വെറും മൂന്ന് മണിക്കൂറിനിടെ നാൽപ്പതോളം പുരുഷന്മാരാണ് അവരെ ശല്യം ചെയ്യാനായി സമീപിച്ചത്. ഇവർ കമ്മീഷണറാണെന്ന് തിരിച്ചറിയാതെ അശ്ലീല ചുവയോടെ സംസാരിക്കുകയും അനാവശ്യ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു
ഹൈദരാബാദ്: നഗരത്തിലെ സ്ത്രീസുരക്ഷയുടെ യഥാർത്ഥ അവസ്ഥ നേരിട്ട് മനസ്സിലാക്കുന്നതിനായി സാധാരണക്കാരിയായി ബസ് സ്റ്റാൻഡിലെത്തി പൊലീസ് കമ്മീഷണർ. മൂന്ന് മണിക്കൂറിനുള്ളിൽ ശല്യം ചെയ്ത് സമീപിച്ചത് 40 ഓളം പുരുഷന്മാർ. ഹൈദരബാദിലാണ് സംഭവം. മൽക്കാജ്ഗിരി പൊലീസ് കമ്മീഷണർ വി. സുമതി ഐ.പി.എസ് ആണ് വേറിട്ട പരീക്ഷണവുമായി സേനയുടെ പരിമിതികൾ നേരിട്ടറിഞ്ഞത്. മേയ് ഒന്നിന് അർദ്ധരാത്രിയിൽ ഹൈദരബാദ് നഗരത്തിലെ തിരക്കേറിയ ദിൽസുഖ്‌നഗർ ബസ് സ്റ്റാൻഡിന് സമീപം സാധാരണ വസ്ത്രം ധരിച്ച് ഒരു യാത്രക്കാരിയെന്ന വ്യാജേന ഇവർ മൂന്ന് മണിക്കൂറോളമാണ് ചെലവഴിച്ചത്.
അർദ്ധരാത്രി 12:30 മുതൽ പുലർച്ചെ 3:30 വരെയായിരുന്നു കമ്മീഷണറുടെ ഈ പരിശോധന. തന്റെ ഔദ്യോഗിക പദവിയോ സുരക്ഷാ അകമ്പടിയോ ഇല്ലാതെ, മുഖം മറയ്ക്കാതെ ഒരു സാധാരണ യാത്രക്കാരിയെന്ന നിലയിലാണ് അവർ ബസ് സ്റ്റോപ്പിൽ നിന്നത്. വെറും മൂന്ന് മണിക്കൂറിനിടെ നാൽപ്പതോളം പുരുഷന്മാരാണ് അവരെ ശല്യം ചെയ്യാനായി സമീപിച്ചത്. ഇവർ കമ്മീഷണറാണെന്ന് തിരിച്ചറിയാതെ അശ്ലീല ചുവയോടെ സംസാരിക്കുകയും അനാവശ്യ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ലഹരിമരുന്നിന് അടിമപ്പെട്ടവർ മുതൽ ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾ വരെ ഈ സംഘത്തിൽ ഉണ്ടായിരുന്നു.
കമ്മീഷണർക്ക് സുരക്ഷ നൽകാനായി അല്പം അകലെ മാറി മഫ്തിയിൽ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഓരോ തവണയും ഒരാൾ ശല്യം ചെയ്യുമ്പോൾ കമ്മീഷണർ സിഗ്നൽ നൽകുകയും പൊലീസ് ഉടൻ തന്നെ അവരെ പിടികൂടുകയും ചെയ്തു. പിടികൂടിയവരിൽ പകുതിയോളം പേർ വിദ്യാർത്ഥികളും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുമായിരുന്നു. ചിലർ മദ്യത്തിനടിപ്പെട്ടവരായിരുന്നു. ഇവരിൽ ആർക്കെതിരെയും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് പകരം അവർക്ക് കൗൺസിലിംഗ് നൽകാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. ഒരു സ്ത്രീ പൊതുസ്ഥലത്ത് നിൽക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും സ്ത്രീസുരക്ഷയെക്കുറിച്ചും ഇവരെ ബോധവൽക്കരിച്ചു.
രാത്രികാലങ്ങളിൽ ജോലി കഴിഞ്ഞ് മടങ്ങുന്നവരും യാത്ര ചെയ്യുന്നവരുമായ സ്ത്രീകൾ നേരിടുന്ന അരക്ഷിതാവസ്ഥ നേരിട്ട് ബോധ്യപ്പെടാനാണ് താൻ ഈ പരീക്ഷണത്തിന് മുതിർന്നതെന്ന് സുമതി ഐ.പി.എസ്. പറയുന്നത്. നഗരത്തിലെ നൈറ്റ് പട്രോളിംഗ് സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് സിസിടിവി നിരീക്ഷണം വർദ്ധിപ്പിക്കുന്നതിനും ഈ പരിശോധനയിലെ കണ്ടെത്തലുകൾ സഹായിക്കുമെന്നും അവർ പ്രതികരിക്കുന്നത്.


