ദില്ലിയിലെ ഒരു സ്വകാര്യ സ്കൂളിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിനായി പ്രിൻസിപ്പാൾ 200 രൂപ അധികം ആവശ്യപ്പെട്ട സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി. എല്ലാ ഫീസും അടച്ചിട്ടും അധിക പണം ചോദിച്ചതിനെ തുടർന്നുണ്ടായ ചർച്ചകൾ, സ്വകാര്യ സ്കൂളുകൾ വിദ്യാഭ്യാസത്തെ കച്ചവടമാക്കുന്നു എന്ന ആരോപണത്തിന് ശക്തി പകർന്നു.

ദില്ലിയിലെ ഒരു സ്കൂളിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ വിദ്യാർത്ഥിയോട് പ്രിൻസിപ്പാൾ 200 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ട കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ സ്വകാര്യ സ്കൂളുകൾ അമിതമായി പണം തട്ടുന്നെന്ന് നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) നൽകുന്നതിന് സ്കൂൾ പ്രിൻസിപ്പൽ അധിക പണം ആവശ്യപ്പെട്ടതായി ആരോപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ടിസി വേണമെങ്കിൽ 200 രൂപ അടയ്ക്കണം
രമാനന്ദ് എന്ന് എക്സ് ഹാന്‍റിലിൽ നിന്നാണ് ഇതുസംബന്ധിച്ച് കുറിച്ചും ചിത്രങ്ങളും പങ്കുവയ്ക്കപ്പെട്ടത്. സ്കൂളിൽ കുടിശ്ശികയുള്ള എല്ലാ ഫീസുകളും അടച്ചതിന് ശേഷം മകന്‍റെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) വാങ്ങാൻ എത്തിയപ്പോൾ, സ്കൂളിലെ പ്രിൻസിപ്പാൾ ടിസി കൈമാറുന്നതിന് മുമ്പ് 200 രൂപ കൂടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവം ഓൺലൈനിൽ പങ്കുവെച്ചുകൊണ്ട് രമാനന്ദ് എഴുതി, "ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് 200 രൂപ? ഒരു പിതാവ് മകന്‍റെ ടിസി വാങ്ങാൻ ദില്ലിയിലെ ഒരു സ്വകാര്യ സ്കൂളിൽ പോയി, പക്ഷേ പ്രിൻസിപ്പൽ ആദ്യം 200 രൂപ ആവശ്യപ്പെട്ടു, അതിനുശേഷം മാത്രമേ നിങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കൂ. പണം നൽകിയ ശേഷം, എല്ലാ ഫീസും ഇതിനകം തീർന്നിരിക്കെ, ടിസിക്ക് എന്തിനാണ് അധിക തുക ഈടാക്കിയത്?" എന്നായിരുന്നു പിതാവിന്‍റെ ചോദ്യം. ഇതോടെ പ്രിൻസിപ്പാൾ പണം തിരികെ നൽകി. പക്ഷേ അപ്പോഴേക്കും തെളിവ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ ആളുകൾ ചോദിക്കുന്നു, ചില സ്വകാര്യ സ്കൂളുകൾ വിദ്യാഭ്യാസത്തിനുള്ള സ്ഥലത്തിനു പകരം പണമായി മാറുകയാണോ, ബിസിനസുകൾ ഉണ്ടാക്കുകയാണോ?"
വിദ്യാഭ്യാസവും കച്ചവടം
രമാനന്ദിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ നിരവധി പേർ സ്വകാര്യ സ്കൂൾ കൊള്ളയ്ക്കെതിരെ രംഗത്തെത്തി. പണമുണ്ടാക്കാനുള്ള സ്ഥാപനങ്ങളായി സ്കൂളുകൾ മാറിയെന്ന് നിരവധി പേരാണ് എഴുതിയത്. വിദ്യാഭ്യാസം ഇന്ന് ഒരു കച്ചവടം മാത്രമാണെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി. പ്രിൻസിപ്പാളിലും കൈക്കൂലി വാങ്ങാൻ ആഗ്രഹം കാണില്ലേയെന്നായിരുന്നു മറ്റ് ചിലരുടെ കളിയാക്കൽ. വിദ്യാഭ്യാസം ഒരു സേവനമായി കണ്ടിരുന്നത് പണ്ടാണെന്നും ഇന്ന് ഇന്ത്യയിൽ മറ്റെല്ലാറ്റിനെ പോലെ വിദ്യാഭ്യാസവും വെറും കച്ചവടമായി മാറിയെന്നും മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു.


