ അണുബാധ വന്ന ഭാഗങ്ങള്‍ നീക്കം ചെയ്ത് അവിടെ പുതിയ തൊലി വച്ചുപിടിപ്പിച്ചു. എന്നാലിതുകൊണ്ടൊന്നും തീര്‍ന്നില്ല. അഞ്ച് വര്‍ഷമാകുന്നു ഇപ്പോള്‍. ഇതുവരേക്ക് ആകെ 55 ശസ്ത്രക്രിയകളാണ് ഇവര്‍ ചെയ്തത്. ഇപ്പോഴും അവസ്ഥ തൃപ്തികരമല്ല.
ഇപ്പോഴാകട്ടെ തന്‍റെ കാല്‍ മുറിച്ചുമാറ്റിക്കോളൂ എന്ന് അപേക്ഷിക്കുകയാണ് മിഷേല്‍. ഇനിയും ഇങ്ങനെ കഷ്ടപ്പെടുന്നതിനെക്കാള്‍ നല്ലത് കാലില്ലാതെ ജീവിക്കലാണ് എന്നാണിവര്‍ പറയുന്നത്. ആശുപത്രിയില്‍ തന്നെ ജീവിതം മുഴുവൻ ഹോമിക്കാൻ വയ്യ, ഇരിക്കാനോ കിടക്കാനോ നടക്കാനോ വയ്യാത്ത ഈ അവസ്ഥ സഹിക്കാൻ വയ്യ, വീട്ടുകാരെയോ കുട്ടികളെയോ നോക്കാൻ കഴിയാത്ത അവസ്ഥ വയ്യ- ഇതാണ് മിഷേല്‍ പറയുന്നത്. ഇനി ഇവരുടെ കാര്യത്തില്‍ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഇവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് മാത്രമേ അറിയൂ. ഏതായാലും അപൂര്‍വമായ കേസിന്‍റെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
Also Read:- പ്രസവം നിര്‍ത്താനുള്ള ലാപ്രോസ്കോപിക് സര്‍ജറി അത്ര 'കോംപ്ലിക്കേറ്റഡ്' ആണോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-