ആശുപത്രി പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല, ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ 18-കാരി കുഴഞ്ഞുവീണ് മരിച്ചു!
മംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
കഡബ: മംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. മംഗളൂരു കഡബ താലൂക്കിലെ റെഞ്ചിലടി വില്ലേജിലെ നിഡ്മേരുവിലാണ് സംഭവം. 18 -കാരിയായ നഴ്‌സിംഗ് വിദ്യാർത്ഥിനി രശ്മിതയാണ് വ്യാഴാഴ്ച രാത്രി മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ കോളേജിൽ ബിഎസ്‌സി (നഴ്‌സിംഗ്) വിദ്യാർത്ഥിനിയാണ്.
പെട്ടെന്നുള്ള മരണത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ചെറിയ പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയും ഇത് മാറാതെ തുടരുകയും ചെയ്തതോടെയാണ് പെൺകുട്ടി ചികിത്സ തേടിയത്. രശ്മിതയ്ക്ക് അസുഖം കുറയാത്തതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡോക്ടർമാർ, മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകളെല്ലാം പരിശോധിച്ച ശേഷം ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. എന്നാൽ, വ്യാഴാഴ്ച രാത്രി വീട്ടിലെത്തിയതിന് പിന്നാലെ പെൺകുട്ടി പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read mroe: 'എട്ട് മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയക്കൊടവിൽ ആശ്വാസം'; സിയ മെഹറിനെ സന്ദർശിച്ച് മന്ത്രി
അതേസമയം, കണ്ണൂരിൽ നിര്‍മ്മാണത്തിലിരിക്കുന്ന സെപറ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. തളിപ്പറമ്പ് മുക്കോലയിലെ ഓട്ടോഡ്രൈവര്‍ പി സി ബഷീറിന്റെ മകൻ തമീന്‍ ബഷീര്‍ ആണ് മരിച്ചത്. കുഴിയിൽ വീണ അഹമ്മദ് ഫാരിസ് (3) എന്ന മറ്റൊരു കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കില്‍ ഇന്നലെ പെയ്ത മഴയില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു. കളിക്കുന്നതിനിടയില്‍ കുട്ടികള്‍ അബദ്ധത്തില്‍ ഈ കുഴിയിലേക്ക് കുട്ടികൾ വീണതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്.