പാകിസ്ഥാനിലെ പോർട്ട് ഖാസിമിൽ നിന്നും എത്തിയ യൂറോപ്യൻ രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു കപ്പൽ കടലിൽ വെച്ച് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ഈ ഞെട്ടിക്കുന്ന മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്

കച്ച്: ഗുജറാത്ത് തീരത്തേക്ക് എത്തിയത് ആയിരം കോടി രൂപ വിലവരുന്ന കൊക്കെയ്ൻ. പാകിസ്ഥാൻ ബന്ധമുള്ള കപ്പലിൽ നിന്നാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സേനയും നൂറ് കിലോഗ്രാമിലധികം വരുന്ന ഈ വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്. ഇന്ത്യയുടെ പടിഞ്ഞാറൻ സമുദ്ര അതിർത്തിയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണിത്. പാകിസ്ഥാനിലെ പോർട്ട് ഖാസിമിൽ നിന്നും എത്തിയ യൂറോപ്യൻ രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു കപ്പൽ കടലിൽ വെച്ച് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ഈ ഞെട്ടിക്കുന്ന മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംയുക്തമായി നടത്തിയ ഈ ഓപ്പറേഷനിൽ കപ്പൽ വളഞ്ഞ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ലഹരിക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്നും, മയക്കുമരുന്ന് എത്തിക്കാൻ ലക്ഷ്യമിട്ട വഴികളും ഇതിന്റെ വിതരണ ശൃംഖലയും കേന്ദ്രീകരിച്ച് അന്വേഷണ ഏജൻസികൾ വിപുലമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്ത് കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ വലിയ കൊക്കെയ്ൻ വേട്ടയാണിത്. ഇതിന് മുൻപ് മേയ് 23ന് എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്നും മുംബൈ വിമാനത്താവളത്തിൽ എത്തിയ ഒരു ദമ്പതികളെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കൊക്കെയ്ൻ അടങ്ങിയ ഗുളികകൾ വിഴുങ്ങിയതായി സമ്മതിക്കുകയും ഇവരുടെ ശരീരത്തിൽ നിന്നും 1.40 കിലോഗ്രാം കൊക്കെയ്ൻ അടങ്ങിയ 84 ഗുളികകൾ പുറത്തെടുക്കുകയും ചെയ്തു. അതിനും മുൻപ് മേയ് 19ന് ഇതേ റൂട്ടിൽ മുംബൈയിൽ എത്തിയ ആഫ്രിക്കൻ സ്വദേശിയിൽ നിന്നും ഒരു സ്ത്രീയിൽ നിന്നുമായി 4.25 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ അടങ്ങിയ 63 ഗുളികകളും പിടിച്ചെടുത്തിരുന്നു. ഈ രണ്ട് സംഭവങ്ങളിലുമായി നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര വിപണിയിൽ ആയിരം കോടിയോളം മൂല്യം വരുന്ന വൻ കൊക്കെയ്ൻ വേട്ട സുരക്ഷാ സേന നടത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം