ദില്ലിയിലെ ജനിക്പുരിയിലുള്ള ഒരു സ്കൂളിൽ വെച്ച് മൂന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സ്കൂൾ ജീവനക്കാരനെതിരെ ഇരയായ കുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്.
ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിൽ സ്കൂൾ സമയത്ത് മൂന്ന് വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സ്കൂൾ ജീവനക്കാരനായ ഒരാൾ കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പൊലീസ് അറിയിച്ചു. മെയ് ഒന്നിനാണ് അതിക്രമത്തിന് ഇരയായ കുട്ടിയുടെ അമ്മ ജനിക്പുരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തന്റെ മകളുടെ സ്കൂളിലെ പുരുഷ ജീവനക്കാരനെതിരെയായിരുന്നു മാതാവിന്റെ പരാതി.

ഭാരതീയ ന്യായ സംഹിതയിലെയും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം പൊലീസ് പ്രതിയ്ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. ഇരയായ കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പിനെ അവഗണിച്ച് ദ്വാരകയിലെ അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. കോടതി ഉത്തരവ് ലഭിച്ച് അത് പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.


