ബുദ്ധനാഥിനെ ഇഷ്ടമില്ലെന്നും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്നും സുനിത ബന്ധുക്കളോട് പറഞ്ഞിരുന്നു.

റാഞ്ചി: വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രം, ഭർത്താവിനെ വിഷം കൊടുത്ത് കൊന്ന് ഭാര്യ. ജാർഖണ്ഡിലെ ജാർഖണ്ഡിലെ ഗർവ ജില്ലയിലാണ് വിവാഹം കഴിഞ്ഞ് 36 ദിവസങ്ങൾക്ക് ശേഷം യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത്. ഭക്ഷണത്തിൽ വിഷം നൽകിയാണ് കൊലപാതകം. ഗർവ ജില്ലയിലെ ബഹോകുന്ദർ ഗ്രാമത്തിലുള്ള ബുദ്ധനാഥ്‌ സിങാണ് മരിച്ചത്. സംഭവത്തിൽ 22 കാരിയായ സുനിത എന്ന യുവതിയെ പൊലീസ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

മകനെ ഭാര്യ കൊലപ്പെടുത്തിയെന്ന പരാതിയുമായി രാജ്മതി എന്ന സ്ത്രീ പൊലീസിനെ സമീപിച്ചതോടെയാണ് ഈ വിവരം പുറത്തുവന്നത്. വിവാഹം കഴിഞ്ഞ അന്ന് മുതൽ യുവാവും ഭാര്യയും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്ന് നാട്ടുകാർ പറയുന്നത്. രങ്ക പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബഹോകുന്ദർ ഗ്രാമത്തിലെ താമസക്കാരനായ ബുദ്ധനാഥ് സിംഗും ഛത്തീസ്ഗഡിലെ രാമചന്ദ്രപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിഷുൺപൂർ ഗ്രാമത്തിലെ രഘുനാഥ് സിങ്ങിന്റെ മകൾ സുനിതയും തമ്മിൽ മെയ് 11ന് വിവാഹം കഴിക്കുന്നത്.

വിവാഹം കഴിഞ്ഞ് തൊട്ടുത്ത ദിവസം സ്വന്തം വീട്ടിലേക്ക് മടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നാണ് വിവരം. ബുദ്ധനാഥിനെ ഇഷ്ടമില്ലെന്നും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്നും സുനിത ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇരുവരുടേയും കുടുംബാംഗങ്ങൾ പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത് ഒരുമിച്ച് ജീവിക്കാൻ ഇരുവരേയും ഉപദേശിച്ചു. തുടർന്ന് ജൂൺ 5നാണ് സുനിത ബുദ്ധനാഥിനൊപ്പം വീട്ടിൽ തിരിച്ചെത്തിയത്. എന്നാൽ ഇവർ തമ്മിൽ ഒത്തുപോയില്ല.

ജൂൺ 14 ന് ദമ്പതികൾ ഛത്തീസ്ഗഡിലെ രാമാനുജ്ഗഞ്ച് മാർക്കറ്റിൽ പോയിരുന്നു. കൃഷി ആവശ്യത്തിനെന്ന് പറഞ്ഞ് സുനിത ബുദ്ധനാഥിനെ കൊണ്ട്മാർക്കറ്റിൽ നിന്ന് കീടനാശിനി വാങ്ങിപ്പിച്ചിരുന്നു. ജൂൺ 15ന് രാത്രി സുനിത ഭർത്താവിന്റെ ഭക്ഷണത്തിൽ കീടനാശിനി കലർത്തി നൽകിയെന്നാണ് കുടുംബം ആരോപിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. റിപ്പോർട്ട് വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവതി ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഉള്ളത്.